എല്ലാവർക്കും യാത്ര പോകാനിഷ്ടമാണ് കാടിന്റെ വന്യതയിലേക്ക് കാട്ടാറിന്റെ പാട്ടിലേക്ക്,
ചീവീടുകൾ ചെവി തുളയ്ക്കുന്ന നിശബ്ദതയിലേക്ക് തിരക്കുകൾ മാറ്റിവെച്ച്……
പൊട്ടും പൊടിയും സമ്പാദ്യം കൂട്ടിവെച്ചു ശുദ്ധവായു ശ്വസിക്കാൻ കാട്ടിലേക്കോടും. “ഭൂമിയുടെ ശ്വാസകോശം” കത്തിയമരുന്നതിൽ അധികം വേദനിക്കുന്നവരും നമ്മളാണ്. സഹ്യാദ്രിയുടെ മടിത്തട്ടിൽ കിടക്കുന്നവർക്ക് എങ്ങനെ പൊള്ളാതിരിക്കും. മറിച്ചു ചിന്തിച്ചിട്ടുണ്ടോ. മുറ്റത്തെ വസന്തങ്ങളെ കിളച്ചു മാറ്റി, ഭംഗിയുള്ള കല്ലു പാകി, തറയോട് ഇട്ട് പെയ്തു വീഴുന്ന വെള്ളമെല്ലാം പറമ്പിലേക്ക് ഇറങ്ങാൻ സമ്മതിക്കാതെ ഓടിച്ചുവിട്ടു… പൂത്തുലഞ്ഞ ചിങ്ങത്തിന് നേരെ കണ്ണടച്ച്… . എന്നും മുറ്റത്ത് കാണുന്ന പൂക്കളെ , വർണവസന്തത്തെ മറന്ന് എത്രനാൾ തുടരും ഇങ്ങനെ. എത്ര പൂക്കളുടെ പേര് അറിയാം എത്ര പഴഞ്ചൊല്ലുകൾ നമ്മൾ അറിഞ്ഞുകൊണ്ട് മറന്നു. ഒരു മൂക്കുറ്റിക്കാട്, ശ്രീപാർവതിപാദം തുമ്പപൂവ്, ഒരു കാക്കപ്പൂ ഇപ്പോഴും മുറ്റത്തുണ്ടോ, അതോ അവയെല്ലാം ഭംഗിയുള്ള ടൈലുകൾക്കടിയിൽ അന്ത്യവിശ്രമംകൊള്ളുകയാണോ. ഇവയൊന്നും ഇല്ലാതെ എന്തോണം ഏതോണം.

ചിത്രീകരണം : അനുജ. കെ

ഇന്ന് മലയാളിക്ക് എന്നും ഓണമല്ലേ, എന്നും സമൃദ്ധി, ഐശ്വര്യം. ഓണക്കാലത്തു പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും വരുന്ന ഓഫറുകൾ നമ്മുടെ ഓണക്കാലത്തെ വരവേൽക്കുന്നു. ഡിജിറ്റൽ പൂക്കളം വരെ എത്തി നിൽക്കുന്നുണ്ട് നമ്മുടെ ഓണാഘോഷ മുന്നേറ്റം. ഓർഡർ ചെയ്തു വരുത്തുന്ന സദ്യ, ചടങ്ങുകളിൽ വന്ന മാറ്റങ്ങൾ അങ്ങനെയങ്ങനെ അനവധി വ്യത്യാസങ്ങൾ. കാലമെത്ര മാറിയാലും മലയാളിയുടെ മനസ്സിൽ മായാതെ കിടക്കുന്ന ഒന്നാണ് ഓണം. ഓരോ മലയാളിയെയും ലോകത്തിന്റെ ഏതു കോണിലും ഒരുമിപ്പിക്കുന്ന സംസ്കാരം. ഓണം മലയാളിയുടെ മനസ്സിലാണ്.
എല്ലാ വായനക്കാർക്കും ഓണാശംസകൾ.

ആദില ഹുസൈൻ .

കായംകുളത്തു ജനിച്ചു. പിതാവ് :ഹുസൈൻ എം , മാതാവ് : ഷീജ , സഹോദരി :  ആൽഫിയാ ഹുസൈൻ.
ഇപ്പോൾ ജാമിയ മിലിയ ഇസ്ലാമിയ, സെൻട്രൽ യൂണിവേഴ്സിറ്റി ന്യൂ ഡൽഹിയിൽ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദം പഠിക്കുന്നു. ആദില ഹുസൈന്റെ കവിതകൾ എന്ന കവിതാസമാഹാരം 2019ൽ പുറത്തിറക്കി. മലയാളം യുകെ ഉൾപ്പെടെയുള്ള ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.എഡിറ്റിംഗ്, വിവർത്തനം എന്നീ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു.

കവർ ഫോട്ടോ : ആൽഫിയാ ഹുസൈൻ.

 

അത്തം മുതല്‍ തിരുവോണം വരെ പത്തുദിവസങ്ങളിലും കവിതകൾ, കഥകൾ, അനുഭവക്കുറിപ്പുകൾ തുടങ്ങിയവ മലയാളം യുകെയിൽ പ്രസിദ്ധികരിക്കുന്നു.

തിരുവോണത്തിന് മലയാളം യുകെയിൽ ഡോ. ജോർജ് ഓണക്കൂറും, നിഷ ജോസ് കെ മാണിയും

ഈ ഓണക്കാലം മികവുറ്റ വായനാനുഭവുമായി മലയാളം യുകെയുടെ ഒപ്പം.