കൂട്ടുത്തരവാദിത്തം നഷ്ടമായി എന്ന് മുഖ്യമന്ത്രി തന്നെ തുറന്നു സമ്മതിച്ച സാഹചര്യത്തില്‍ നവംബര്‍ 15ന് നടന്ന മന്ത്രസഭായോഗത്തിലെ തീരുമാനങ്ങളും അസാധുവാക്കണമെന്നു ആം പാര്‍ട്ടി കണ്‍വീനര്‍ കേരള സംസ്ഥാന സമിതി കേരള ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു. പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ ഇന്ന് ഗവര്‍ണര്‍ പി. സദാശിവത്തെ നേരില്‍ കണ്ടാണ് ആവശ്യമുന്നയിച്ചത്. അന്ന് നടന്ന മന്ത്രിസഭായോഗത്തിനു ഇല്ലായിരുന്നു എന്ന് നാല് സി പി ഐ മന്ത്രിമാര്‍ വിട്ടു നില്‍ക്കാന്‍ നല്‍കിയ കത്തിലൂടെ വ്യക്തമായിരിക്കുന്നു. ഇത് ഭരണഘടന വിഭാവനം ചെയ്യുന്ന ക്യാബിനറ്റ് സംവിധാനത്തിന്റെ തത്വങ്ങളുടെ ലംഘനമാണ്.

മന്ത്രിസഭായോഗത്തിനു ശേഷം ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി തന്നെ മാധ്യമങ്ങളെ നേരിട്ട് അറിയിച്ചതാണ്. സര്‍ക്കാരിനെതിരെ കോടതിയില്‍ പോകുക വഴി മന്ത്രിയായി തുടരാന്‍ അധികാരമില്ലെന്ന് കേരള ഹൈക്കോടതി തന്നെ നിരീക്ഷിച്ച ഗതാഗതവകുപ്പ് മന്ത്രി തോമസ് ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭായോഗത്തില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്നാണ് സി പി ഐ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. ഫലത്തില്‍ ആ മന്ത്രി പങ്കെടുത്ത മന്ത്രിസഭാ യോഗ തീരുമാനങ്ങളില്‍ തങ്ങള്‍ക്കു കൂട്ടുത്തരവാദിത്തമില്ലെന്നാണ് അവരുടെ നിലപാട്. ഗതാഗതമന്ത്രി മണിക്കൂറുകള്‍ക്കകം രാജി വച്ചു. പുറത്ത് നിന്ന മന്ത്രിമാര്‍ ഇപ്പോഴും മന്ത്രിസഭയിലെ അംഗങ്ങളായി തുടരുകയും ചെയ്യുന്നു. ഈ മന്ത്രിസഭയുടെ തീരുമാനങ്ങളില്‍ നാല് മന്ത്രിമാരുടെ നിലപാടുകള്‍ പരിഗണിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ ആ മന്ത്രിസഭാ തീരുമാനങ്ങള്‍ അസാധുവാക്കപ്പെടണം.

ഇതില്‍ വളരെ പ്രധാനപ്പെട്ട ഒരു തീരുമാനം കൂടി ഉള്‍പ്പെട്ടിരിക്കുന്നു എന്നത് ഈ വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ജോലി സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനമാണത്. തൊഴില്‍ സംവരണത്തില്‍ സാമ്പത്തിക മാനദണ്ഡം സ്വീകരിക്കുന്നത് ഭരണഘടനയുടെ മൗലികാവകാശതത്വങ്ങളുടെ ലംഘനമാണെന്ന് 2016ല്‍ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി ഉണ്ടായിട്ടുണ്ടെന്നും ഇവിടെ ഓര്‍മ്മിപ്പിക്കുന്നു. ഇത്തരം സുപ്രധാനമായ ഒരു വിഷയത്തില്‍ നാല് മന്ത്രിമാര്‍ക്ക് കൂട്ടുത്തരവാദിത്തമില്ലെന്നു വരിക വഴി അത് അസാധുവാക്കപ്പെടണമെന്നു ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. ഇത് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെടാവുന്നതാണ് എന്നതും തീരുമാനത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

ഇത്തരമൊരു സാഹചര്യത്തില്‍ നവംബര്‍ 15നു കേരളം മന്ത്രിസഭാ എടുത്ത എല്ലാ തീരുമാനങ്ങളും അസാധുവാക്കണമെന്നു ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു.