തൊടുപുഴ: അവന്റെ മാത്രമായിരുന്ന സ്വപ്നം ഒരു നാടാകെ ഒന്നിച്ചു ചേര്‍ന്ന് നടത്തിയതു അവന്‍ കാണുന്നുണ്ടാകും. മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം നാടും സുഹൃത്തുക്കളും പാര്‍ട്ടിയും ഒന്നിച്ചു നിന്നു നടത്തി. വട്ടവട കോവിലൂരിലെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ 10.30നായിരുന്നു വിവാഹം. കോവിലൂര്‍ സ്വദേശി മധുസൂദനനാണ് വരന്‍.

വൈദ്യുതി മന്ത്രി എംഎം മണിയുള്‍പ്പെടെയുള്ള പ്രമുഖര്‍ വിവാഹത്തിനെത്തി. സിപിഎമ്മാണ് വിവാഹ ചിലവുകള്‍ വഹിച്ചത്. അഭിമന്യു കൊല്ലപ്പെടുന്നതിന് മുന്‍പ് നിശ്ചയിച്ചതാണ് വിവാഹം. അഭിമന്യു വിടപറഞ്ഞതോടെ സഹോദരന്‍ പരിജിത്ത് വിവാഹകാര്യങ്ങളെല്ലാം നോക്കി. വട്ടവട-കൊട്ടക്കമ്പൂരിലെ ഒറ്റമുറി വീട്ടിലാണ് അഭിമന്യുവിന്റെ കുടുംബം. ഉടന്‍ തന്നെ പാര്‍ട്ടി നിര്‍മ്മിച്ചു നല്‍കുന്ന പുതിയ വീട്ടിലേയ്ക്ക് താമസം മാറും. പഠിച്ചു ജോലി വാങ്ങുക, സഹോദരിയുടെ കല്ല്യാണം എന്നിവയൊക്കെ അഭിമന്യുവിന്റെ വലിയ ആഗ്രഹങ്ങളായിരുന്നു. ഇതാണ് കത്തി മുനയില്‍ നരാധമന്മാര്‍ തീര്‍ത്തത്.

പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മഹാരാജാസ് കോളേജ് ബിരുദ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗവുമായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ എത്തിയത്. ജൂലൈ രണ്ടിന് പുലര്‍ച്ചെ 12.30 യോടെയാണ് സംഭവം നടന്നത്. എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.

ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിച്ച് എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിടുകയും അതില്‍ മൂന്ന് എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേല്‍ക്കുകയും ചെയ്തു. കുത്തേറ്റ അഭിമനന്യു കൊല്ലപ്പെട്ടു. അര്‍ജുന്‍ എന്ന വിദ്യാര്‍ത്ഥിക്ക് വയറില്‍ ഗുരുതര പരുക്കേറ്റു. വിനീത് എന്ന വേറൊരു വിദ്യാര്‍ത്ഥിക്കും പരുക്കേറ്റിരുന്നു.