കോഴിക്കോട്: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സാംസ്‌കാരികപ്രവര്‍ത്തകര്‍ പാലിക്കുന്ന മൗനത്തെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ വിമര്‍ശനം.

കേരളത്തിലെ സാംസ്‌കാരിക നായികാ നായകന്മാര്‍ ഇന്നോ നാളെയോ പ്രസിദ്ധീകരിക്കാന്‍ ഇടയുള്ള പ്രസ്താവന എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്.

ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് :

കേരളത്തിലെ സാംസ്‌കാരിക നായികാ നായകന്മാര്‍ ഇന്നോ നാളെയോ പ്രസിദ്ധീകരിക്കാന്‍ ഇടയുള്ള പ്രസ്താ ജില്ലയിലെ എടയന്നൂരില്‍ ഷുഹൈബ് എന്നയാളിന്റെ ദുര്‍മരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികളും ഒരു വിഭാഗം മാധ്യമങ്ങളും ചേര്‍ന്ന് നടത്തുന്ന ദുഷ്പ്രചരണം ഉടനടി അവസാനിപ്പിക്കണം.

ഷുഹൈബ് മരിച്ചു മണിക്കൂറുകള്‍ക്കകം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം പുരോഗമിക്കുന്നു. ഷുഹൈബിന്റേത് അപകട മരണമോ ആത്മഹത്യയോ ആകാനുള്ള സാധ്യത പരിശോധിക്കണം. കൊലപാതകമാണെങ്കില്‍ പ്രതികളെ വിചാരണ നടത്തി വെറുതെവിടണം.
ഏതു നിലയ്ക്കും ഇതുമായി ബന്ധപ്പെടുത്തി ഇടതുപക്ഷ പ്രസ്ഥാനത്തെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുളള കുത്സിത ശ്രമത്തെ ചെറുത്തു തോല്പിക്കണം.

ഷുഹൈബിന്റെ മരണവുമായി പാവങ്ങളുടെ പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലീങ്ങളടക്കമുളള ന്യൂനപക്ഷങ്ങളെ ഉടലോടെ സ്വര്‍ഗത്തില്‍ കൊണ്ടുപോകാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണു താനും.

ആഗോള തലത്തില്‍, ജനകീയ ചൈനയ്ക്കും ക്യൂബയ്ക്കും ഉത്തര കൊറിയക്കുമെതിരെ സാമ്രാജ്യത്വ ശക്തികള്‍ നടത്തുന്ന ദുഷ്പ്രചരണത്തിന്റെ തുടര്‍ച്ചയാണ് ഷുഹൈബിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന കോലാഹലം. പുരോഗമന, മതേതര ജനാധിപത്യ വിശ്വാസികള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം.