നഗരത്തിലെ പാര്‍പ്പിട സമുച്ചയങ്ങളുടെയും ഹോസ്പിറ്റലും, കമ്പനികളുടേയുമടക്കം മലിനജലം സംസ്‌കരിക്കേണ്ട പ്ലാന്റ് പ്രവര്‍ത്തനരഹിതമായിട്ട് ഏകദേശം ഒരുവര്‍ഷമായി. ഇക്കാലയളവില്‍ ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും വരുന്ന മലിനജലം ഒട്ടും സംസ്‌കരിക്കാതെ തന്നെ ആലുവാപ്പുഴയിലേക്ക് നേരിട്ട് ഒഴുക്കുകയാണ്. ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും വരുന്ന രാസ ജൈവമാലിന്യങ്ങള്‍ അടക്കം ആലുവാപ്പുഴയിലേക്ക് ഒഴുക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നവും ജലമലിനീകരണവും സൃഷ്ടിക്കുന്നുണ്ടെന്ന് ആംആദ്മി പാര്‍ട്ടി. സമീപനഗരമായ വിശാല കൊച്ചിയുടെ കുടിവെള്ള പദ്ധതിയായ പെരിയാറ്റിലേക്ക് ആണ് ഇത് ഒഴുകിയെത്തുന്നത്. ഇത് 35 ലക്ഷത്തോളം വരുന്ന നഗരവാസികളെയും സമീപജില്ലക്കാരുടേയും ആരോഗ്യത്തെ ആണ് ഇത് നേരിട്ട് ബാധിക്കുന്നത്.

മലിനജല സംസ്‌കരണ പ്ലാന്റ് എത്രയും വേഗം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആം ആദ്മി പാര്‍ട്ടി ചാലക്കുടി മണ്ഡലത്തിന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ സത്യാഗ്രഹം ആലുവ മലിനജല സംസ്‌കരണ പ്ലാന്റിന് മുന്നില്‍ ഇന്ന് രാവിലെ പത്തുമണിക്ക് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും പെരിയാര്‍ സംരക്ഷണ സമിതി അംഗവുമായ പുരുഷന്‍ ഏലൂര്‍ ഉദ്ഘാടനം ചെയ്തു. ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍, ചാലക്കുടി മണ്ഡലം നിരീക്ഷകന്‍ വിനോദ്കുമാര്‍, എറണാകുളം മണ്ഡലം നിരീക്ഷകന്‍ ഷക്കീര്‍ അലി, സഹീര്‍, ഷംസു ടി കെ എന്നിവര്‍ പ്രസംഗിച്ചു.