നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡിലായ ദിലീപിനെ പിന്തുണച്ച് സിനിമാലോകത്തും രാഷ്ട്രീയ മേഖലയില്‍ നിന്നും നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. വീറും വാശിയുമായി ദിലീപിന് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ വാദിക്കാന്‍ പലരും എത്തി. ചില മാധ്യമങ്ങളെ ദിലീപ് അനുകൂല വാര്‍ത്തകള്‍ നല്‍കി ജനപ്രിയ നായകന്റെ പഴയ ഇമേജ് തിരിച്ചുപിടിക്കാന്‍ ശ്രമം നടക്കുകയാണ്.

ഇതിനിടയിലാണ് കഴിഞ്ഞ ദിവസം കാവ്യാമാധവന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതില്‍ സമര്‍പ്പിച്ചത്. ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ സിനിമാലോകത്ത് വിരുദ്ധാഭിപ്രായങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. അറസ്റ്റ് ഭയന്ന് കാവ്യ നല്‍കിയ ഹര്‍ജിയില്‍ ഭരണകക്ഷിയിലെ പ്രബലപാര്‍ട്ടിയുടെ നേതാവിന്റെ മകന്റെ പേരും പരാമര്‍ശിക്കുന്നതായാണു സൂചന. പ്രമുഖ പ്രവാസി മലയാളി വ്യവസായിയുടെ മകളുടെ വിവാഹത്തിന്റെ പ്രധാന നടത്തിപ്പുകാരന്‍ രാഷ്ട്രീയ നേതാവിന്റെ മകനായിരുന്നു. കൂടെ പരസ്യ സംവിധായകനുമുണ്ട്. ഇരുവരും ചേര്‍ന്നാണ് ദിലീപിനെ നശിപ്പിക്കാനുള്ള ഗൂഢാലോചന നടത്തിയതെന്ന് കാവ്യ പറയുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ സഹായത്തോടെ ദിലീപിനെ കേസില്‍ കുടുക്കി. ഭാര്യയെന്ന നിലയില്‍ തന്നെയും കുടുക്കിയെന്നാണ് കാവ്യയുടെ വാദങ്ങള്‍.

വിവിധ മാധ്യമ സ്ഥാപനങ്ങളുമായി അടുത്ത ബന്ധമാണ് പരസ്യ സംവിധായകനുള്ളത്. സിനിമയെടുക്കാനുള്ള കഴിവിനേക്കാള്‍ മറ്റ് ചിലതിലാണ് ഇയാള്‍ക്ക് വിരുതുള്ളത്. പല വമ്പന്‍ ഗ്രൂപ്പുകള്‍ക്കും സാമ്പത്തികം ഒരുക്കി നല്‍കുന്നതും ഇയാള്‍ക്ക് പ്രധാന പങ്കുണ്ട്. കേരളത്തിലെ വ്യവസായ പ്രമുഖന്റെ മകളുടെ വിവാഹ ചടങ്ങ് ഒരുക്കിയത് കേരളത്തിലെ പ്രധാന നേതാവിന്റെ മകനും ഇയാളും ചേര്‍ന്നാണ്. കുറച്ചു കാലമായി ഇയാള്‍ക്ക് ദിലീപിനോട് പകയുണ്ട്. മഞ്ജു വാര്യര്‍ക്കെതിരായ വിവാഹമോചന ഹര്‍ജിയില്‍ ഇയാളെക്കുറിച്ച് പരാമര്‍ശിച്ചതാണ് ഇതിന് കാരണം-മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ കാവ്യ വിശദീകരിക്കുന്നു. ദിലീപിന്റെ ഭാര്യയായതു കൊണ്ട് മാത്രമാണ് തന്നെ കുടുക്കാന്‍ ശ്രമിക്കുന്നതെന്നും കാവ്യ ആരോപിക്കുന്നു. ജാമ്യ ഹര്‍ജിയിലെ പരാമര്‍ശങ്ങളില്‍ മഞ്ജുവും സംവിധായകനും ചേര്‍ന്ന് നടത്തുന്ന ഗൂഢാലോചനയാണ് നടക്കുന്നതെന്ന് പറയാതെ പറയുകയാണ് കാവ്യ.

ഇതില്‍ ചില പരാമര്‍ശങ്ങളില്‍ സിനിമാ ലോകം കടുത്ത നിരാശയിലാണ്. എല്ലാവരും ചേര്‍ന്ന് ദിലീപിന്റെ രാമലീല വിജയിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതിനിടെയില്‍ രാഷ്ട്രീയ നേതാവിന്റെ മകന്റെ പേര് വലിച്ചിഴച്ചത് പ്രശ്നങ്ങള്‍ ഗുരുതരമാക്കും. മകനെ വിമര്‍ശിക്കാന്‍ ഇട്ടുകൊടുത്തത് ശരിയല്ലെന്നാണ് ആക്ഷേപം. വെറുതെ രാഷ്ട്രീയ നേതൃത്വത്തെ ദിലീപിന് എതിരെയാക്കുന്നത് മൊത്തം സിനിമാ മേഖലയെ ബാധിക്കും. എങ്ങനേയും ഒരുമിച്ച് പോകേണ്ട സമയത്ത് രണ്ട് വഴിക്ക് നീങ്ങരുത്. നടിയെ ആക്രമിച്ചകേസില്‍ പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് നടി കാവ്യ മാധവന്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി അങ്ങനെ സിനിമാ ലോകത്ത് വിരുദ്ധാഭിപ്രായം ഉണ്ടാക്കുകയാണ്.

മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ ആരോപണങ്ങള്‍ക്കെതിരെ രാഷ്ട്രീയ നേതാവ് രംഗത്ത് വന്നിരുന്നു. ഈ ആരോപണം കേസിന്റെ ഗതി തിരിച്ചു വിടാനാണെന്നാണ് നേതാവ് പറയുന്നത്. ഇപ്പോഴും ചിലര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്ന് നേതാവ് കുറ്റപ്പെടുത്തി. തന്റെ അതൃപ്തി സിനിമയിലെ പ്രമുഖരേയും അദ്ദേഹം അറിയിച്ചിട്ടുണ്ട്. തന്റെ മകന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്നാണ് ആവശ്യം. കേസില്‍ പൊലീസ് ഉറച്ച നടപടികളുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാരും സൂചന നല്‍കി. ദിലീപിനെ രക്ഷിക്കാന്‍ നില്‍ക്കുന്ന കൊച്ചിയിലെ പ്രമുഖ സി.പി.ഐ.എം നേതാക്കള്‍ക്കും മുന്നറിയിപ്പ് എകെജി സെന്ററില്‍ നിന്ന് പോയിക്കഴിഞ്ഞു.

ദിലീപിനെ കുടുക്കിയതിനു പിന്നില്‍ സിനിമാമേഖലയിലെ പ്രബലര്‍ക്ക് പങ്കുണ്ടെന്നും നടിയെ ആക്രമിച്ച കേസില്‍ തന്നെ കുടുക്കാന്‍ അന്വേഷണസംഘം ശ്രമിക്കുന്നതായും മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ കാവ്യ ആരോപിക്കുന്നു. തനിക്കും ഭര്‍ത്താവ് ദിലീപിനും കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിയെ അറിയില്ല. എന്നാല്‍, പൊലീസ് ഭീഷണിപ്പെടുത്തി തന്നെക്കൊണ്ട് സുനിയെ അറിയാമെന്നു പറയിപ്പിക്കാന്‍ ശ്രമിക്കുകയാണ്. തന്റെ അമ്മയെയും അച്ഛനെയും സഹോദരനെയും പൊലീസ് ഭീഷണിപ്പെടുത്തുകയാണ്. പൊലീസ് നിരവധി തവണ മൊഴിയെടുത്തു. പലവട്ടം ഫോണില്‍ പൊലീസ് വിളിച്ചു. നിയമവിരുദ്ധകാര്യങ്ങള്‍ ചെയ്ായന്‍ പൊലീസ് പ്രേരിപ്പിക്കുകയാണ്. പൊലീസ് പറയുന്ന കാര്യങ്ങള്‍ അതേപടി അനുസരിച്ചില്ലെങ്കില്‍ പ്രതിയാക്കുമെന്നു ഭീഷണിയുണ്ട്.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴി പ്രകാരം മാഡം എന്നൊരു കഥാപാത്രത്തെ കൃത്രിമമായി ഉണ്ടാക്കാന്‍ ശ്രമമുണ്ട്. അത് താനാണെന്ന് വരുത്തിത്തീര്‍ക്കാനാണ് നീക്കം. ദിലീപിന്റെ ഭാര്യയാണെന്ന കാരണം കൊണ്ടാണു തന്നെ വേട്ടയാടുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ തന്റെ സ്ഥാപനമായ ലക്ഷ്യയിലെത്തി മാതാപിതാക്കളെയും സഹോദരനെയും ഭീഷണിപ്പെടുത്തുന്ന സാഹചര്യം വരെയുണ്ടായി. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സഹോദരന്‍ സൂരജ് ഡി.ജി.പിക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചലച്ചിത്രരംഗത്ത പ്രബലരായവരും അടങ്ങുന്ന സംഘം നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഇപ്പോഴത്തെ കേസെന്നും കാവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ കാവ്യയെ അറസ്റ്റ് ചെയ്യാനോ വീണ്ടും ചോദ്യം ചെയ്യാനോ തല്‍കാലം തീരുമാനിച്ചിട്ടില്ല എന്ന നിലപാടിലാണ് അന്വേഷണസംഘം. മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്നലെയാണു ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. അടിയന്തര പ്രധാന്യത്തോടെ ഇന്നുതന്നെ പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിച്ചായിരുന്നു ജാമ്യാപേക്ഷ. എന്നാല്‍ പ്രതിചേര്‍ക്കാത്ത സാഹചര്യത്തില്‍ അതിന്റെ കാര്യമില്ലെന്നായിരുന്നു കോടതി നിലപാട്. കേസില്‍ ജാമ്യം തേടി പള്‍സര്‍ സുനിയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.