സ്വന്തം ലേഖകൻ

ബ്രിട്ടൻ :- 11 വയസ്സ് മുതൽ ബ്രിട്ടണിൽ താമസിച്ചുവരുന്ന വ്യക്തിയെ ജമൈക്കയിലേക്ക് നാടുകടത്താൻ നീക്കം. റേഷോൻ ഡേവിസ് എന്ന മുപ്പതുകാരനെയാണ് നാടുകടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. 2018 -ലെ വിൻഡ്റഷ് പ്രശ്നങ്ങൾക്ക് ശേഷം ജമൈക്കയിലേക്കുള്ള രണ്ടാമത്തെ ചാർട്ടർ ഫ്ലൈറ്റ് ആണ് ഇത്. പത്തു വർഷങ്ങൾക്കു മുൻപ് ഡേവിസ് നടത്തിയ മോഷണക്കുറ്റത്തിന്റെ പേരിലാണ് ഇപ്പോൾ ഇദ്ദേഹത്തെ നാട്കടത്തുന്നത്. ഈ കുറ്റത്തിന് അദ്ദേഹം രണ്ടു മാസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ജമൈക്കൻ പൗരനായ ഇദ്ദേഹം, ബ്രിട്ടീഷുകാരിയായ ഭാര്യയോടും, ആറുമാസം പ്രായമുള്ള മകളോടുമൊപ്പം നോർത്ത് വെസ്റ്റ് ലണ്ടനിലാണ് താമസിക്കുന്നത്.

മുൻപ് നടന്ന പ്രശ്നങ്ങൾക്ക് ശേഷം പിന്നീട് ഇതുവരെയും അദ്ദേഹം ഒരു കുറ്റകൃത്യത്തിലും ഏർപ്പെട്ടിട്ടില്ല. 20 വർഷത്തോളമായി തനിക്ക് അപരിചിതമായ ഒരു രാജ്യത്തേക്ക് പോകുന്നതിന്റ നടുങ്ങലിലാണ് അദ്ദേഹം. ഇദ്ദേഹത്തെ പോലെ തന്നെ, ഏകദേശം അൻപതോളം ജമൈക്കൻ പൗരന്മാരെ കഴിഞ്ഞ ആഴ്ചകളിലായി തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവരെയും ഇദ്ദേഹത്തോടൊപ്പം ചാർട്ടർ ഫ്‌ളൈറ്റിൽ ജമൈക്കയിലേക്കു നാടുകടത്താൻ ആണ് തീരുമാനം. ഇത് ഒരു വൻ വിവാദം ആയി മാറിയിരിക്കുകയാണ്. ഡേവിസിനെ പോലെ ഇത്തരത്തിൽ ബാല്യത്തിൽ തന്നെ ബ്രിട്ടനിൽ താമസമാക്കിയിരുന്ന പൗരന്മാരെ നാടുകടത്തുന്ന നീക്കം ഉപേക്ഷിക്കണമെന്ന ശക്തമായ ആവശ്യം ഉയർന്നു വന്നിട്ടുണ്ട്. തന്റെ കുടുംബാംഗങ്ങളോ, കുടുംബസുഹൃത്തുക്കളോ ഒന്നും തന്നെ ജമൈക്കയിൽ ഇല്ല. താൻ അവിടെ ജനിച്ചുവെങ്കിലും, ബാല്യത്തിൽ തന്നെ ബ്രിട്ടനിലേക്ക് വന്നതാണ്. അത്തരം ഒരു രാജ്യത്തേക്ക് പോകുന്നതിൽ തനിക്ക് വളരെയധികം ആശങ്കയുണ്ട് എന്ന് അയാൾ പറഞ്ഞു . ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് പോകുന്നതിനുള്ള വിഷമവും അദ്ദേഹം പങ്കുവെച്ചു.

അവിടെ എത്തിയാലും താൻ ആക്രമണങ്ങൾക്ക് ഇരയായി തീരും എന്നും അദ്ദേഹം പറഞ്ഞു. വിദേശ ക്രിമിനലുകളെയാണ് ചാർട്ടർ ഫ്ലൈറ്റിൽ നാടുകടത്തുന്നത് എന്ന വാദമാണ് ആഭ്യന്തരവകുപ്പ് വക്താവ് പങ്കുവെച്ചത്. പലതരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരാണ് ഇവരൊക്കെയും. അതിനാൽ അങ്ങനെയുള്ളവരെ നാടുകടത്തുന്നതിൽ ആശങ്ക വേണ്ടെന്ന് ആഭ്യന്തരവകുപ്പ് വക്താവ് അറിയിച്ചു.