നടനും തിരക്കഥാകൃത്തും നാടകകൃത്തുമായ പി ബാലചന്ദ്രന്‍ അതീവ ഗുരുതരാവസ്ഥയില്‍. മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് വൈക്കത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.

കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ബാലചന്ദ്രന്‍ അധ്യാപന രംഗത്തു നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. നടന്‍, തിരക്കഥാകൃത്ത്, നാടക സംവിധായകന്‍, രചയിതാവ്, സിനിമ സംവിധായകന്‍, നിരൂപകന്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ബാലചന്ദ്രനെ കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഉള്ളടക്കം, പവിത്രം, അഗ്‌നിദേവന്‍, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ബാലചന്ദ്രന്‍ ‘ഇവന്‍ മേഘരൂപന്‍’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 2012 ല്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുളള സംസ്ഥാന പുരസ്‌കാരം ‘ ഇവന്‍ മേഘരൂപന്‍’ നേടിയിരുന്നു. അഗ്‌നിദേവന്‍, ജലമര്‍മ്മരം, വക്കാലത്ത് നാരായണന്‍കുട്ടി, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, പോപ്പിന്‍സ്, അന്നയും റസൂലും, ഇമ്മാനുവല്‍, നടന്‍, ചാര്‍ലി, കമ്മട്ടിപാടം, പുത്തന്‍ പണം, അതിരന്‍, ഈട, സഖാവ് തുടങ്ങിയ നാല്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.