കൊട്ടാരക്കര: നിയന്ത്രണം വിട്ട കാര്‍ 20 അടിയോളംവരുന്ന താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം ശാസ്ത്രീ റോഡില്‍ വാര്‍ഡിക് ആന്റ് ഫ്രൈഡ്‌സ് എന്ന ഹോട്ടല്‍ സ്ഥാപനം നടത്തിവന്ന ഷേബാസ് നൗഷാദ് (ടിനു 30), അരുണ്‍ പീതാംബരന്‍ (30) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷൈജോ (26), അനു (25), സാവിയോ (25) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ എംസിറോഡില്‍ സദാനന്ദപുരം വളവിലായിരുന്നു അപകടം. കോട്ടയംഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കാര്‍.
നിയന്ത്രണം വിട്ട് സദാനന്ദപുരം വളവിലുള്ള റോഡിന്റെ സംരക്ഷണവേലി തകര്‍ത്ത് 20 അടിയോളം താഴ്ചയിലേക്ക് നിരവധി കരണം മറിഞ്ഞ് കാര്‍ പതിക്കുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സുമെത്തിയാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ഷേബാസും അരുണും സംഭവസ്ഥലത്ത് മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. ഇവരില്‍ ഒരാളുടെ കഴക്കൂട്ടത്തുള്ള ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നുവെന്നാണ് ലഭിച്ച വിവരം. കൊട്ടാരക്കര പോലീസ് കേസെടുത്തു.