സ്വന്തം ലേഖകൻ

കർശനമായും സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധനയോടെ ബ്രിട്ടണിൽ പബ്ബുകൾ റസ്റ്റോറന്റ്കൾ, സിനിമ തീയറ്ററുകൾ, ഫാഷൻ സലൂണുകൾ, തീം പാർക്കുകൾ തുടങ്ങിയവ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ലോക്ക് ഡൗൺ ഉയർത്തിയെങ്കിലും ജനങ്ങൾ പൂർണമായും സുരക്ഷിതരല്ല എന്ന ഓർമ്മ ഉണ്ടാവണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്ത് 70 ശതമാനത്തോളം വരുന്ന പബ്ബുകൾ ആദ്യദിനം തന്നെ തുറന്നിരുന്നു, ശേഷിക്കുന്നവ സ്ഥിതിഗതികൾ നിരീക്ഷിച്ചശേഷം തുറന്നു പ്രവർത്തിക്കും. സൂപ്പർ സാറ്റർഡേ എന്നു വിശേഷിപ്പിക്കപ്പെട്ട ശനിയാഴ്ച ജനങ്ങൾ വൈറസ് ബാധിച്ച് മരിച്ചവരുടെ ഓർമ്മയ്ക്കായി തിരി തെളിച്ചു.ഡൗണിങ് സ്ട്രീറ്റ് നീലനിറത്തിൽ തിളങ്ങിയപ്പോൾ, മറ്റ് കെട്ടിടങ്ങളും സന്തോഷ പ്രകടനത്തിന്റെ ഭാഗമായി പ്രകാശമുഖരിതമായി. സ് കോട്ട്‌ലൻഡിലും വെയിൽസിലും ഇപ്പോഴും ലോക്ക്ഡൗൺ തുടരുകയാണ്.

അതേസമയം വളരെ നാളുകളായി അടച്ചിട്ട മുറികളിൽ വീർപ്പുമുട്ടിയ യുവതലമുറയാകട്ടെ സ്വാതന്ത്ര്യം ആഘോഷിക്കാൻ തെരുവിലേക്ക് ഇറങ്ങിയത് നിരവധി ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴി വച്ചു. നോട്ടിങ്ഹാംഷെയറിൽ പബ്ബിൽ ആഘോഷിക്കാൻ എത്തിയവർ പരസ്പരം അക്രമം അഴിച്ചുവിട്ടതിനെ തുടർന്ന് നാലു പേർ അറസ്റ്റ് ചെയ്യപ്പെട്ടു. പ്രശ്നം ഉണ്ടായ ഉടൻ തന്നെ പോലീസ് രംഗത്തെത്തി അതിക്രമം നടത്തിയവരെ അറസ്റ്റ് ചെയ്തു മാറ്റുകയാണ് ഉണ്ടായത്, അതേത്തുടർന്ന് പബ്ബുകൾ നേരത്തെതന്നെ അടച്ചുപൂട്ടി. ലൈസെസ്റ്റെർഷെയർ വില്ലേജിൽ ബാറിലുണ്ടായ അടിപിടിയെ തുടർന്ന് ഒരാളുടെ കഴുത്തിന് മാരകമായി മുറിവേറ്റു.

സൂപ്പർ സാറ്റർഡേയിൽ തുറന്ന മിക്കവാറും പബ്ബുകളുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. ഹൈ സ്ട്രീറ്റ്, എസെക്സ് എന്നിവിടങ്ങളിലും മദ്യപാനികൾ തമ്മിൽ വാക്കേറ്റമുണ്ടായി. ലഹരി ഉപയോഗിച്ച ശേഷം അതിക്രമം അഴിച്ചുവിട്ട ഇടങ്ങളിലെല്ലാം ഉടൻതന്നെ പോലീസ് എത്തിയിരുന്നു. എന്നാൽ പബ്ബുകൾ ഒന്നും തന്നെ പോലീസ് നിർബന്ധിച്ചു അടപ്പിക്കാൻ ശ്രമിച്ചില്ല എന്നത് ശ്രദ്ധേയമാണ്. എന്നാൽ ഇനിമുതൽ കൂടുതൽ യൂണിഫോം ധാരികളായ പോലീസുകാരെ ക്രമസമാധാന പരിപാലനത്തിനായി രാജ്യത്ത് അങ്ങോളമിങ്ങോളം വിന്യസിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഭരണനേതൃത്വം.