നിര്‍ഭയ കേസില്‍ നാല് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് വിധി പറയും. പ്രതികള്‍ വധശിക്ഷ നീട്ടിക്കൊണ്ടുപോകുന്നതിനായി കാരണങ്ങളുണ്ടാക്കി രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കുകയാണ് എന്നും നാല് പേരില്‍ രണ്ട് പേരൈങ്കിലും തൂക്കിക്കൊല്ലാന്‍ അനുമതി വേണമെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. തീഹാര്‍ ജയില്‍ സൂപ്രണ്ടിന് ഹൈക്കോതി നോട്ടീസ് അയച്ചു.

ഫെബ്രുവരി ഒന്നിന് ശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ട് സ്റ്റേ ചെയ്ത ഡല്‍ഹിയിലെ പട്യാലഹൗസ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. മുകേഷ് സിംഗ് (32), പവന്‍ ഗുപ്ത (25), അക്ഷയ് സിംഗ് (31), വിനയ് ശര്‍മ (26) എന്നിവരെയാണ് ഡല്‍ഹി അതിവേഗ കോടതി വധശിക്ഷയ്ക്് വിധിച്ചത്. പിന്നീട് ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചു. പുനപരിശോന ഹര്‍ജികളും തിരുത്തല്‍ ഹര്‍ജികളും തള്ളി. മുകേഷ് സിംഗിന്റേയും വിനയ് ശര്‍മയുടേയും ദയാഹര്‍ജികള്‍ രാഷ്ട്രപതി തള്ളിയിട്ടുണ്ട്. ഇവരുടെ ശിക്ഷ ആദ്യം നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. അതേസമയം ഡല്‍ഹി ജയില്‍ ചട്ടങ്ങള്‍ പറയുന്നത് ഒരേ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ ഒരുമിച്ചേ നടപ്പാക്കാവൂ എന്നാണ്.

അതേസമയം വധശിക്ഷ ദീര്‍ഘകാലത്തേയ്ക്ക് നീട്ടിക്കൊണ്ടുപോകുന്ന പ്രതികളോടുള്ള മനുഷ്യാവകാശ ലംഘനമാണ് എന്നും 2014ല്‍ രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ ശിക്ഷ ഇളവ് ചെയ്തുകൊണ്ടുള്ള സുപ്രീം കോടതി വിധി ഉദ്ധരിച്ച് തുഷാര്‍ മേത്ത പറഞ്ഞു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാല്‍ കുറ്റവാളിയുടെ ശിക്ഷ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും മേത്ത അഭിപ്രായപ്പെട്ടു.