ഉലുവയ്ക്ക് പകരം കഞ്ചാവ് ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കിയതിനെ തുടർന്ന് ഉത്തർപ്രദേശിലെ ഒരു കുടുംബം മുഴുവൻ ആശുപത്രിയിൽ. കന്നൗജ് ജില്ലയിലെ മിയാഗഞ്ചിലെ ഒരു കുടുംബത്തിലെ ആറു പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മേത്തിയില എന്ന് കരുതി ഈ ഉണങ്ങിയ ഇലകൾ ഉപയോഗിച്ചതോടെയാണ് കുടുംബത്തിന്റെ ആരോഗ്യസ്ഥിതി മോശമായത്.

കിഷോർ എന്നയാൾ തന്റെ പറമ്പിൽ നിന്ന് കിട്ടിയ കള അയൽവാസിയായ ഓംപ്രകാശിന്റെ മകൻ നിതിഷിന് നൽകിയതിനു ശേഷം അത് ഉണങ്ങിയ മേത്തയാണെന്ന് പറഞ്ഞു. ഇവിടെ നിന്നാണ് സംഭവങ്ങളുടെ ആരംഭമെന്ന് പൊലീസ് പറഞ്ഞു. നിതിഷ് ഉണങ്ങിയ ഇല കൊണ്ടുവന്ന് തന്റെ സഹോദരഭാര്യ പിങ്കിക്ക് നൽകുകയും അവരത് കറി തയ്യാറാക്കിയ സമയത്ത് അതിൽ ഇടുകയും ചെയ്തു.

ഈ ഇല കൂടി ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷണം കുടുംബത്തിലുള്ളവർ മുഴുവൻ കഴിച്ചു. കുറച്ചുസമയം കഴിഞ്ഞപ്പോൾ ഇവരുടെ നില വഷളാകാൻ തുടങ്ങുകയായിരുന്നു. അയൽപക്കത്തുള്ളവരെ ഓംപ്രകാശ് ഒരു വിധത്തിൽ വിവരം അറിയിച്ചു. അപ്പോഴേക്കും കുടുംബം മുഴുവൻ അബോധാവസ്ഥയിൽ ആയിരുന്നു. അയൽക്കാർ ഉടൻതന്നെ പൊലീസിൽ ഇക്കാര്യം അറിയിക്കുകയും കുടുംബത്തെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

പായ്ക്കറ്റിൽ സൂക്ഷിച്ചിരുന്ന ബാക്കിയുള്ള ഉണങ്ങിയ ഇല പൊലീസ് കണ്ടെത്തുകയും കിഷോറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുടുംബം അപകടനില തരണം ചെയ്തതായും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സമാനമായ സംഭവം 2019ൽ ഫിറോസാബാദിൽ ഉണ്ടായിരുന്നു. ഉലുവയാണെന്ന് വിചാരിച്ച് കഞ്ചാവ് ഇലകൾ ഭക്ഷണം ഉണ്ടാക്കാൻ ഉപയോഗിച്ചതിനെ തുടർന്ന് ഒരു കുടുംബം മുഴുവൻ അന്നും ആശുപത്രിയിൽ ആയിരുന്നു.