മര്യാദയ്ക്ക് പെരുമാറിയില്ലെങ്കിൽ ഇനിയും പുറത്താക്കുമെന്ന് റിപ്പോർട്ടറോട് കലിതുള്ളി അമേരിക്കൻ പ്രസിഡന്റ് ഡൊണാർഡ് ട്രംപ്. ട്രംപിന് നീരസമുണ്ടാക്കുന്ന ചോദ്യങ്ങൾ ചോദിച്ചത് സിഎൻഎൻ റിപ്പോർട്ടർ ജിം അക്കോസ്റ്റ‌യ്ക്ക് വൈറ്റ് ഹൗസ് പാസ് നിഷേധിച്ചിരുന്നു.

ജിം അക്കോസ്റ്റക്ക് പാസ് തിരിച്ചു നല്‍കണമെന്ന ഫെഡറല്‍ കോര്‍ട്ടിന്‍റെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. ഇനിയും പ്രസ് മീറ്റിങ്ങുകളില്‍ ജിം മോശമായി പെരുമാറിയാല്‍ ഒന്നുകില്‍ അയാളെ പുറത്താക്കും അല്ലെങ്കില്‍ ന്യൂസ് കോണ്‍ഫറന്‍സ് തന്നെ അവസാനിപ്പിക്കുമെന്നാണ് ട്രംപിന്‍റെ ഭീഷണി. പ്രസ് മീറ്റ് നടന്ന മുറിയില്‍ ഒരുപാട് റിപ്പോര്‍ട്ടര്‍മാരുണ്ടായിരുന്നു. എന്നാല്‍ ജിമ്മിന്‍റെ ചോദ്യങ്ങള്‍ മൂലം ആര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിഞ്ഞില്ല. ജിം ചോദ്യങ്ങള്‍ ആക്രോശിക്കുകയായിരുന്നു. ചോദ്യങ്ങളോടൊപ്പം പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയുമായിരുന്നു ട്രംപ് ആരോപിക്കുന്നു. സിഎന്‍എന്‍റെ ചീഫ് വൈറ്റ് ഹൗസ് റിപ്പോര്‍ട്ടറാണ് ജിം അക്കോസ്റ്റ.

ജിം അക്കോസ്റ്റയുടെ പാസ് റദ്ദാക്കിയതിന് പിന്നാലെ സിഎന്‍എന്‍ നല്‍കിയ പരാതിയിലാണ് പ്രസ് പാസ് തിരികെ നല്‍കണമെന്ന ഉത്തരവ്. മധ്യ അമേരിക്കയിലെ അഭയാര്‍ത്ഥികള്‍ അമേരിക്കന്‍ അതിര്‍ത്തിയിലേക്ക് കൂട്ടമായി നിങ്ങുന്നത് സംബന്ധിച്ച ജിമ്മിന്‍റെ ചോദ്യങ്ങളാണ് ട്രംപിനെ ചൊടിപ്പിച്ചത്. എന്നാല്‍ വൈറ്റ്ഹൗസ് ജീവനക്കാരിയുടെ ശരീരത്തില്‍ സപര്‍ശിച്ചെന്നാരോപിച്ചാണ് ജിമ്മിന്‍റെ പാസ് റദ്ദാക്കിയത്.