മോഡലിനെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കിയതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പത്തൊമ്പതുകാരന്‍. ലൈംഗികബന്ധം നിഷേധിച്ചതിലുള്ള വൈരാഗ്യം മൂലമാണ് മോഡലിനെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച്ചയാണ് മാനസി ദീക്ഷിത് എന്ന മോഡലിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലനടത്തിയ മുസാമില്‍ സയിദിനെ ഇന്റര്‍നെറ്റിലൂടെയാണ് മാനസി പരിചയപ്പെടുന്നത്.

രാജസ്ഥാനില്‍ നിന്ന് മോഡലിങ്ങിനായി മുംബൈയിലെത്തിയ മാനസിയെ കാണാന്‍ അന്ധേരിയിലുള്ള അവരുടെ ഫ്‌ലാറ്റില്‍ സയിജ് എത്തുകയായിരുന്നു. സംസാരത്തിനിടെ തന്റെ ഇംഗിതം സയിദ് മാനസിയെ അറിയിച്ചു. ആവശ്യം നിഷേധിച്ചതോടെ പെട്ടന്നുണ്ടായ പ്രകോപനത്തില്‍ സയിദ് മാനസിയുടെ തലയില്‍ കസേര കൊണ്ട് അടിക്കുകയായിരുന്നു. </span>

അടിയേറ്റ് ബോധം മറഞ്ഞുവീണ മാനസിയെ വിളിച്ചുണര്‍ത്താന്‍ ആവുംവിധം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അല്‍പസമയത്തിനകം അര്‍ദ്ധബോധാവസ്ഥയിലേക്ക് മാനസി എത്തി. എന്നാല്‍, മാനസിയുടെ അമ്മ അവിടേക്ക് എത്തുമെന്ന പരിഭ്രമത്തില്‍ അവളുടെ കഴുത്തില്‍ കയറിട്ട് മുറുക്കി കൊലപ്പെടുത്തിയെന്നാണ് സയിദ് പൊലീസിന് നല്‍കിയ മൊഴി. മൃതശരീരം സ്യൂട്ട്‌കേസിനുള്ളിലാക്കി ടാക്‌സിയില്‍ അന്ധേരിയില്‍ നിന്ന് മലാഡിലെത്തിച്ച ശേഷം മൈന്‍ഡ് സ്‌പേസില്‍ ഉപേക്ഷിക്കുകയായിരുന്നു.

അതിനു ശേഷം സയിദ് ഓട്ടോറിക്ഷയില്‍ കയറി പോയി. സെയ്ദിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഡ്രൈവര്‍ വിവരം പൊലീസിനെ അറിയിച്ചു.പോലീസ് സ്ഥലത്തെത്തി മാനസിയുടെ മൃതശരീരം കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളിലൂടെ സെയ്ദിന്റെ ഓട്ടോറിക്ഷയാത്ര പിന്തുടര്‍ന്നാണ് പൊലീസ് അയാളെ പിടികൂടിയത്.

കസ്റ്റഡിയിലുള്ള ഇയാളുടെ ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ്. സയിദിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും കൂടുതല്‍ ശാസ്ത്രീയതെളിവുകള്‍ ലഭിക്കാനുള്ള അന്വേഷണത്തിലാണെന്നും പൊലീസ് അറിയിച്ചു.