ചെന്നൈ: ചെന്നൈയില്‍ ഒരു മാസം മുന്‍പ് കണ്ടെത്തിയ അജ്ഞാത മൃതദേഹം പോലീസ് തിരിച്ചറിഞ്ഞു. സിനിമാ താരം ശശിരേഖ (32)യാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഉടലില്‍ നിന്ന് തലയറുത്തുമാറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞതോടെ സംഭവവുമായി ബന്ധപ്പെട്ട് നടിയുടെ ഭര്‍ത്താവ് രമേശ് (36) കാമുകിയും നടിയുമായ കോകില്യ കശിവ് (22)എന്നിവര്‍ അറസ്റ്റിലായി. കോടതിയില്‍ ഹാജരാക്കിയ ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ചെന്നൈയ്ക്ക് സമീപം രാമപുരത്ത് ജനുവരി അഞ്ചിനാണ് മാലിന്യകൂമ്പാരത്തില്‍ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്. രമേശും കാമുകിയും പിടിയിലായതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമായ ശശിരേഖയെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് രമേശ് വിവാഹം ചെയ്തത്. എന്നാല്‍ കോകില്യയുമായുള്ള ബന്ധത്തെ ചൊല്ലി ഇരുവരും കലഹം പതിവായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി, ഗാര്‍ഹിക പീഡനം തുടങ്ങി രമേശിനെതിരെ ശശിരേഖ പരാതിയും നല്‍കിയിരുന്നുവെന്ന് പോലീസ് പറയുന്നു.

sasi

ശശിരേഖയുടെ ഉടല്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് നിന്നും കിലോമീറ്ററുകള്‍ മാറിയായിരുന്നു തിരിച്ചറിയാനാവാത്ത വിധത്തില്‍ വികൃതമായ നിലയില്‍ തല കണ്ടെടുത്തത്. തല കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു എന്നാണ് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞത്‌.  അടുത്തകാലത്ത് റിലീസ് ചെയ്യാനിരിക്കുന്ന ചില ചിത്രങ്ങളിലും ശശിരേഖ സുപ്രധാന വേഷങ്ങള്‍ ചെയ്തിരുന്നു. ‘നാളെ മുതല്‍ കുടിക്കമാട്ടേന്‍’ എന്നതാണ് ശശിരേഖ ഒടുവില്‍ അഭിനയിച്ച ചിത്രം.