ഗര്‍ഭച്ഛിദ്ര നിയമത്തിനെതിരെയുള്ള നിയമത്തില്‍ ഭേദഗതികള്‍ വേണമെന്ന് അയര്‍ലന്‍ഡ്. ഇതു സംബന്ധിച്ചുള്ള ഹിതപരിശോധനയില്‍ 66.4 ശതമാനം ആളുകള്‍ നിയമത്തില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും കടുത്ത ഗര്‍ഭച്ഛിദ്ര നിയമം നിലവിലുള്ള രാജ്യമാണ് അയര്‍ലന്‍ഡ്. ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നതില്‍ കടുത്ത വിലക്കുകളാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. കത്തോലിക്കാ വിശ്വാസമനുസരിച്ചുള്ള നിയമമാണ് രാജ്യം പിന്തുടരുന്നത്. ഗര്‍ഭച്ഛിദ്രത്തിനായി അപേക്ഷിച്ചാല്‍ ഭൂരിപക്ഷം അപേക്ഷകളും നിരസിക്കപ്പെടുകയായിരുന്നു പതിവ്. ഇതു മൂല നിരവധി ഗര്‍ഭിണികള്‍ക്ക് ഗര്‍ഭ സംബന്ധമായ സങ്കീര്‍ണതകളില്‍ ജീവന്‍ നഷ്ടമാകുകയും ചെയ്തിട്ടുണ്ട്.

ഹിതപരിശോധനാ ഫലത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം അവസാനത്തോടെ നിയമഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അയര്‍ലന്‍ഡിലെ സത്രീകള്‍ക്ക് മഹത്തായ ഒരി ദിവസമാണ് ഇതെന്ന് ടുഗെതര്‍ ഫോര്‍ യെസ് ഗ്രൂപ്പ് കോ ഓര്‍ഡിനേറ്റര്‍, ഓര്‍ല ഓ’ കോണര്‍ പറഞ്ഞു. ഐറിഷ് സമൂഹത്തില്‍ സ്ത്രീകള്‍ സ്ഥാനം നേടുന്നു എന്നതിന്റെ സൂചനയാണിതെന്നും അവര്‍ പറഞ്ഞു. ടുഗെതര്‍ ഫോര്‍ യെസ് ഗ്രൂപ്പ്, ഒബ്‌സ്‌റ്റെട്രീഷ്യന്‍മാര്‍ എന്നിവര്‍ ഈ ഹിതപരിശോധനാ ഫലത്തെ സ്വാഗതം ചെയ്തു.

നിയമത്തിനെതിരെ നിലപാടെടുത്തിരുന്ന പ്രധാനമന്ത്രി ലിയോ വരദ്കറാണ് ഹിതപരിശോധനാ ഫലമനുസരിച്ചുള്ള തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അപൂര്‍വമായ വോട്ടിലൂടെ അടുത്ത തലമുറക്കു വേണ്ടിയാണ് ജനത പ്രതികരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 1995ല്‍ മാത്രമാണ് അയര്‍ലന്‍ഡ് വിവാഹമോചനം നിയമപരമാക്കിയത്. എന്നാല്‍ സ്വവര്‍ഗ വിവാഹം നിയമപരമാക്കിയ ആദ്യ രാജ്യമെന്ന പദവിയും യാഥാസ്ഥിതകരാഷ്ട്രമായ അയര്‍ലന്‍ഡിനുണ്ട്.