വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ യുവാവിന്റെ മരണത്തില്‍ ദുരൂഹത ഏറുന്നു. ഇലവീഴാപൂഞ്ചിറയിലെ ജലാശയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നിധിന്‍ ജലാശയത്തില്‍ ചാടി നീന്തുകയായിരുന്നെന്ന മൊഴി പാടെ തള്ളിയാണ് കൂട്ടുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. നിധിന്റെ കൂട്ടുകാരനായ സിബി പറയുന്നത് ഇങ്ങനെയാണ്,

അവന്‍ വെള്ളത്തില്‍ച്ചാടി നീന്തിയെന്ന് ആരും പറഞ്ഞാലും ഞാന്‍ വിശ്വസിക്കില്ല, ഒരു മാസത്തിനിടയില്‍ ആ ട്രൂപ്പില്‍ നിന്നു മരണപ്പെടുന്ന മൂന്നാമത്തെയാള്‍, നടന്‍ ബാബുരാജുമായി വസ്തു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടയാളുടെ മകന്റെ മരണത്തില്‍ ദൂരുഹത അവസാനിക്കുന്നില്ല, കൂട്ടുകാരന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത് എന്ത്?

‘അവനും എനിക്കും നീന്തലറിയില്ല. അവന്‍ വെള്ളത്തില്‍ച്ചാടി നീന്തിയെന്ന് ആരും പറഞ്ഞാലും ഞാന്‍ വിശ്വസിക്കില്ല. ഒരുമാസം മുമ്പ് മാങ്കുളത്ത് പരിപാടി അവതരിപ്പിക്കാന്‍ ഞങ്ങള്‍ പോയിരുന്നു. അന്ന് ഞാനും നിധിനും ഒഴികെ എല്ലാവരും പുഴയില്‍ നീന്തി. നീന്തലറിയാത്തതിനാല്‍ ഞാനും അവനും അരയ്ക്കൊപ്പം വെള്ളത്തില്‍ ഇറങ്ങി നിന്നാണ് കുളിച്ചത്. കൂട്ടുകാര്‍ നീന്തല്‍ പഠിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല”. സംഭവത്തില്‍ ദുരൂഹത ഉണര്‍ന്നതോടെ അന്വേഷണം വിപുലമാക്കിയിരിക്കുകയാണ് പൊലീസ്. നിധിന്‍ മാത്യൂവിന്റെ ജഡം മൂക്കില്‍ നിന്നും രക്തം വാര്‍ന്ന നിലയിലാണ് ഇന്നലെ പുലര്‍ച്ചെ ഫയര്‍ഫോഴ്‌സ് സംഘം കണ്ടെടുത്തത്. മുഖത്ത് പോറലുകളും കാണപ്പെട്ടിരുന്നു.

നടന്‍ ബാബുരാജുമായി വസ്തു തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് ബാബുരാജിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച വ്യക്തിയാണ് നിധിന്റെ പിതാവ് സണ്ണി. വസ്തു ഇടപാടുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം നില നില്‍ക്കെ തന്റെ വസ്തുവിനോട് ചേര്‍ന്നുള്ള കുളം ശചീകരിക്കാനെത്തിയപ്പോള്‍ കശപിശമൂത്ത് കയ്യാങ്കളിയിലെത്തുകയും സണ്ണി ബാബുരാജിനെ വെട്ടി പരിക്കേല്‍പ്പിക്കുയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബുരാജ് ആഴ്ചകളോളം നീണ്ട ചികത്സയ്‌ക്കൊടുവിലാണ് സുഖം പ്രാപിച്ചത്. സംഭവത്തില്‍ സണ്ണിയെ പൊലീസ് അറസ്റ്റുചെ്തിരുന്നു. ഒരുമാസത്തോളം നീണ്ട ജയില്‍ വാസത്തിന് ശേഷം കോടതിയില്‍ നിന്നും ജാമ്യം നേടിയാണ് ഇയാള്‍ പുറത്തിറങ്ങിയത്.
കഴിഞ്ഞ പത്ത് വര്‍ഷമായി ശ്രീരാഗം ട്രൂപ്പില്‍ നിധിനും അംഗമായിരുന്നു. പത്തുവയസുള്ളപ്പോള്‍ മുതല്‍ നാടിന്റെ ഓമനയായിരുന്ന നിധിന് ചെണ്ടമേളത്തോട് താല്‍പര്യമായിരുന്നു. തുടര്‍ന്ന് പിതാവ് സണ്ണി കുഞ്ചിത്തണ്ണിയിലെ മേള വിദ്വാന്റെ വീട്ടില്‍ മകന് ചെണ്ട പഠിക്കാന്‍ അവസരവും ഒരുക്കി. വര്‍ഷങ്ങള്‍ക്ക് ശേഷം അടിമാലി സ്വദേശി രാജേഷാണ് നിധിന്റെ കഴിവ് തിരിച്ചറിഞ്ഞ് കൂടെ കൂട്ടിയത്. രാജേഷാണ് ട്രൂപ്പിന്റെ നെടുംതൂണ്‍. കഴിഞ്ഞ ഡിസംമ്പര്‍ 2-ന് ഉണ്ടായ വാഹനാപകടത്തില്‍ ചെണ്ടമേളം ഗ്രൂപ്പിലെ അംഗങ്ങളായ അനീഷും അപ്പുവും മരണമടഞ്ഞിരുന്നു. ഇതേ ദിവസം കോതമംഗലത്ത് വച്ച് കെഎസ്ആര്‍ടിസി ബസ്സ് തട്ടി സിബിക്കും സാരമായി പരിക്കേറ്റിരുന്നു. ഈ ദുരന്തം പിന്നിട്ട് ഒരു മാസം കഴിയുമ്പോഴേക്കുമാണ് സംഘത്തിലെ മൂന്നാമത് ഒരു കൂട്ടുകാരനും കൂടി വേര്‍പിരിയുന്നത്. അതേസമയം, നിധിന്റെ പിതാവും നടന്‍ ബാബുരാജുമായി വസ്തുത്തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിധിനെ അപായപ്പെടുത്താന്‍ ശ്രമമുണ്ടായെന്ന ആക്ഷേപം കുടുംബം ഉയര്‍ത്തിയിരുന്നു. ഇതും പൊലീസ് പരിശോധിച്ചുവരികയാണ്.