ചവറ കെഎംഎംഎല്ലില്‍ പാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. പാലം ജെസിബി ഉപയോഗിച്ച് ഉയര്‍ത്തിയപ്പോഴാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്. കോവില്‍തോട്ടം സ്വദേശി ആഞ്ചലീനയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു.

രാവിലെ ചവറ സ്വദേശിനി ശ്യാമള ദേവി(56)യും മരിച്ചിരുന്നു. 20 പേര്‍ക്ക് പരിക്കേറ്റു. കെഎംഎംല്ലിൽ നിന്ന് എംഎസ് യൂണിറ്റിലേക്കു പോകാനായി ദേശീയ ജലപാതയ്ക്ക് കുറുകെ നിർമിച്ച നടപ്പാലമാണ് തകർന്നത്. രാവിലെ 10.30നാണ് സംഭവം. പാലത്തിന്റെ കമ്പി ദേഹത്തു കുത്തിക്കയറി പലർക്കും പരിക്കേറ്റിട്ടുണ്ട്. നിരവധി സ്ത്രീകളും കുട്ടികളും അപകടത്തിൽപെട്ടു. പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളത്തില്‍ ആരെങ്കിലും വീണോ എന്നറിയാന്‍ തെരച്ചില്‍ നടത്തുകയാണ്.

കമ്പനിയുടെ ഖനനവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സമരത്തിനെത്തിയവരാണ് അപകടത്തിൽ പെട്ടത്. സമരത്തിനെത്തിയവർ കൂട്ടത്തോടെ പാലത്തിൽ കയറിയതാണ് പാലം തകരാൻ ഇടയാക്കിയതെന്ന് തൊഴിലാളികൾ പറയുന്നു. 12 വർഷം മുമ്പ് സ്ഥാപിച്ച പാലം അപകട നിലയിലായിരുന്നു.

ചവറ, കൊല്ലം, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സും നാട്ടുകാരും എത്തിയാണ് അപടത്തിൽപ്പെട്ടവരെ രക്ഷിച്ചത്. കൊല്ലം -ആലപ്പുഴ ബോട്ട് സർവീസ് നടക്കുന്ന ജലപാതയാണ് ടി.എസ് (തിരുവനന്തപുരം – ഷൊർണൂർ) കനാൽ. കമ്പനിയിൽ മണ്ണ് ഖനനം ചെയ്യുന്നതിന് തൊഴിലാളികൾ നോക്കു കൂലി ഇൗടാക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഖനനം നിർത്തിവച്ചിരുന്നു. തൊഴിലാളികൾക്ക് കൂലി കുടിശിക നൽകാനുമുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് പുറത്തു നിന്നുള്ള ദിവസവേതനക്കാരായിരുന്ന തൊഴിലാളികൾ സംഘടിച്ച് സമരവുമായി രംഗത്തെത്തിയത്