അർച്ചന കവിയുടെ സ്വയംഭോഗത്തെ കുറിച്ചുള്ള തുറന്നെഴുത്ത് അമ്പരപ്പോടെയായാണ് മലയാളികൾ വായിച്ചത്. സ്വയംഭോഗത്തെ മുൻ‌പെഴുതിയ രണ്ട് ബ്ലോഗുകളും ഏറെ ചർച്ചയായിരുന്നു. ഇതിനു പിന്നാലെ ഇപ്പോൾ മൂന്നാമത്തെ ഭാഗവും എത്തിയിരിക്കുകയാണ്. സ്വയംഭോഗത്തെക്കുറിച്ചുള്ള തുറന്നു പറച്ചിലുകള്‍ക്ക് ഒടുവില്‍ തന്റെ ഊഴമെത്തുകയും അതില്‍ നിന്നും തടിയൂരിപ്പോരുകയും ചെയ്ത അനുഭവം അര്‍ച്ചന ആദ്യ ഭാഗത്തില്‍ വിശദീകരിക്കുന്നുണ്ട്.

തനിക്കൊരു മകനുണ്ടായാല്‍ അവനോട് ഇക്കാര്യങ്ങള്‍ സംസാരിക്കരുതെന്ന സുഹൃത്തിന്റെ ഉപദേശം ആദ്യം മുഖവിലയ്ക്കെടുക്കാതിരുന്നെങ്കിലും ഇക്കാര്യം മകനുമായി സംസാരിച്ചു കഴിഞ്ഞാല്‍ ഇതിനെക്കുറിച്ച്‌ ചിന്തിക്കുമ്പോഴെല്ലാം അവന് നിന്റെ മുഖം ഓര്‍മ വരും എന്ന സുഹൃത്തിന്റെ ഉപദേശത്തെക്കുറിച്ചും ചിന്തിക്കുന്നു. ആ രാത്രി തനിക്ക് പിറക്കാനിരിക്കുന്ന ആണ്‍കുഞ്ഞിനെ കുറിച്ച്‌ ഓര്‍ത്ത് വ്യാകുലപ്പെട്ടാണ് താന്‍ ഉറങ്ങിയതെന്ന് പറഞ്ഞാണ് രണ്ടാം ഭാഗം അര്‍ച്ചന അവസാനിപ്പിക്കുന്നത്.

ഇതേ വിഷയം പിന്നീട് തന്റെ വീട്ടില്‍ ചര്‍ച്ചയാകുന്നതാണ് മൂന്നാം ഭാഗത്തില്‍ അര്‍ച്ചന പറയുന്നത്. കുടുംബാംഗങ്ങള്‍ എല്ലാവരുമുള്ള സദസ്സില്‍ ഈ വിഷയം ചര്‍ച്ച ചെയ്തപ്പോഴുണ്ടായ രസകരമായ അനുഭവങ്ങളും അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയുമെല്ലാം പ്രതികരണങ്ങള്‍ അര്‍ച്ചന രസകരമായി എഴുതിയിരിക്കുന്നു. പലപ്പോഴും പലരും തുറന്നു പറയാന്‍ മടിക്കുന്ന ഇത്തരം കാര്യങ്ങള്‍ വളരെ രസകരമായി അശ്ലീലച്ചുവയില്ലാതെ അവതരപ്പിച്ചതിന് നിരവധി അഭിനന്ദനങ്ങളാണ് അര്‍ച്ചനയെ തേടിയെത്തുന്നത്. കപട സദാചാരം ചമഞ്ഞ് അര്‍ച്ചനയെ വിമര്‍ശിക്കുന്നവര്‍ക്കും ഇവര്‍ മറുപടി നല്‍കുന്നുണ്ട്.

ബ്ലോഗിലെ പ്രസക്ത ഭാഗങ്ങള്‍

അടുത്ത ദിവസം എഴുന്നേറ്റ ഉടനെ ആണ്‍കുട്ടികള്‍ ഉള്ള എന്റെ കസിന്‍സിനെ വിളിച്ച്‌ ഞാന്‍ ഇക്കാര്യങ്ങള്‍ പങ്കുവച്ചു. അതിലൊരാള്‍ക്ക് ഒരു വയസുള്ള കുഞ്ഞാണുള്ളത്. മകനെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് ഞാന്‍ മാറ്റിയിട്ടില്ലെന്ന് തന്നെ കരുതട്ടെ. പതുക്കെ ചിന്തകള്‍ എന്നെ പിടികൂടാന്‍ തുടങ്ങി. എനിക്കൊരു പെണ്‍കുട്ടി ആണെങ്കില്‍ അവള്‍ക്കെപ്പോള്‍ ആര്‍ത്തവം ഉണ്ടാകും, ആ സമയങ്ങളില്‍ പാലിക്കേണ്ട വ്യക്തിശുചിത്വം എന്നിവയെ കുറിച്ചെല്ലാം എനിക്ക് എന്തെങ്കിലുമൊക്കെ പറയാനറിയാം. ഇത്തരത്തില്‍ അച്ഛന്മാര്‍ ആണ്മക്കളോട് വ്യക്തി ശുചിത്വത്തെ കുറിച്ച്‌ സംസാരിക്കാറുണ്ടോ? ഞാന്‍ എന്നോട് തന്നെ ചോദിച്ചു. എന്റെ സഹോദരനോട് എന്റെ അച്ഛനും അമ്മയും ആകെ കൂടി പറയാറുള്ളത് പോയി കുളിക്കെടാ എന്നാണ്. ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കൊണ്ട് എന്റെ മകള്‍ ദേഷ്യം പ്രകടിപ്പിച്ചാല്‍ ഞാനത് കാര്യമായി എടുക്കില്ല. ആര്‍ത്തവ സമയത്ത് അവളനുഭവിക്കുന്ന വേദന എനിക്ക് മനസ്സിലാക്കാനാകും. അതേ സമയം ഒരു ക്രിക്കറ്റ് ബോള്‍ എന്റെ മകന്റെ മര്‍മ്മസ്ഥാനത്ത് വന്നിടിച്ചാല്‍ അത് എത്രമാത്രം വേദനാജനകമാണെന്ന് എനിക്ക് ഒരിക്കലും മനസിലാകില്ല.

