പെണ്‍പിളൈ ഒരുമയെ അതിക്ഷേപിച്ച മന്ത്രി എം എം മണി രാജിവെക്കണമെന്ന് ആം ആദ്മി പാര്‍ട്ടി.
പെണ്‍പിളൈ ഒരുമൈ എന്ന സ്ത്രീകളുടെ സമരപ്രസ്ഥാനത്തെ ഹീനമായ ഭാഷയില്‍ അധിക്ഷേപിച്ച മന്ത്രിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും ആംആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.

എംഎം മണി സര്‍ക്കാരിന്റെ മരണമണിയാണെന്ന് ഝനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി മുഖ്യധാര രാഷ്ട്ടീയക്കാരോടും ട്രേഡ് യൂണിയനുകളോടും മാനേജ്‌മെന്റിനോടും പടപൊരുതി ലോകചരിത്രത്തില്‍ ഇടം പിടിച്ച പെണ്‍പിളൈ ഒരുമയെ അപമാനിക്കുന്ന മണി നിലകൊള്ളുന്നത് ഈ നാട്ടിലെ ദരിദ്രര്‍ക്കോ ആദിവാസികള്‍ക്കോ കര്‍ഷകര്‍ക്കോ പാവപ്പെട്ടര്‍ക്കോ വേണ്ടി അല്ല. കൈയ്യേറ്റക്കാരും എസ്‌റ്റേറ്റ് മുതലാളിമാരും റിസോര്‍ട്ട് ഖനന മാഫിയയുമാണ് മന്ത്രിയുടെ മുന്‍ഗണനയില്‍. പരസ്യമായി ഇത്തരം നിലപാടുകള്‍ എടുക്കുന്ന ഒരു മന്ത്രിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് എങ്ങനെയാണ് ജനാധിപത്യം സംരക്ഷിക്കാന്‍ കഴിയുന്നതെന്നും ആം ആദ്മി പാര്‍ട്ടി ചോദിച്ചു.

ശ്രീരാം വെങ്കിട്ടരാമന്‍ എന്ന സത്യസന്ധനായ ഉദ്യോഗസ്ഥന്‍ കയ്യേറ്റമൊഴിപ്പിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുക വഴി സത്യപ്രതിജ്ഞ ലംഘനം നടത്തിയ എംഎം മണി ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും കയ്യേറ്റക്കാരെ സംരക്ഷിക്കാന്‍ വര്‍ഗീയ വികാരം ഇളക്കി വിടാന്‍ ശ്രമിച്ച മണിക്കെതിരെ കേസെടുക്കണമെന്നും അവര്‍ വ്യക്തമാക്കി.