പൈശാചികമായൊരു കുറ്റകൃത്യത്തിന്റെ വാർത്തയാണ് തമിഴ്നാട്ടിലെ കുടലൂരിൽ നിന്ന് പുറത്തുവരുന്നത്. ഒരു കൂട്ടം അക്രമികൾ 17 വയസുകാരനെ കൊലപ്പെടുത്തി തലവെട്ടിമാറ്റി അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചെറിഞ്ഞു. ബൈക്കിലെത്തിയ രണ്ട് പേരാണ് കൗമാരക്കാരന്റെ തല കവറിലാക്കി പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചെറിഞ്ഞത്. സ്റ്റേഷന് സമീപം സ്ഥാപിച്ച സിസിടിവി ക്യാമറയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

പുതുച്ചേരിയിലാണ് കൊലപാതകം നടന്നത്. പുതുച്ചേരിയിലെ ബഹോർ തടാകത്തിന് സമീപത്തു നിന്നും കൗമാരക്കാരന്റെ ശരീരഭാഗങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊല നടത്തിയതിന് ശേഷം തലറുത്ത് 13 കിലോമീറ്ററോളം സഞ്ചരിച്ചാണ് അക്രമികൾ പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചെറിഞ്ഞതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

അടുത്തിടെ പുതുച്ചേരിയിൽ നടന്ന കൊലപാതക കേസിലെ പ്രതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. എൻഡിടിവി റിപ്പോർട്ടുകളനുസരിച്ച് പ്രതിയുടെ സുഹൃത്തായ വിനോദ് തന്നെയാണ് അറസ്റ്റിലായവരിൽ പ്രധാനി. പുതുച്ചേരി പൊലീസും കുടലൂർ പൊലീസും സംയുക്തമായാണ് കേസന്വേഷണം നടത്തുന്നത്.

കടപ്പാട്: ഇന്ത്യ ടുഡേ….