പത്തനംതിട്ട: മണ്ഡലകാലത്ത് ശബരിമലയില്‍ തീര്‍ത്ഥാടനത്തിനായി 550 യുവതികള്‍ രജിസ്റ്റര്‍ ചെയ്തു. പോലീസ് തയ്യാറാക്കിയ പോര്‍ട്ടലിലാണ് 10നും 50നുമിടയില്‍ പ്രായമുള്ള ഇത്രയും യുവതികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ കേരളത്തില്‍ നിന്നും ഇതര സംസ്ഥാനങ്ങില്‍ നിന്നുള്ളവരും ഉള്‍പ്പെടും. കൂടുതല്‍ പേര്‍ ഇനിയും ബുക്ക് ചെയ്യുമെന്നാണ് പോലീസ് കരുതുന്നത്. മൂന്നരലക്ഷം ആളുകള്‍ ഇതുവരെ പോര്‍ട്ടലില്‍ ബുക്ക് ചെയ്തു കഴിഞ്ഞു.

ബുക്ക് ചെയ്തവരുടെ വിവരങ്ങളെല്ലാം പോര്‍ട്ടലില്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്. തിരക്ക് കുറക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചത്. കെ.എസ്. ആര്‍.ടിസുമായി ഈ പോര്‍ട്ടല്‍ ബന്ധപ്പെടുത്തിയിട്ടുമുണ്ട്. സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കാന്‍ നടക്കുന്ന സമരങ്ങളൊന്നും സ്ത്രീകളെ പിന്നിലേക്ക് വലിക്കുന്നില്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ശബരിമലയില്‍ ഒരു ആശങ്കയുടെയും ആവശ്യമില്ലെന്നും സുരക്ഷിതമായ ദര്‍ശനത്തിന് എല്ലാ ക്രമീകരണവും നടത്തിയിട്ടുണ്ടെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞിരുന്നു.
കാല്‍നടയായി പോകുന്നവര്‍ ഒഴികെ നിലയ്ക്കലില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കെ.എസ്.ആര്‍.ടിസി ടിക്കറ്റ് നിര്‍ബന്ധമായതിനാല്‍ ടിക്കറ്റ് ബുക്കിങ്ങും ദര്‍ശന സമയവും ഒരുമിച്ച് ലഭ്യമാകുന്ന തരത്തിലാണ് പോര്‍ട്ടല്‍ ക്രമീകരിച്ചിരിക്കുന്നത്.