ചെന്നൈ: തീപിടുത്ത സാഹചര്യത്തെ നേരിടുന്നതെങ്ങിനെ എന്ന് കാണിക്കാന്‍ നടത്തിയ മോക്ഡ്രില്ലില്‍ പരിശീലകന്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നും തള്ളിത്താഴെയിട്ട വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. താഴേയ്ക്കു വീഴുന്നതിനിടയില്‍ ഷേഡില്‍ തലയിടിച്ച് യുവതി മരിക്കുകയായിരുന്നു. ക്യാംപസില്‍ നടത്തിയ മോക്ഡ്രില്ലില്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നുമായിരുന്നു പരിശീലകന്‍ 19 കാരിയെ തള്ളിയിട്ടത്.

കോയമ്പത്തൂരിലെ കോവൈ കലൈമഗള്‍ കോളേജില്‍ ലോകേശ്വരി എന്ന പെണ്‍കുട്ടിയാണ് മരണമടഞ്ഞത്. അപകടത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. താഴേയ്ക്ക് ചാടാന്‍ മടികാട്ടിയ പെണ്‍കുട്ടിയെ പരിശീലകന്‍ തള്ളിയിടുന്നതും വീഴുന്നതിനിടയില്‍ പെണ്‍കുട്ടിയുടെ തല സണ്‍ഷേഡില്‍ ഇടിയ്ക്കുന്നതുമായ ഞെട്ടിപ്പിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. പരിശീലകനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തീപിടുത്തം പോലെയുള്ള സാഹചര്യങ്ങളെ നേരിടാന്‍ വേണ്ടിയുള്ള പരിശീലനമാണ് നല്‍കിയത്. രണ്ടാം നിലയില്‍ നിന്നും താഴെ കുട്ടികള്‍ നിവര്‍ത്തിപ്പിടിച്ച വലയിലേക്കായിരുന്നു ചാടേണ്ടിയിരുന്നത്. എന്നാല്‍ പെണ്‍കുട്ടി ചാടാന്‍ മടി കാട്ടുകയായിരുന്നു. തുടര്‍ന്ന് പരിശീലകനെത്തി തള്ളിയിട്ടു. പെണ്‍കുട്ടിക്ക് മുമ്പ് മറ്റ് അഞ്ചുപേര്‍ പരിശീലനം അപകടം കൂടാതെ പൂര്‍ത്തിയാക്കി.

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് മോക്ഡ്രില്‍ നടന്നതെന്നാണ് കോളേജ് പറയുന്നത്. എന്നാല്‍ തങ്ങള്‍ വിവരം അറിഞ്ഞിട്ടില്ലെന്ന് ദേശീയ ദുരന്ത നിവാരണ ഏജന്‍സി വ്യക്തമാക്കി. വ്യാഴാഴ്ചയാണ് മോക്ഡ്രില്‍ നടത്തിയത്.

പെണ്‍കുട്ടി ചാടാന്‍ മടി കാട്ടുന്നത് വീഡിയോയില്‍ വ്യക്തമാണ്. പരിശീലകന്‍ ആര്‍ അറുമുഖന്‍ തള്ളിയിട്ട പെണ്‍കുട്ടിയുടെ തല ഒന്നാം നിലയിലെ ഷേഡില്‍ വന്നടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയാണ് ലോകേശ്വരി. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കുമെന്ന് കെ പി അന്‍പളകന്‍ വ്യക്തമാക്കി.