കേരളത്തില്‍ നടിമാര്‍ക്ക് മാത്രമായി ഒരു സംഘടന രൂപം കൊണ്ടത്‌ വലിയ വാര്‍ത്തയായിരുന്നു.  ഒരു സംഘടന രൂപീകരിച്ചു എന്നതിനേക്കാള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് വനിതാ താരസംഘടനാ നേതൃത്ത്വം നല്‍കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങളാണ് ഗൗരവമായി ഇവിടെയും സംഘടനകള്‍ കാണുന്നത്.

സിനിമാ ഷൂട്ടിങ്ങ് നടക്കുന്ന സെറ്റുകള്‍ ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും സെറ്റുകളില്‍ ലൈംഗിക പീഡന പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്നുമുള്ള ആവശ്യം ഈ മേഖലയെ മോശമായി ചിത്രീകരിക്കാന്‍ മാത്രമേ വഴിവയ്ക്കൂ എന്നാണ് തെന്നിന്ത്യന്‍ സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലെ വികാരം.

തമിഴകത്തും തെലുങ്കിലും കന്നടയിലുമൊന്നും ഇത്തരം ആവശ്യങ്ങള്‍ അഗീകരിക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലന്നാണ് നിര്‍മ്മാതാക്കള്‍ക്കിടയിലെയും സംവിധായകര്‍ക്കിടയിലെയും പ്രതികരണം. താരങ്ങളില്‍ വലിയ വിഭാഗവും കേരളത്തിലെ പോലെ തന്നെ ഇവിടെയും നടിമാര്‍ നേതൃത്ത്വം നല്‍കുന്ന സംഘടനക്കെതിരാണ്.

കേരളത്തില്‍ രൂപീകരിച്ച സംഘടനയുടെ ഭാഗമായാല്‍ അവരെ തെന്നിന്ത്യന്‍ സിനിമാരംഗത്ത് നിന്നു തന്നെ ഔട്ടാക്കുമെന്നാണ് മുന്നറിയിപ്പ്. നിരവധി തമിഴ് സിനിമകളുടെ ഷൂട്ടിങ്ങ് അതിരപ്പള്ളിയുള്‍പ്പെടെ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നടക്കാറുണ്ട് എന്നതിനാല്‍ ഗൗരവമായി തന്നെയാണ് നടിമാര്‍ നേതൃത്ത്വം നല്‍കുന്ന സംഘടനയെ തെന്നിന്ത്യന്‍ സിനിമാലോകം കാണുന്നത്.

കേരളത്തിലെ താരസംഘടനയായ അമ്മ, നിര്‍മ്മാതാക്കളുടേയും സംവിധായകരുടേയും മറ്റു സംഘടനകള്‍ എന്നിവയുടെ അഭിപ്രായങ്ങള്‍ അറിഞ്ഞ ശേഷം മാത്രം പരസ്യമായി നിലപാട് വ്യക്തമാക്കാമെന്നാണ് കോളിവുഡിലെ സിനിമാ സംഘടനകളുടെ നിലപാട്. സ്ത്രീകള്‍ സംഘടിക്കുന്നതിനോ സംഘടനയുണ്ടാക്കുന്നതിനോ എതിരല്ലങ്കിലും ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ‘ഇരുക്കുന്ന കൊമ്പ് മുറിക്കുന്നതിനോ’ ആരോടെങ്കിലും ‘പക’ വീട്ടുന്നതിനോ ആയിരിക്കരുതെന്ന നിര്‍ബന്ധം കോളിവുഡിലെ പ്രമുഖര്‍ക്കുണ്ട്.

ഇപ്പോള്‍ ഉണ്ടാക്കിയ സംഘടനയുടെ തലപ്പത്തുള്ളവരില്‍ തെന്നിന്ത്യയില്‍ അറിയപ്പെടുന്നവരാണ് പാര്‍വതിയും, രമ്യാ നമ്പീശനും. മഞ്ജു വാര്യരാകട്ടെ തമിഴകത്ത് സജീവമാകാനുള്ള തയ്യാറെടുപ്പിലുമാണ്. കേരളത്തിലെ സിനിമാ സംഘടനകള്‍ ഇവര്‍ക്ക് ‘അപ്രഖ്യാപിത’ വിലക്ക് പ്രഖ്യാപിച്ചാല്‍ ആ പാത പിന്തുടര്‍ന്ന് തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും വിലക്ക് വരുമെന്നാണ് സൂചന. കേരളത്തില്‍ അമ്മയുടെ യോഗത്തിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ. ഈ നടിമാരുടെ അവസരങ്ങളില്‍ ‘വിലങ്ങിടാന്‍’ ചില മലയാള സിനിമാ പ്രവര്‍ത്തകരും ചരടുവലി തുടങ്ങിയിട്ടുണ്ട്.