പൾസർ സുനിയും സംഘവും യുവനടിയെ പീഡിപ്പിച്ച ദൃശ്യങ്ങൾ കൊച്ചിയിലെ ഒരു പ്രമുഖ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ കണ്ടു. ഒരു പ്രമുഖ മലയാള പത്രം ആണ് വാർത്ത പുറത്തുവിട്ടത്.

രണ്ടാംവർഷ മെഡിക്കൽ വിദ്യാർത്ഥികളെ ഫോറൻസിക് പഠനത്തിന്റെ ഭാഗമായി അദ്ധ്യാപകൻ ഈ ദൃശ്യങ്ങൾ കാണിക്കുകയായിരുന്നു. പ്രകൃതി വിരുദ്ധപീഡനത്തിന്റെ മൃഗീയമായ രണ്ട് ദൃശ്യങ്ങളാണ് പ്രധാനമായും ഇതിലുള്ളതെന്നാണ് ഇതു കണ്ട വിദ്യാർത്ഥികൾ പുറത്ത് നൽകിയ വിവരം. ജൂൺ അവസാന ആഴ്ചയിലാണ് ഈ ദൃശ്യങ്ങൾ കോളേജിൽ കാണിച്ചത്.

ഇത് കണ്ട ചില വിദ്യാർത്ഥികൾ വീട്ടിൽ വിവരം അറിയിച്ചു. ഇതിൽ ഒരു രക്ഷാകർത്താവ് ഡോക്ടറായിരുന്നു. അദ്ദേഹം പ്രമുഖനായ മറ്റൊരു ഡോക്ടർക്ക് വിവരം കൈമാറി. എന്നാൽ അങ്ങനെ സംഭവിക്കാനുള്ള ഒരു സാദ്ധ്യതയുമില്ലെന്നാണ് ദൃശ്യങ്ങളുടെ വിശദാംശങ്ങൾ ജോലിയുടെ ഭാഗമായി നേരത്തേ അറിഞ്ഞിരുന്ന പ്രമുഖഡോക്ടർ മറുപടി നൽകിയത്. എന്നാൽ ദൃശ്യം കണ്ട വിദ്യാർത്ഥിയിൽ നിന്ന് സീൻ ബൈ സീനായി വിവരിച്ച് കിട്ടിയത് രക്ഷാകർത്താവ് അറിയിച്ചപ്പോൾ ഡോക്ടർ അത് ശരിവയ്ക്കുകയായിരുന്നു. രണ്ടര മിനിട്ടാണ് ദൃശ്യങ്ങളുടെ ദൈർഘ്യമെന്നുള്ള കൃത്യമായ വിവരവും വിദ്യാർത്ഥിയിൽ നിന്ന് മനസിലാക്കാനായി. ഈ ദൃശ്യങ്ങൾ കോളേജിൽ കാണിച്ച വിവരം ചില രക്ഷാകർത്താക്കൾ കഴിഞ്ഞ ദിവസങ്ങളിൽ ഉന്നതപൊലീസുദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. എന്ത് നടപടിയെടുക്കണമെന്ന് ആലോചിക്കുകയാണ് പൊലീസ് ഉന്നതർ. അതീവരഹസ്യമായി സൂക്ഷിക്കുന്നു എന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങൾ എങ്ങനെ പുറത്തായി എന്ന അങ്കലാപ്പിലാണ് പൊലീസ്. എന്നാൽ ഈ ദൃശ്യങ്ങൾ പൊലീസിന് ലഭിക്കും മുമ്പ് തന്നെ പൾസർ സുനിയും സംഘവും പുറത്ത് വിട്ടുവെന്നതിന്റെ തെളിവായും കോളേജിലെ പ്രദർശനത്തെ കണക്കാക്കാം.