മാണിക്യ മലരായ പൂവി എന്ന പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിനെതിരെ നടി പ്രിയ വാര്യരും സംവിധായകന്‍ ഒമര്‍ ലുലുവും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. തെലങ്കാന പോലീസാണ് പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ കേസെടുത്തത്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് കേസെന്ന് ഹര്‍ജിയില്‍ പ്രിയ പറയുന്നു.

ഗാനം മുസ്ലിം മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഒരുപറ്റം യുവാക്കളാണ് ഗാനത്തിനെതിരെ പരാതിയുമായി രംഗത്തു വന്നത്. മാണിക്യ മലരായ പൂവി മഹതിയാം ഖദീജ ബീവി എന്നു തുടങ്ങുന്ന അഡാറ് ലവിലെ ഗാനം ഇഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോള്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതാണെന്നാണ് യുവാക്കള്‍ പരാതിയില്‍ പറഞ്ഞത് ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഗാനം പിന്‍വലിക്കുകയാണെന്ന് സംവിധായകന്‍ പ്രഖ്യാപിച്ചെങ്കിലും പിന്നീട് തീരുമാനം പിന്‍വലിക്കുകയാണെന്ന് അറിയിച്ചു. വൈറലായ ഗാനത്തിന് പിന്തുണ പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയ രംഗത്തെത്തിയെങ്കിലും മതമൗലികവാദികള്‍ ഗാനത്തിന്റെ ചിത്രീകരണത്തിനെതിരെ സജീവമായി രംഗത്തുണ്ട്.