ലഖ്നൗ: സ്‌കൂള്‍ നേരത്തെ വിടാന്‍ ആറാം ക്ലാസുകാരി ഒന്നാം ക്ലാസുകാരനെ കുത്തി പരിക്കേല്‍പ്പിച്ചു. ഉത്തര്‍പ്രദേശിലാണ് മനസാക്ഷിയെ നടുക്കിയ സംഭവം. സ്‌കൂള്‍ ശൗചാലയത്തില്‍ വെച്ചാണ് ഒന്നാം ക്ലാസുകാരന് കുത്തേറ്റത്. കുത്തിയ കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതെ സമയം സംഭവം പൊലീസിനെ അറിയിക്കാതെ മറച്ചുവെച്ചതിന് സ്‌കൂള്‍ പ്രിന്‍സിപ്പളിനെ അറസ്റ്റ് ചെയ്തു. ആക്രമണത്തിനിരയായ ഒന്നാം ക്ലാസ്സുകാരന്‍ ഹൃത്വിക് ശര്‍മ്മ ലഖ്നൗവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ത്രിവേണി നഗറിലെ ബ്രൈറ്റ്ലാന്‍ഡ് ഇന്റര്‍ കോളേജ് സ്‌കൂളില്‍ ചൊവ്വാഴ്ച്ചയാണ് സംഭവം സ്‌കൂള്‍ നേരത്തെ പൂട്ടാനാണ് അക്രമിക്കുന്നെതെന്ന് പറഞ്ഞതായി ഒന്നാം ക്ലാസ്സുകാരന്‍ ഹൃത്വിക് ശര്‍മ്മ പൊലീസിന് മൊഴി നല്‍കി. ബോയ്ക്കട്ട് അടിച്ച ചേച്ചിയാണ് തന്നെ അക്രമിച്ചെതെന്നും ഹൃത്വിക് മൊഴി നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ അധികാരികള്‍ സംഭവം മറച്ചുപിടിക്കാന്‍ ശ്രമിച്ചെങ്കിലും ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ആക്രമിക്കപ്പെട്ട കുട്ടിയുടെ ശരീരത്തില്‍ നിന്നും അക്രമിയുടെ മുടി പൊലീസിന് ലഭിച്ചിട്ടുണ്ട്. ഹൃത്വകിന് സ്‌കൂളിലെ ഫോട്ടോകള്‍ കാണിച്ചതില്‍ നിന്നും അക്രമിച്ച പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞതായും ഡിഎന്‍എ ഫലത്തിനായി കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.