മൂവാറ്റുപ്പുഴ: സ്‌കൂള്‍ അങ്കണത്തിലേക്ക് കാര്‍ പാഞ്ഞു കയറി 10  കുട്ടികള്‍ക്കും അധ്യാപികക്കും പരിക്കുപറ്റിയ സംഭവത്തിൽ ഗുരുതരമായ പരിക്ക് പറ്റിയ അധ്യാപിക അരിക്കുഴ പുതുപ്പരിയാരം പാലക്കാട്ട് രേവതി (26) മരണമടഞ്ഞു. മുവാറ്റുപുഴ വിവേകാനന്ദ വിദ്യാലയം അഡ്മിനിസ്‌ട്രേറ്ററുടെ കാറാണ് അപകടത്തിന് ഇടയാക്കിയത്. അസംബ്ലി കഴിഞ്ഞ് യോഗ ദിനത്തോട് അനുബന്ധിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതിനായി മറ്റൊരു സ്‌കൂളിലേക്ക് പോകാന്‍ തയ്യാറായി നിന്ന കുട്ടികളുടെ ഇടയിലേക്ക് സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്ററുടെ കാര്‍ പാഞ്ഞു കയറുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കാര്‍ അമിത വേഗതയില്‍ ആയിരുന്നു എന്ന് പറയുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ അധ്യാപികയും രണ്ട് വിദ്യാര്‍ഥികളും കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അധ്യാപിക മരിച്ചത്. ആറു വിദ്യാര്‍ത്ഥികളെ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു. അധ്യാപികക്ക് നട്ടെല്ലിനും തലക്കുമാണ് പരിക്ക് പറ്റിയിരുന്നത്. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ അലക്ഷ്യമായി വാഹനമോടിച്ചതിന് പോലീസ് കേസെടുത്തു. രേവതിക്ക് രണ്ടര വയസുള്ള ഒരു കുട്ടിയുണ്ട്.