ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഗോരഖ്പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് 30 കുട്ടികള്‍ മരിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലാണ് സംഭവമുണ്ടായത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ബിആര്‍ഡി മെഡിക്കല്‍ കോളെജില്‍ അഞ്ച് ദിവസത്തിനിടെ 30 കുട്ടികള്‍ അടക്കം 60 പേര്‍ മരിച്ചെന്നാണ് വിവരം.

ഓക്സിജന്‍ വിതരണ സംവിധാനം തകരാറിലായതാണ് മരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഓക്‌സിജന്‍ നല്‍കിയിരുന്ന കമ്പനിക്ക് 67 ലക്ഷം രൂപ കുടിശിക നല്‍കാനുണ്ടായിരുന്നുവെന്നും പണം നല്‍കിയില്ലെങ്കില്‍ ഓക്‌സിജന്‍ വിതരണം നിര്‍ത്തുമെന്ന് ഇവര്‍ നല്‍കിയ നോട്ടീസ് അധികൃതര്‍ അവഗണിച്ചതാണ് ദുരന്തത്തിന് കാരണമെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

എന്നാല്‍ ഓക്സിജന്‍ ലഭ്യതക്കുറവല്ല മരണത്തിന് കാരണമെന്നാണ് ആശുപത്രിയുടെ വിശദീകരണം. വിവിധ രോഗങ്ങള്‍ മൂലമാണ് ഇന്നലെ ഏഴുപേര്‍ മരിച്ചതെന്ന് ആശുപത്രി അറിയിക്കുന്നു. ഓക്സിജന്‍ വിതരണത്തില്‍ തടസമൊന്നും ഉണ്ടായിട്ടില്ലെന്നും ഗോരഖ്പൂര്‍ ജില്ലാ മജിസ്ട്രേറ്റ് രാജീവ് റൗത്താലവിശദീകരിച്ചു. പുതിയ ഐസിയു വാര്‍ഡുകളുടെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രിയില്‍ എത്തി രണ്ടുദിവസത്തിന് ശേഷമാണ് പിഞ്ചുകുട്ടികളടക്കം മരിക്കുന്നത്.