അടുത്ത നാളിൽ ബ്രിട്ടനില്‍ നടത്തിയ ഒരു സർവ്വേയില്‍ 38 ശതമാനം പേരും തങ്ങള്‍ ഫോണ്‍ ആവശ്യത്തിലധികം ഉപയോഗിക്കുന്നുവെന്ന് സമ്മതിച്ചവരാണ്. ബാക്കിയുള്ളവരില്‍ കുറേപ്പേര്‍ ഫോണിന് അടിമകളാണെന്നു സമ്മതിക്കാന്‍ വൈഷമ്യം ഉള്ളവരാവണം. ഓരോ ദിവസവും ഫോണ്‍ നമ്മള്‍ എത്രതവണ അണ്‍ലോക്ക് ചെയ്തിട്ടുണ്ടെന്ന കണക്കുനോക്കിയാല്‍ ചിലപ്പോള്‍ നമ്മള്‍ തന്നെ അത്ഭുതപ്പെട്ടേക്കാം. ദിവസത്തില്‍ എത്രനേരം സ്ക്രീനില്‍ നോക്കിയിരിക്കുന്നുവെന്ന കണക്കുകളൊന്നും നമ്മള്‍ പരിഗണിക്കാറേയില്ല.

എന്നാല്‍ നിങ്ങള്‍ ഫോണിന്റെ അടിമ എന്ന നിലയിലേക്ക് നീങ്ങുമ്പോള്‍ ഓര്‍മിപ്പിക്കാന്‍ ഒരാളുണ്ടായാലോ? അത്തരത്തിലൊരാള്‍ പണി പറ്റിച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. റഷ്യന്‍ റാപ്പറും കോടീശ്വരനുമായ ടിമാറ്റി അവധിക്കാലം ആഘോഷിക്കാന്‍ കുടുംബത്തോടൊപ്പം ഫ്രാന്‍സിലെത്തിയതായിരുന്നു. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിന്റെ കൂട്ടത്തില്‍ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്.

ഫോണില്‍ കളിച്ചു നിന്ന ടിമാറ്റിയുടെ ഫോണ്‍ പിടിച്ചുവാങ്ങിയ മകള്‍ കടലിലേക്ക് വലിച്ചെറിയുന്ന വീഡിയോ ആണ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഐഫോണ്‍ എക്സാണ് കടലിലേക്ക് എറിഞ്ഞത്. മകളുടെ പ്രവൃത്തിയെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്. അതേസമയം വീഡിയോ ശ്രദ്ധ കിട്ടാനായി കെട്ടിച്ചമച്ചതാണെന്ന് ചിലര്‍ ആരോപിച്ചു.

 

😭😭😭

A post shared by Black Star (@timatiofficial) on