വാള്‍സാലിലെ ബ്രൗണ്‍ഹില്‍സിലുള്ള വീട്ടില്‍ എട്ട് വയസ്സുള്ള പെണ്‍കുട്ടിയുടെ നെഞ്ചില്‍ കത്തികുത്തിയിറക്കി കൊന്ന കേസില്‍ പോലീസ് കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയുടെ പിതാവിനെയാണ് പോലീസ് കൊലപാതകത്തിന് അറസ്റ്റ് ചെയ്തത്.

ഭാര്യയുമായി അകന്ന് രണ്ട് മാസം പിന്നിടുമ്പോഴാണ് മകള്‍ മൈലി ബില്ലിംഗ്ഹാമിന്റെ ജീവന്‍ പിതാവ് ബില്‍ ബില്ലിംഗ്ഹാം കവര്‍ന്നത്. കുട്ടിയെ കൊന്ന ശേഷം കത്തി സ്വന്തം ശരീരത്തിലും ഇയാള്‍ ഉപയോഗിച്ചതോടെയാണ് ആശുപത്രിയില്‍ എത്തിയതെന്നാണ് പോലീസ് കരുതുന്നത്. ആരോഗ്യസ്ഥിതി മോശമായതോടെ ഗുരുതരാവസ്ഥയിലായ പിതാവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഇതോടെ അപകടനില തരണം ചെയ്‌തെന്നാണ് വിവരം. ആശുപത്രി കിടക്കയില്‍ സായുധ പോലീസിന്റെ നിരീക്ഷണത്തിലാണ് ബില്‍.

ആരോഗ്യപരമായി മെച്ചപ്പെട്ടാല്‍ പിതാവിനെ ചോദ്യം ചെയ്യാനാണ് ഡിറ്റക്ടീവുമാരുടെ തീരുമാനം. ഒറ്റ കുത്തിനാണ് മകളെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരുന്നു. മൈലിയുടെ മരണത്തില്‍ കുട്ടിയുടെ പിതാവിനെ മാത്രമാണ് പോലീസ് സംശയിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് സെഡേഷനിലാണ് ഇയാള്‍. ആരോഗ്യം തിരികെ ലഭിക്കാതെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നതിനാല്‍ ചിലപ്പോള്‍ ഇതിന് ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്ന് വക്താവ് പറഞ്ഞു. മൈലിയുടെ അമ്മ 33-കാരി ട്രേസി ടോണ്‍ട്രി ഈ സംഭവത്തില്‍ പാടെ തകര്‍ന്ന അവസ്ഥയിലാണ്. മകള്‍ക്കായി ഒരു പിങ്ക് റിബണ്‍ മാത്രമമാണ് ഇവര്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ബര്‍മിംഗ്ഹാം ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ കുട്ടിയെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബ്രൗണ്‍ഹില്‍സിലെ സെന്റ് ജെയിംസ് ചര്‍ച്ചില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനകളില്‍ പ്രദേശവാസികള്‍ കുട്ടിക്ക് ബാഷ്പാഞ്ജലി അര്‍പ്പിച്ചു.