ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. ലോകകപ്പ് അടുത്ത് നില്‍ക്കെ കളിക്കാര്‍ എത്രത്തോളം ഐപിഎല്ലില്‍ തങ്ങളുടെ മികവ് പുറത്തെടുക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സും-റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മില്‍ ചെന്നൈയില്‍ വെച്ചാണ് ഉദ്ഘാടന മത്സരം.

സൂപ്പര്‍ താരങ്ങള്‍ ഒരു ടീമില്‍ അണിനിരക്കുമ്പോള്‍ പോരാട്ടം തീപാറുമെന്നുറപ്പാണ്. എന്നാല്‍, ഇക്കുറി ഐപിഎല്ലില്‍ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

കോഹ്ലിയുടെ ക്യാപ്റ്റന്‍സി പരീക്ഷ

ഐപിഎല്‍ ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ വമ്പന്‍ പ്രതീക്ഷയുമായെത്തുന്ന ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന് ഇതുവരെ ആരാധകര്‍ക്ക് ആശ്വസിക്കാന്‍ പോന്ന ഒരു കിരീടം പോലും നേടിയിട്ടില്ല. ഇക്കുറി കൂടി ടീം ദയനീയ പ്രകടനം നടത്തിയാല്‍ കോഹ്ലിയുടെ ക്യാപ്റ്റന്‍സിയില്‍ ചോദ്യങ്ങള്‍ ശക്തമായി ഉയര്‍ന്നു തുടങ്ങും. മികച്ച കളിക്കാരന്‍ ആണെങ്കിലും ക്യാപ്റ്റന്‍ എന്ന നിലിയില്‍ കോഹ്ലിയെ ധോണിയുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവിലെ ഇ്ന്ത്യന്‍ ക്യാപ്റ്റനായ കോഹ്ലി നെഗറ്റീവ് സോണിലാണ്. ഇക്കുറിയാകും ക്യാപ്റ്റന്‍ എന്ന നിലയില്‍ കോഹ്ലിക്ക് യഥാര്‍ത്ഥ പരീക്ഷ.

ഇന്ത്യന്‍ പേസര്‍മാരുടെ വര്‍ക്ക്‌ലോഡ്

ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി എന്നിവര്‍ യഥാക്രമം മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി എന്നീ ടീമുകളുടെ സുപ്രധാന താരങ്ങളാണ്. ലോകകപ്പ് മുന്നില്‍ നില്‍ക്കെ ഐപിഎല്ലില്‍ ഇവര്‍ക്ക് വിശ്രമം നല്‍കി ലോകകപ്പിന് ഫ്രഷ് ആയി ഇറങ്ങണമെന്നാണ് ആരാധകര്‍ ഇഷ്ടപ്പെടുന്നതെങ്കിലും അത് നടക്കാന്‍ പോകുന്നില്ല. ഈ താരങ്ങളെ ലോകകപ്പിനുള്ള ഫിറ്റ് നിലനിര്‍ത്തുന്നതിനായി ഫ്രാഞ്ചൈസികളുടെ പരിശീലകരും ഫിസിയോസും കൂടുതല്‍ സമയം ചിലവഴിക്കേണ്ടിവരും. ഇവരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ കളിപ്പിച്ചാല്‍ മതിയെന്നും ഇന്ത്യന്‍ ആരാധകര്‍ കരുതുന്നു. എങ്കില്‍ മാത്രമേ ലോകകപ്പിന് ഇംഗ്ലണ്ടിലെത്തുമ്പോള്‍ ഇവരുടെ ആവനാഴിയില്‍ എന്തെങ്കിലുമുണ്ടാകൂ.

സംശയങ്ങള്‍ക്ക് രഹാനെ മറുപടി നല്‍കുമോ

ഇന്ത്യന്‍ ടീമിന്റെ മധ്യനിരയില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെന്നത് സത്യമാണ്. എന്നാല്‍, അജിന്‍ക്യ രഹാനെ എന്ന താരത്തിന് കഴിഞ്ഞ കുറെയായി ഇന്ത്യന്‍ ഏകദിന ടീമിലേക്ക് വിൡവന്നിട്ടില്ല എന്നത് പല കോണുകളിലും വിമര്‍ശനങ്ങളുയരാന്‍ തുടങ്ങിയിട്ടുണ്ട്. ഐപിഎല്ലില്‍ തിളങ്ങിയാല്‍ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുമെന്നാണ് താരം പ്രതീക്ഷിക്കുന്നത്.

ഫിംഗര്‍ സ്പിന്നര്‍മാരുടെ പ്രധാന്യം

യുസ്വേന്ദ്ര ചാഹലിന്റെയും കുല്‍ദീപ് യാദവിന്റെയും വരവോടെ പ്രാധാന്യം നഷ്ടപ്പെട്ട ഫിംഗര്‍ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയുടെയും രവിചന്ദ്ര അശ്വിന്റെയും ഭാവിയാണ് മറ്റൊന്ന്. ജഡേജയ്ക്ക് പിന്നെയും അവസരങ്ങളുണ്ടെങ്കിലും അശ്വിന്റെ കാര്യത്തില്‍ ഏകദേശം തീരുമാനമായിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍. എന്നാല്‍, ഐപിഎല്ലിലുള്ള പ്രകടനം ഒരു പക്ഷേ കാര്യങ്ങള്‍ മാറ്റി മറിച്ചേക്കാം.

വിജയ് ശങ്കറും നാലാം നമ്പറും

ഇന്ത്യന്‍ ടീമിന്റെ ലോകപ്പ് പ്ലാനുകളില്‍ വിജയ് ശങ്കര്‍ എന്ന ഓള്‍ റൗണ്ടറുമുണ്ട്. ടോപ്പ് ഓര്‍ഡറില്‍ സ്ഥാനമുറപ്പിക്കാന്‍ ഐപിഎല്ലിലെ പ്രകടനം നിര്‍ണായകമാകും.

പുത്തന്‍ താരോദയങ്ങള്‍

8.4 കോടി രൂപയ്ക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയ തമിഴ്‌നാടിന്റെ ‘നിഗൂഢ’ സ്പിന്നര്‍ സി വരുണ്‍, ആര്‍സിബി അഞ്ച് കോടി രൂപയ്ക്ക് സ്വന്തമാക്കിയ ശിവം ദുബെ, 5.8 കോടിക്ക് പഞ്ചാബ് ടീമിലെടുത്ത പ്രഭ്ഷിംറന്‍ സിങ്, ആര്‍സിബിയുടെ 3.6 കോടിയുടെ താരം ആകാശ്ദീപ് നാഥ് തുടങ്ങിയവരാണ് പുതു പ്രതീക്ഷകള്‍.

സ്മിത്തിന്റെയും വാര്‍ണറിന്റെയും തിരിച്ചുവരവ്

പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം വിലക്കിലായിരുന്ന സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറിന്റെയും തിരിച്ചുവരവാണ് ഐപിഎല്ലില്‍ കാത്തിരിക്കുന്ന മറ്റൊന്ന്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും രാജസ്ഥാന്‍ റോയല്‍സിനും മികവ് തെളിയിച്ച് താരങ്ങള്‍ തിരിച്ചുവരവ് ഗംഭീരമാക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഹാര്‍ദിക്കിന്റെ പരിക്ക്

പരിക്കും വിലക്കും വലയ്ക്കുന്ന പാണ്ഡ്യയുടെ കാര്യത്തില്‍ ഐപിഎല്ലോടെ ഒരു തീരുമാനമാകും. പരിക്കില്‍ നിന്നും മോചിതനായി ഐപിഎല്ലിനിറങ്ങുമെന്ന വാര്‍ത്ത് മുംബൈ ഇന്ത്യന്‍സിന് ആശ്വാസം പകരുന്നതാണെങ്കിലും താരത്തിന്റെ പ്രകടനമാകും ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറക്കുക.