ആദം ജോണില്‍ അഭിനയിക്കാന്‍ ഭാവനയ്ക്ക് തീരെ താല്‍പര്യമില്ലായിരുന്നുവെന്ന് സംവിധായകന്‍ ജിനു അബ്രഹാം. ഒരു ചാറ്റ് ഷോയിലായിരുന്നു ആദം ജോണിന്റെ സംവിധായകനായ ജിനുവിന്റെ വെളിപ്പെടുത്തല്‍. ഭാവനയും ജിനുവുമായിരുന്നു ഷോയിലെ പ്രധാന അതിഥികള്‍. തന്റെ നിര്‍ബന്ധപ്രകാരം സിനിമയില്‍ അഭിനയിക്കാമെന്നേറ്റ ഭാവന സിനിമ പൂര്‍ത്തിയാകാതെ തിരികെ പോകാന്‍ ആഗ്രഹിക്കുന്നതായി സ്‌കോട്ട്ലാന്‍ഡിലെ സെറ്റില്‍ വച്ച് പറഞ്ഞിരുന്നതായും ജിനു പറഞ്ഞു.

ജിനു: ആദം ജോണ്‍ എഴുതുമ്പോള്‍ എന്റെ മനസ്സില്‍ പൃഥിയും നരേനും ഭാവനയും തന്നെ വേണമെന്നായിരുന്നു. പക്ഷെ ഭാവന കഥ കേള്‍ക്കാന്‍ തയ്യാറായില്ല. പൃഥി വിളിച്ചപ്പോഴാണ് പിന്നീട് കഥ കേള്‍ക്കാന്‍ തയ്യാറാകുന്നത്. പക്ഷെ ഞാന്‍ വീട്ടില്‍ വന്ന് കഥ പറയുമ്പോള്‍ തന്നെ ഭാവന ഒരു കാര്യം വ്യക്തമാക്കി. അന്ന് ഭാവന പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘നോക്കൂ ജിനു, ഹണി ബി 2 ന് ശേഷം തല്‍ക്കാലം സിനിമ ചെയ്യുന്നില്ല. ആദ്യഭാഗത്തില്‍ ഞാന്‍ അഭിനയിച്ചതുകൊണ്ട് രണ്ടാം ഭാഗം എനിക്ക് ഒഴിവാക്കാന്‍ പറ്റില്ല. അതുകൊണ്ട് എന്നെ പ്രതീക്ഷിക്കേണ്ട’. പക്ഷേ കഥ മുഴുവന്‍ പറഞ്ഞപ്പോള്‍ ഭാവന സമ്മതിച്ചു.

ഭാവന: ഹണി ബി 2 എന്റെ ഒരു സിനിമയുടെ തുടര്‍ച്ചയാണ്. അതില്‍ അഭിനയിക്കുക എന്നത് എന്റെ കടമയാണ്. അതിനു ശേഷം എനിക്ക് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് തോന്നി. ആദമില്‍ അഭിനയിക്കണമെന്ന് ജിനു ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ ഒരുപാട് ഒഴിവ് കഴിവ് പറഞ്ഞു. പൃഥ്വി എന്നെ വിളിച്ചപ്പോഴും ഞാന്‍ എന്തൊക്കെയോ പറഞ്ഞ് ഒഴിഞ്ഞുമാറി. ജിനുവിനെ എനിക്ക് നേരിട്ട് അറിയില്ലായിരുന്നു. പക്ഷെ എന്റെയും നമ്മുടെ രണ്ട് പേരുടെയും പൊതു സുഹൃത്തായ കൃഷ്ണപ്രഭ ജിനുവിനെക്കുറിച്ച് ഒരുപാട് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ കഥ കേള്‍ക്കാം എന്ന് തീരുമാനിക്കുന്നത്. ജിനു എന്നോട് കഥ പറയുമ്പോള്‍ ഒരു കാര്യം സൂചിപ്പിച്ചിരുന്നു. നായകന്റെ കാമുകി നായിക എന്നതാണ് പൊതുവെ സിനിമയുടെ സങ്കല്‍പം. അതില്‍ നിന്ന് വ്യത്യസ്തമാണ് ആദം. ജിനു എനിക്ക് കാത്തുവച്ചത് ഒരു മികച്ച വേഷമായിരുന്നു. രണ്ട് ദിവസമെടുത്ത് ആലോചിച്ച് ആദം ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. ആദത്തിലെ ശ്വേത വളരെ ശക്തയായ സ്ത്രീയാണ്. മാത്രമല്ല ഈ ജോണറിലുള്ള ഒരു സിനിമ ഞാന്‍ ചെയ്തിട്ടുമില്ല. അങ്ങനെയാണ് ഞാന്‍ അഭിനയിക്കാന്‍ സമ്മതമാണെന്ന് പറയുന്നത്.

