ഹീത്രൂ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത റഷ്യന്‍ യാത്ര വിമാനം യുകെ പോലീസ് കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് ആരോപിച്ച് റഷ്യ രംഗത്ത്. എയ്‌റോഫ്‌ളോട്ട് എയര്‍ബസ് എ321 വിമാനത്തിലാണ് പരിശോധന നടത്തിയതെന്ന് മോസ്‌കോ ആരോപിക്കുന്നു. എന്നാല്‍ റഷ്യയുടെ ആരോപണം മെറ്റ് പോലീസ് നിഷേധിച്ചു. റഷ്യയുടെ യാത്രാവിമാനത്തില്‍ നിന്ന് ജീവനക്കാരും ക്യാപ്റ്റനും ഉള്‍പ്പെടെ എല്ലാവരോടും പുറത്ത് പോകാന്‍ പോലീസ് ആവശ്യപ്പെട്ടതായും എന്നാല്‍ ക്യാപ്റ്റന്‍ പുറത്ത് പോകാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നും റഷ്യ പറയുന്നു. എന്നാല്‍ അങ്ങനെയൊരു പരിശോധന ഹീത്രു വിമാനത്താവളത്തില്‍ ഉണ്ടായിട്ടില്ലെന്ന് മെട്രോപൊളിറ്റല്‍ പോലീസ് വ്യക്തമാക്കി.

റഷ്യന്‍ യാത്രാവിമാനത്തില്‍ യുകെ പോലീസ് പരിശോധന നടത്തിയതായുള്ള വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അത്തരമൊരു പരിശോധന പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും മെട്രോപൊളിറ്റന്‍ പോലീസ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. വിഷയുമായി ബന്ധപ്പെട്ട് ഹോം ഓഫീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാന ജീവനക്കാരോട് പുറത്ത് പോകാന്‍ പോലീസ് ആവശ്യപ്പെട്ടെന്ന അവകാശവാദവുമായി റഷ്യന്‍ ഫോറിന്‍ മിനിസ്ട്രി വക്താവ് മരിയ സാക്കറോവ രംഗത്ത് വന്നു. പരിശോധന നടക്കുന്ന സമയത്ത് വിമാനത്തിന്റെ പുറത്ത് പോകാന്‍ നിയമം അനുവദിക്കുന്നില്ലെന്നും തന്റെ സാന്നിധ്യത്തില്‍ തന്നെ പരിശോധന നടത്തണമെന്നും കമാന്‍ഡര്‍ പോലീസിനോട് പറഞ്ഞിരുന്നതായും തുടര്‍ന്ന് കാബിനില്‍ നിന്ന് പുറത്ത് വരാന്‍ ക്യാപ്റ്റനെ അനുവദിക്കാതെ പരിശോധന പൂര്‍ത്തിയാക്കുകയായിരുന്നുവെന്നും മരിയ സാക്കറോവ ആരോപിക്കുന്നു.

മുന്‍ റഷ്യന്‍ ഡബിള്‍ ഏജന്റായ സെര്‍ജി സ്‌ക്രിപാലും മകള്‍ യൂലിയയും നെര്‍വ് ഏജന്റ് ആക്രമണത്തിനിരയായതോടെയാണ് ബ്രിട്ടനും റഷ്യയും തമ്മിലുള്ള ശീതയുദ്ധം ആരംഭിച്ചത്. റഷ്യന്‍ നിര്‍മ്മിത നെര്‍വ് ഏജന്റായ നോവിചോക് ഉപയോഗിച്ചാണ് സ്‌ക്രിപാലും മകളും സാലിസ്‌ബെറിയിലെ പാര്‍ക്കില്‍ വെച്ച് ആക്രമിക്കപ്പെടുന്നത്. ഇരുവരും ഇപ്പോഴും ആശുപത്രിയിലാണ്. യൂലിയയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് അവളെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം സ്‌ക്രിപാലിന്റെ ആരോഗ്യ സ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.