കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രധാന പ്രതിയായ ഡ്രൈവര്‍ മാര്‍ട്ടിന്‍ കൊല്ലപ്പെട്ടേക്കാമെന്ന് സലിം ഇന്ത്യയുടെ വെളിപ്പെടുത്തല്‍. ആലുവ സബ്ജയിലില്‍ വച്ചോ കോടതിയിലേക്കു കൊണ്ടു പോകുന്ന വഴിക്കു വച്ചോ കൊല്ലപ്പെടുമെന്ന് താന്‍ ഭയപ്പെടുന്നതായി എഴുത്തുകാരനും ഫെഫ്ക മെമ്പറുമായ സലിം ഇന്ത്യ പറഞ്ഞു.

കേസിന്റെ തുടക്കം മുതലെ ദിലീപ് നിരപരാധിയാണെന്ന് വാദിച്ചവരില്‍ പ്രധാനിയാണ് സലിം ഇന്ത്യ. തുടക്കം മുതലുള്ള മാധ്യമ ചര്‍ച്ചകളിലും ഇദ്ദേഹം സജീവമായിരുന്നു. ദിലീപിനു വേണ്ടി മനുഷ്യാവകാശ കമ്മീഷനിലും പ്രധാനമന്ത്രിക്കും ഹര്‍ജി നല്‍കിയ ആളുമാണ് സലിം ഇന്ത്യ.

നടിയുടെ താത്ക്കാലിക ഡ്രൈവറായിരുന്ന മാര്‍ട്ടിന്‍ കേസിലെ പ്രധാന പ്രതിയാണ്. ദിലീപിനെതിരെ കള്ളക്കേസ് ഉണ്ടാക്കുകയായിരുന്നെന്നും നാടകത്തിനു പിന്നില്‍ നടിയുടേയും പള്‍സര്‍ സുനിയുടേയും ഒരു നിര്‍മാതാവിന്റേയും കുബുദ്ധിയാണ് ഉള്ളതെന്നും മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. കേസിന്റെ ഗതിയെത്തന്നെ മാറ്റിമറിക്കുന്ന രീതിയിലാണ് മാര്‍ട്ടിന്റെ പുതിയ മൊഴി. ഇക്കാര്യത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.