യുകെയില്‍ മൂന്ന് ലക്ഷത്തിലേറെ നഴ്‌സറി കുട്ടികളെ പഠിപ്പിക്കുന്നത് യോഗ്യതയില്ലാത്തവരെന്ന് വെളിപ്പെടുത്തല്‍. സ്‌കൂളുകളില്‍ എത്തുന്ന കുട്ടികള്‍ക്ക് എഴുതാനോ വായിക്കാനോ കഴിയുന്നില്ലെന്ന പരാതികള്‍ ഉയരുന്നതിനിടെയാണ് ഈ വെളിപ്പെടുത്തല്‍ പുറത്തു വന്നിരിക്കുന്നത്. സേവ് ദി ചില്‍ഡ്രന്‍ എന്ന ചാരിറ്റിയാണ് ഈ വിവരം നല്‍കുന്നത്. 10,000ത്തിലേറെ നഴ്‌സറികളും പ്ലേഗ്രൂപ്പുകളും ചില്‍ഡ്രന്‍സ് സെന്ററുകളും രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവയില്‍ മിക്കവയിലും ജോലി ചെയ്യുന്നവര്‍ക്ക് അവശ്യ യോഗ്യതയില്ലെന്നാണ് ചാരിറ്റി വ്യക്തമാക്കുന്നത്. ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ അനുസരിച്ച് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് ഇംഗ്ലണ്ടില്‍ 11,000 പ്രീ സ്‌കൂള്‍ ടീച്ചര്‍മാരുടെ കുറവുണ്ട്.

കുട്ടികള്‍ സ്‌കൂളിലെത്തുന്നത് ഒരു വാചകം പൂര്‍ണ്ണമായി സംസാരിക്കാനോ സാധാരണ വാക്കുകള്‍ പോലും വായിക്കാനോ കഴിയാത്ത അവസ്ഥയിലാണെന്ന് എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ് പറഞ്ഞതിനു പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍ എത്തിയതെന്നതും ശ്രദ്ധേയമാണ്. ഈ പിഴവ് പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും ഹിന്‍ഡ്‌സ് പറഞ്ഞിരുന്നു. വിദ്യാഭ്യാസ യോഗ്യത നേടിയ ടീച്ചര്‍മാരെ നിയോഗിച്ച് കുട്ടികളെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് സജ്ജരാക്കാന്‍ കഴിയുന്ന വിധത്തില്‍ സംവിധാനങ്ങളൊരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഏര്‍ലി ഇയര്‍ അധ്യാപനത്തില്‍ യോഗ്യതയുള്ള പലരും ജോലിയുപേക്ഷിക്കുകയും വലിയൊരു ഭൂരിപക്ഷം റിട്ടയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. പരിശീലനത്തിനെത്തുന്നവരുടെ എണ്ണത്തിലും ആനുപാതികമായ കുറവനുഭവപ്പെടുന്നുണ്ട്. ഈ വിഭാഗത്തിലുള്ള അധ്യാപകരുടെ പരിശീലനത്തിനായി നിക്ഷേപിക്കപ്പെടുന്ന തുകയും സ്‌കൂള്‍ അധ്യാപകര്‍ക്ക് വേണ്ടി ചെലവാക്കുന്നതിന്റെ ഒരു ശതമാനത്തില്‍ താഴെയാണ്.