എങ്ങനെ നന്ദി പറയണം എന്നറിയില്ല. ഷൂട്ടിങ് തുടങ്ങിയ അന്ന് മുതല്‍ എന്റെ നിയന്ത്രണത്തിലല്ലായിരുന്നു സ്വന്തം കാര്യങ്ങള്‍. സെറ്റില്‍ നിങ്ങള്‍ ഓരോരുത്തര്‍ക്കും ഞാന്‍ നല്ല ടോര്‍ച്ചര്‍ ആയിരുന്നു. ജിനുവിന്റെ അടുത്ത് ഞാന്‍ പലതവണ പറഞ്ഞു. ഞാന്‍ തിരികെ പോവുകയാണ് ഈ സിനിമ ചെയ്യുന്നില്ലെന്ന്. അങ്ങനെ പലരുടെ അടുത്തും. പത്ത് പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ട്രാക്കിലായത്. പക്ഷെ ഷൂട്ട് തീര്‍ന്നപ്പോള്‍ എനിക്ക് സെറ്റില്‍ നിന്ന് പോകണം എന്നില്ലാതെയായി. ശരിക്കും എന്‍ജോയ് ചെയ്തു. അവസാന ദിവസം ജിനുവിനോട് നന്ദി പറയാന്‍ കാരണം ഒരുപാടുണ്ട്. എനിക്ക് ഒരു നല്ല കഥാപാത്രത്തെ തന്നതിന്. ഞാന്‍ ഇല്ലെന്ന് പറഞ്ഞിട്ടും മറ്റൊരാളെ സമീപിക്കാതെ എന്നെ തന്നെ അഭിനയിപ്പിച്ചതിന്.

ജിനു: എനിക്ക് ഒരു വാശിയുണ്ടായിരുന്നു ഭാവന തന്നെ ശ്വേതയെ അവതരിപ്പിക്കണമെന്ന്. ഭാവന തന്നെ അഭിനയിക്കുമെന്ന് ഞാനും ഉറപ്പിച്ചിരുന്നു. ഏകദേശം അന്‍പതോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അഭിനയിക്കുന്ന ഒരു സീന്‍ ചിത്രീകരിക്കുന്നതിനിടയിലാണ് ഭാവന തിരികെ പോവുകയാണെന്ന് എന്നോട് പറഞ്ഞത്. സത്യം പറഞ്ഞാല്‍ ഞാന്‍ ഞെട്ടിപ്പോയി. എന്റെ കണ്ണുകള്‍ നിറഞ്ഞു. ശരിക്കും തകര്‍ന്നുപോയി. നമ്മുടെ സംസാരമെല്ലാം പൃഥ്വി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പൃഥ്വി എന്നോട് കാര്യമെന്താണെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു. ഭാവന തിരികെ പോവുകയാണെന്ന് കേട്ടപ്പോള്‍ പൃഥ്വിയും ടെന്‍ഷനിലായി. ഭാവനയ്ക്ക് കഥാപാത്രമാകാന്‍ സാധിക്കുന്നില്ല എന്നാണ് അന്ന് എന്നോട് പറഞ്ഞത്. ഒരു സംവിധായകനാകാന്‍ ഞാന്‍ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയ ഭാവന പീന്നീട് തിരികെപ്പോകണമെന്ന ആവശ്യവുമായി വന്നില്ല. എനിക്കൊരു വാക്കും തന്നു. എന്തു വന്നാലും ആദം ജോണ്‍ പൂര്‍ത്തിയാക്കുമെന്ന്