തമിഴ്നാട്ടില്‍ ടിക് ടോക് മൊബൈല്‍ ആപ്പ് വീണ്ടും മനുഷ്യ ജീവനെടുത്തു. ടിക് ടോക് ഭ്രമത്തെ ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭീഷണിപ്പെടുത്താന്‍ വിഷം കഴിക്കുന്നതിന്റെ വീഡിയോ എടുത്ത യുവതി മരിച്ചു. തമിഴ്നാട് തിരുച്ചിറപ്പളിയിലാണ് സംഭവം. കഴിഞ്ഞ സെപ്റ്റംബറില്‍ ടിക് ടോക് കാമുകനെ സ്വന്തമാക്കാന്‍ ചെന്നൈയില്‍ യുവതി പിഞ്ചുകു‍ഞ്ഞുങ്ങളെ വിഷം കൊടുത്തുകൊന്നത് വന്‍ വിവാദമായിരുന്നു.

പെരമ്പല്ലൂര്‍ ജില്ലയിലെ സീറാനമെന്ന സ്ഥലത്തെ രണ്ടു കുട്ടികളുടെ അമ്മയായ വീട്ടമ്മയാണ് ആത്മഹത്യ ദൃശ്യങ്ങള്‍ ടിക് ടോകില്‍ ചിത്രീകരിച്ചത്. അതും കുട്ടികളെ സംരക്ഷിക്കാതെ ടിക് ടോകില്‍ മുഴുകുന്നതിനു വഴക്കുപറഞ്ഞ ഭർത്താവിനെയും വീട്ടുകാരെയും പാഠം പഠിപ്പിക്കാന്‍. സിംഗപ്പൂരില്‍ ജോലിക്കാരനായ പഴനിവേലുവിന്റെ ഭാര്യ അനിതയുടെ കൈവിട്ട കളി ഒടുവില്‍ കാര്യമായി.

കരഞ്ഞുകൊണ്ടു കീടനാശിനി വായിലേക്ക് ഒഴിക്കുന്നു. തുടര്‍ന്ന് വെള്ളം കുടിക്കുന്നു. വെള്ളം കുടിച്ചതിനുശേഷം ചുണ്ട് തുടച്ചു ഫോണിന്റെ ഹെഡ് സെറ്റ് ചെവിയില്‍ നിന്നും അഴിച്ചുമാറ്റുന്നതുമാണ് ദൃശ്യത്തിലുള്ളത്. ബന്ധുക്കള്‍ കണ്ടെത്തി തിരുച്ചിറപ്പള്ളിയിലെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവുമായി ബന്ധപെട്ട് കുന്നം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കഴിഞ്ഞ സെപ്റ്റംബറില്‍ ടിക് ടോകില്‍ ഒന്നിച്ചു വീഡിയോകള്‍ ചെയ്തിരുന്ന യുവാവിനെ കല്ല്യാണം കഴിക്കാന്‍ യുവതി രണ്ടുകുട്ടികളെ കൊന്നത് തമിഴ്നാടിനെ പിടിച്ചുകുലുക്കിയിരുന്നു. ചെന്നൈ ടി.നഗറിലെ സ്വകാര്യ ബാങ്ക് ജീവനക്കാരന്റെ ഭാര്യ അഭിരാമിയായിരുന്നു ടിക് ടോക് പ്രണയത്തിനായി ആറും നാലും വയസുമുള്ള മക്കളെ പാലില്‍ വിഷം ചേര്‍ത്ത് കൊന്നത്. കേസില്‍ അഭിരാമിയും കാമുകന്‍ സുന്ദരവും ഇപ്പോളും ജയിലിലാണ്.