പ്രശസ്ത ബിസ്‌കറ്റ് ബ്രാന്‍ഡായ പാര്‍ലെ ജിയുടെ റായ്പൂര്‍ ഫാക്ടറിയില്‍ ബാലവേല ചെയ്തിരുന്ന 26 കുട്ടികളെ രക്ഷപ്പെടുത്തി. റായ് പൂരിലെ അമിസ്വനി ഏരിയയിലുള്ള ഫാക്ടറിയില്‍ ബാലവേല നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.

രക്ഷപ്പെടുത്തിയ 26 കുട്ടികളും 13 മുതല്‍ 17 വയസ്സുവരെ പ്രായപരിധിയില്‍ പെടുന്നവരാണ്. നിലവില്‍ കുട്ടികളെ ജുവനൈല്‍ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. ബാലാവകാശ നിയമപ്രകാരം സ്ഥാപനത്തിന്റെ ഉടമയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.

ഇവര്‍ മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഒഡിഷ, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഇവര്‍ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണു ജോലി ചെയ്തിരുന്നത്. ലഭിച്ചിരുന്ന ശമ്പളം, മാസം അയ്യായിരം മുതല്‍ ഏഴായിരം വരെ. ഒരു പ്രമുഖ ബ്രാന്‍ഡായ പാര്‍ലെ ജി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് കാണുമ്പോള്‍ നിരാശയാണ് തോന്നുന്നതെന്ന് ബി.ബി.എ സി.ഇ.ഒ സമീര്‍ മാഥുര്‍ പറഞ്ഞു.