തൃശൂര്‍: കുറ്റിപ്പുറം ദേശീയപാതയില്‍ കാലടിത്തറയ്ക്ക് സമീപം വാഹനാപകടത്തില്‍ നടന്‍ അനീഷ് ജി. മേനോന് പരിക്കേറ്റു. ദൃശ്യം, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് അനീഷ്. ചൊവ്വാഴ്ച രാവിലെ ഒന്‍പതുമണിയോടെ കാലടിത്തറയ്ക്കും കാളച്ചാലിനും ഇടയിലാണ് അപകടം. വളാഞ്ചേരി കുണ്ടൂര്‍ പള്ളിയാലില്‍ വീട്ടില്‍നിന്ന് എറണാകുളത്ത് നടക്കുന്ന പരിപാടി ഉദ്ഘാടനംചെയ്യാന്‍ പോകുമ്പോഴാണ് അപകടം. അനീഷ് ജി. മേനോന്‍ സഞ്ചരിച്ചിരുന്ന കാറും കാളച്ചാലില്‍നിന്ന് എടപ്പാള്‍ ഭാഗത്തേക്കുവന്ന പിക്കപ്പും കൂട്ടിയിടിക്കുകയായിരുന്നു.

കൈകള്‍ക്കും കാലിനും പരിക്കേറ്റ അനീഷ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങി .ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. സീറ്റ് ബെല്‍റ്റും എയര്‍ബാഗും ഉണ്ടായിരുന്നത് കൊണ്ടും, വീട്ടുകാരുടെ പ്രാര്‍ത്ഥനകൊണ്ടും മാത്രമാണ് താനിന്നും ജീവിച്ചിരിക്കുന്നതെന്ന് അപകട വിവരം പങ്കുവച്ച് കൊണ്ട് അനീഷ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു. ദൃശ്യം, അഡാര്‍ ലൗ, സുഡാനി ഫ്രം നൈജീരിയ, ക്യൂന്‍, കായംകുളം കൊച്ചുണ്ണി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ മോഹന്‍ലാലിന്റെ ഓടിയന്‍ സിനിമയില്‍ അഭിനയിക്കുകയാണ് അനീഷ്.

ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ഇന്നലെ രാവിലെ എടപ്പാള്‍ ചങ്ങരംകുളം ഹൈവേയില്‍ വെച്ച് എന്റെ കാര്‍ ഒരു ‘ആക്‌സിഡന്റ്’ല്‍ പെട്ടു! വളവ് കഴിഞ്ഞ് മുന്നോട്ട് വരുമ്പോള്‍ ഇടതു സൈഡില്‍ നിന്നും ഒരു പിക്കപ്പ് പെട്ടെന്ന് ‘u turn’ ചെയ്ത് റോഡിന്റെ നടുക്ക് വിലങ്ങു വന്നു. അത്യാവശ്യം സ്പീഡ് ഉണ്ടായിരുന്നത്‌കൊണ്ട് മാക്‌സിമം ചവിട്ടി നോക്കിയിട്ടും കിട്ടിയില്ല..ഇടിച്ചു ‘കാര്‍ ടോട്ടല്‍ ലോസ്’ ആയി. ‘സീറ്റ് ബെല്‍റ്റും എയര്‍ബാഗും’ ഉണ്ടായിരുന്നത് കൊണ്ടും, വീട്ടുകാരുടെ പ്രാര്‍ത്ഥനകൊണ്ടും മാത്രമാണ് ഞാനിന്നും ജീവിക്കുന്നത്. ആ ‘പിക്കപ്പ്’ ന് പകരം ഒരു ‘ബൈക്ക്/ഓട്ടോ’ ആയിരുന്നു ആ വളവില്‍ അപകടപരമായ രീതിയില്‍ ‘u turn’ ചെയ്തിരുന്നത് എങ്കില്‍… ഓര്‍ക്കാന്‍ കൂടെ പറ്റുന്നില്ല!
പലപ്പോഴും നമ്മളെല്ലാവരും രക്ഷപെടുന്നത് വീട്ടില്‍ ഇരിക്കുന്നവരുടെ പ്രാത്ഥനകൊണ്ടു മാത്രമാണ് പ്രത്യേകിച്ചു ‘സൂപ്പര്‍ ബൈക്ക്’ യാത്രികര്‍. നമ്മുടെ അനുഭവങ്ങള്‍ ആണ് ഓരോന്നും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.
*വേഗത കുറക്കുക.
*ഹെല്‍മെറ്റ് /സീറ്റ്‌ബെല്‍റ്റ് ശീലമാക്കുക.
*ശ്രദ്ധയോടെ ഡ്രൈവ് ചെയുക.
ഓരോ ജീവനും വലുതാണ്.
ഇതോടൊപ്പം ചില ‘ചങ്ങരംകുളം സ്വദേശികളുടെ പേരുകള്‍ കൂടെ പറയാം..
എടപ്പാള്‍ചങ്ങരംകുളം റൂട്ടില്‍ സഞ്ചരിക്കുന്നവര്‍ ഈ പേരുകള്‍ ഓര്‍ത്ത് വെക്കുക.. ഉപകാരപ്പെടും. ആന്‍സര്‍, സാലി, പ്രസാദ്, ഉവൈസ് .. കൂടെ വളാഞ്ചേരി സൈഫു പാടത്ത്.
സുഹൃത്തുക്കളെ നിങ്ങളെ പോലുള്ള മനുഷ്യ സ്‌നേഹികളായ യുവാക്കള്‍ എല്ലായിടത്തും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ‘ഓരോ ജീവനും വലുതാണ്’ അനീഷ് ജി മേനോന്‍.