എനിക്ക് പരിചയ സമ്പന്നരായ ആരോടെങ്കിലും സംസാരിക്കണമായിരുന്നു. എന്റെ അമ്മ ഒരു ആണ്‍കുട്ടിയുടെ കൂടി അമ്മയാണ്. എന്റെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കാന്‍ ഇതിലും മികച്ച വേറെ ആരാണ് ഉള്ളത്. ഞാന്‍ എന്റെ തൊണ്ട ശരിയാക്കി അമ്മയോട് പറഞ്ഞു..’അമ്മ കഴിഞ്ഞ ആഴ്ച അബീഷിന്റെ സുഹൃത്തുക്കള്‍ വന്നിരുന്നു’..എന്റെ അമ്മയുടെ കണ്ണുകള്‍ ഇനി ഇതിലും വലുതാകുമോ എന്നെനിക്കറിയില്ല.എന്റെ ചേട്ടന്‍ വിഷയം മാറ്റാന്‍ നോക്കി. പക്ഷെ അറിയണമെന്ന് എനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. എന്റെ ചോദ്യം കേട്ട് അമ്മ ചിരിക്കാന്‍ തുടങ്ങി. ചേട്ടന്‍ സോഫയില്‍ ഇരുന്ന് ഉറക്കെ പറഞ്ഞു ‘ഇവള്‍ക്ക് വട്ടാണ്’. ഞാനത് കാര്യമാക്കിയില്ല. ഞാന്‍ അമ്മയോട് വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. അച്ഛന്‍ പതുക്കെ എഴുന്നേറ്റ് ചേട്ടന്റെ അടുത്ത് പോയിരുന്ന് പത്രം വായിക്കാന്‍ തുടങ്ങി. അപ്പോഴേക്കും ചേട്ടത്തി അമ്മയും ഞങ്ങളുടെ സംസാരത്തില്‍ പങ്കുചേര്‍ന്നു. അവര്‍ ചേട്ടനോട് ചോദിച്ചു.’ഏതൊക്കെ വിചിത്രമായ സ്ഥലങ്ങളില്‍ വച്ചാണ് നിങ്ങള്‍ സ്വയംഭോഗം ചെയ്തിട്ടുള്ളത്?’

എന്റെ വീട് ഇപ്പോള്‍ പ്രിയദര്‍ശന്‍ സിനിമയുടെ ക്ലൈമാക്‌സ് സീക്വന്‍സ് പോലെ ആണ്. ഞാന്‍ എന്റെ അമ്മയെ ഒന്നുകൂടി നോക്കി. അമ്മ പറഞ്ഞു ‘എന്റെ കുട്ടികള്‍ എന്നോട് ചോദ്യങ്ങള്‍ ചോദിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു പക്ഷെ ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ല’ ഈ സംസാരം എങ്ങനെയെങ്കിലും അവസാനിപ്പിക്കാന്‍ അച്ഛന്‍ എന്നെ നോക്കി പറഞ്ഞു ‘അര്‍ച്ചന അത് പാപമാണ്’. എന്റെ അമ്മയുടെ ചിരി ഒന്ന് കൂടി ഉച്ചത്തിലായി. ‘ഓ പിന്നെ ഒരു പുണ്യാളന്‍ ഒന്നും ചെയ്യാത്ത ഒരാള്‍.’ അമ്മ അച്ഛനോട് പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി. എല്ലാവരും ചിരിക്കാന്‍ തുടങ്ങി. എന്ത് ചെയ്യുമെന്നോര്‍ത്ത് കണ്‍ഫ്യൂഷ്യനിലായിരുന്നു അച്ഛന്‍ അപ്പോഴും. ഇക്കാര്യത്തില്‍ എനിക്കെന്റെ മോനെക്കുറിച്ച്‌ ആകുലപ്പെടാം. പക്ഷെ എന്റെ അച്ഛന്‍ പോയിട്ടുള്ള വിചിത്രമായ സ്ഥലങ്ങളെക്കുറിച്ച്‌ എനിക്ക് ചിന്തിക്കുക പോലും വേണ്ട. അപ്പോള്‍ അത്രേള്ളൂ, അങ്ങനെ എന്റെ അന്വേഷണം അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു.