ഡേറ്റിങ് സൈറ്റ് വഴി പരിചയപ്പെട്ട പത്തൊൻപതുകാരിയുടെ വീട്ടിൽ ഡിന്നറിൽ പങ്കെടുക്കാൻ പോയ ഇന്ത്യൻ വിദ്യാർത്ഥി ഓസ്ട്രേലിയയിൽ ക്രൂരമായി കൊല്ലപ്പെട്ടു. മൗലിൻ റാത്തോഡ് (25) എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. സംഭവത്തിൽ പത്തൊൻപതുകാരിയെ അറസ്റ്റ് ചെയ്തു. ഓസ്ട്രേലിയയിൽ അക്കൗണ്ടന്റ് വിദ്യാർത്ഥിയായിരുന്ന മൗലിൻ റാത്തോഡിന് തിങ്കളാഴ്ച രാത്രി പെൺകുട്ടിയുടെ വീട്ടിൽ വച്ച് ഗുരുതരമായി പരുക്കേറ്റിരുന്നു. പരുക്കേറ്റ് റാത്തോഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ രാത്രിയോടെ മരിച്ചു.

പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മെൽബൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ റിമാൻഡ് ചെയ്തു. പെൺകുട്ടിക്കെതിരെ കൊലപാതകം അടക്കമുളള കുറ്റം ചുമത്തിയേക്കും. നാല് വർഷം മുൻപാണ് പഠനത്തിനായി റാത്തോഡ് മെൽബണിലെത്തിയത്. ശാന്തശീലനും എല്ലാവരോടും സൗമ്യതയോടും പെരുമാറുന്ന പ്രകൃതമായിരുന്നു റാത്തോഡിനുണ്ടായിരുന്നതെന്ന് സുഹൃത്ത് ലൗപ്രീത് സിങ് പറഞ്ഞു. ഏകമകനായിരുന്ന റാത്തോഡിന്റെ മരണത്തിന്റെ ഷോക്കിലാണ് മാതാപിതാക്കൾ. പഠിക്കാൻ വളരെ മിടുക്കനായിരുന്നു റാത്തോഡെന്ന് സുഹൃത്തുക്കൾ പറയുന്നു.