ഹര്‍ത്താലിന്റെ പേരില്‍ ആളുകള്‍ റോഡില്‍ തെമ്മാടിത്തരം കാണിക്കുകയാണെന്ന് നടി പാര്‍വതി. തന്റെ ട്വിറ്ററിലാണ് പാര്‍വതി ഇക്കാര്യം കുറിച്ചിരിക്കുന്നത്. ജമ്മു കശ്മീരിലെ കത്വയില്‍ 8 വയസുകാരയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ചിലര്‍ രംഗത്ത് വന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പല ഭാഗങ്ങളിലും അക്രമം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹര്‍ത്താല്‍ അനുകൂലികളാണ് പാര്‍വതിയുടെ വാഹനവും തടഞ്ഞിരിക്കുന്നത്.

ഹര്‍ത്താലിന്റെ പേരില്‍ ചിലര്‍ തെമ്മാടിത്തം നടത്തുകയാണ്. വഴി തടയുകയും റോഡിലിറങ്ങി ആളുകള്‍ അസഭ്യം പറയുകയും ചെയ്യുകയാണ്. കോഴിക്കോട് വിമാനത്താവളം, ചെമ്മാട്, കൊടിഞ്ഞി, താനൂര്‍ റോഡിലാണ് പ്രശ്‌നം. ഈ സന്ദേശം എത്രയും പെട്ടന്ന് ആളുകളില്‍ എത്തിക്കണമെന്നും എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും പാര്‍വതി ട്വീറ്റ് ചെയ്തു. പൊലീസ് സ്ഥലത്തെത്തി ആളുകളെ അറസ്റ്റ് ചെയ്യുന്നുണ്ടെന്നും ട്വീറ്റില്‍ പറയുന്നു.

സമൂഹ മാധ്യമങ്ങള്‍ വഴി നടത്തിയ ഹര്‍ത്താല്‍ പ്രചരണത്തെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ പല ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ബസുകള്‍ തടയുകയും കടകള്‍ വ്യാപകമായി അടപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചിലയിടങ്ങളില്‍ റോഡ് ഉപരോധിച്ച് ടയറുകള്‍ കത്തിച്ചു. അക്രമ സാധ്യതയുള്ള പ്രദേശങ്ങള്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.