ആര്‍ക്കും വിശ്വസിക്കാന്‍ പറ്റാത്ത കഥയാണ് അമേരിക്കയില്‍ നിന്നും പുറത്തുവരുന്നത്. ക്രൈം ത്രില്ലര്‍ നോവലിനെ പോലും അമ്പരിപ്പിക്കുന്ന ഒരു ട്രാജഡി. സ്വന്തം കുട്ടികളായ 13 പേരെയാണ് അമേരിക്കയില്‍ മാതാപിതാക്കള്‍ തടവില്‍ പാര്‍പ്പിച്ച് ദാരുണമായി പീഡിപ്പിച്ചത്. 3 മുതല്‍ 30 വയസ്സുവരെ പ്രായമുള്ള ഇവരുടെ കുട്ടികളെ വര്‍ഷങ്ങളോളം വീട്ടില്‍ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതിന് ഒരു വര്‍ഷം മുന്‍പാണ് ദമ്പതികള്‍ക്കെതിരെ കേസെടുത്തത്. രാജ്യാന്തര തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേസാണിത്.

സംഭവത്തില്‍ മാതാപിതാക്കള്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. ലൊസാഞ്ചലസ് സ്വദേശി ഡേവിഡ് അലന്‍ ടര്‍പിനും ഭാര്യ ലൂയിസ് അന്ന ടര്‍പിനുമാണ് തങ്ങളുടെമേല്‍ ചുമത്തിയ 14 കുറ്റങ്ങളും സമ്മതിച്ച് കോടതിയില്‍ മൊഴി നല്‍കിയത്.

13 കുട്ടികളാണ് ഡേവിഡ് അലന്‍ ടര്‍പിനും ഭാര്യ ലൂയിസ് അന്നയ്ക്കും ഉള്ളത്. ഇവരെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതിനാണ് ഡേവിഡിനും ലൂയിസിനുമെതിരെ കേസെടുത്തത്. 30 വയസ്സുള്ള മൂത്ത മകന്‍ മുതല്‍ 3 വയസ്സുള്ള ഇളയ കുട്ടിയെ വരെയാണ് ഇവര്‍ തടവില്‍ പാര്‍പ്പിച്ചത്. ലൊസാഞ്ചലല്‍സിലെ പെരിസിലെ വീട്ടില്‍ നിന്നു 17-കാരി ജോര്‍ദന്‍ സെല്‍ഫോണിലൂടെ പൊലീസിനെ വിവരമറിയിച്ച ശേഷം ജനാല വഴി രക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് ഞെട്ടിക്കുന്ന ഈ കഥ പുറംലോകം അറിയുന്നത്. നടപടികള്‍ക്കിടെ ജോര്‍ദന്‍ വിവരം അറിയിച്ച സെല്‍ഫോണ്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. അവള്‍ പറഞ്ഞ കഥകള്‍, മാതാപിതാക്കള്‍ക്ക് സ്വന്തം കുട്ടികളോട് ഇങ്ങനെ ചെയ്യാന്‍ സാധിക്കുമോ എന്നാരിലും സംശയമുണര്‍ത്തുന്നതാണ്.

തന്റെ അഭിഭാഷകവൃത്തിയിലെ ഏറ്റവും മോശമായ കേസുകളില്‍ ഒന്നാണിതെന്നും മാതാപിതാക്കള്‍ കുറ്റം സമ്മതിച്ചതില്‍ ഏറെ സന്തേഷമുണ്ടെന്നും പ്രോസിക്യൂട്ടര്‍ മൈക്കിള്‍ ഹെസ്റ്റ്റിന്‍ പറഞ്ഞു. ഇതു കുട്ടികളെ കോടതി വിചാരണയില്‍ നിന്നു രക്ഷിക്കാന്‍ സഹായിക്കും. കോടതിയില്‍ മൊഴി നല്‍കുന്നത് ഒരുപക്ഷേ അവര്‍ക്ക് മാനസിക പീഡനമായി തോന്നാമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിലിലാണ് കേസിന്റെ വിധി പറയാന്‍ കോടതി നിശ്ചയിച്ചിരിക്കുന്നത്. ജീവപര്യന്തം ശിക്ഷ കിട്ടാന്‍ സാധ്യതയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

മൂത്തമകന്‍ ജോര്‍ദ്ദാന്‍ പറയുന്നത് താന്‍ ഇതുവരെ ലോകം കണ്ടിട്ടില്ലെന്നാണ്. വീട് എപ്പോഴും വൃത്തിഹീനമായിരിക്കും. ഞാനും സഹോദരങ്ങളും കുളിക്കാറില്ല. ഞങ്ങളെ കട്ടിലിനോട് ചേര്‍ന്നു ചങ്ങലയ്ക്ക് ഇട്ടിരിക്കുകയായിരുന്നു. ചിലപ്പോഴൊക്കെ ശ്വസിക്കാന്‍ പോലും പ്രയാസമായിരിക്കും. അതുകാരണം കാലില്‍ എപ്പോഴും ഉണങ്ങാത്ത മുറിവുണ്ടാകും. ചിലപ്പോള്‍ പറയുന്നത് അനുസരിക്കാതിരുന്നാല്‍ ചങ്ങല കൂടുതല്‍ മുറുക്കത്തോടെ ഇടും. ചിലപ്പോഴൊക്കെ സഹോദരിമാര്‍ കട്ടിലില്‍ എഴുന്നേറ്റിരുന്ന് കരയാറുണ്ടായിരുന്നു.

ഒരു ദിവസം 20 മണിക്കൂര്‍ ഉറങ്ങണമെന്നായിരുന്നു നിബദ്ധന. അര്‍ദ്ധരാത്രിയിലാണ് ഇവര്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നത്. സാന്‍ഡ്വിച്ചുകളും ചിപ്സും മാത്രമാണ് നല്‍കിയിരുന്നത്. രോഗം വന്നാല്‍ ഡോക്ടറെ പോലും കാണിക്കില്ല. ചങ്ങലകള്‍ അവിക്കുന്നത് ശുചിമുറിയില്‍ പോകുമ്പോള്‍ മാത്രമാണ്. കൈപ്പത്തിക്കു താഴെ നനഞ്ഞാല്‍ വെള്ളത്തില്‍ കളിച്ചുവെന്ന് പറഞ്ഞ് മാരകമായി അടിക്കുമായിരുന്നു. വര്‍ഷത്തില്‍ ഒന്നു മാത്രമാണ് കുളിക്കാന്‍ സമ്മതിച്ചിരുന്നത്…’ ജോര്‍ദാന്‍ പറയുന്നു. ഇപ്പോള്‍ 13 പേരും ശിശു സംരക്ഷണ കേന്ദ്രത്തിലാണ് ഉള്ളത്.