കണ്ടു നിന്നവരുടെ സിരകളിൽ രക്തം മരവിപ്പിക്കുന്ന കാഴ്ചയായിരുന്നു ഇക്കഴിഞ്ഞ ശനിയാഴ്ച പാരിസിലെ ഒരു അപാര്‍ട്ട്മെന്റ് സമുച്ചയത്തിന് മുന്‍പില്‍ നിന്നവരെല്ലാം കണ്ടത്. പാരിസിലെ റിയൂ മാക്‌സ് ഡോര്‍മൊയ് അപാര്‍ട്ട്മെന്റിന്റെ നാലാം നിലയിലെ ബാല്‍ക്കണിയുടെ കൈവരിയില്‍ പിടിച്ചു തൂങ്ങി കിടക്കുന്ന ഒരു നാല് വയസ്സുകാരനെ കണ്ട് എന്താണ് ചെയ്യേണ്ടതെന്നറിയാതെ നാട്ടുകാര്‍ അമ്പരന്നുനില്‍ക്കയായിരുന്നു.  കുട്ടിയുടെ ഡാഡി പുറത്തു ഷോപ്പിംഗിനു പോയ നേരത്താണ് കുഞ്ഞ് ബാല്‍ക്കണിയില്‍ ഇറങ്ങി കളിച്ചതും താഴേക്കു വീഴാന്‍ പാകത്തില്‍ തൂങ്ങി പിടിച്ചു കിടക്കേണ്ട സ്ഥിതി ഉണ്ടായതും. അപാര്‍ട്ട്മെന്റിന്റെ അടുത്ത വിംഗിലെ ഒരാള്‍ ഓടിയെത്തി താഴെ പോകാതെ കുട്ടിയെ ഒരു കൈ കൊണ്ട് പിടിച്ചു കൊണ്ട് നിന്നു.

അപാര്‍ട്ട്മെന്റിലെ അയാളുടെ ഭാഗത്തെ കെട്ടിടവും കുട്ടിയുടെ ഭാഗത്തെ അപ്പാര്‍ട്ട്മെന്റ് കെട്ടിടവും തമ്മില്‍ കമ്പിവേലി കൊണ്ടുള്ള വേര്‍തിരിവ് ഉണ്ടായിരുന്നതിനാല്‍ അയല്‍ക്കാരന് കുട്ടിയിന്മേലുള്ള പിടിത്തം അത്ര ശക്തമായിരുന്നില്ല. അയാളുടെ കൈ കൊണ്ട് കുട്ടി താഴേക്കു ഊര്‍ന്നു പോകാതെ ഒന്ന് പിടിച്ചു വയ്ക്കാന്‍ മാത്രമേ അയാള്‍ക്ക് സൗകര്യം ഉണ്ടായിരുന്നുള്ളൂ. ഓടിക്കൂടിയവര്‍ അഗ്‌നി ശമന പ്രവര്‍ത്തകരെ വിവരം അറിയിച്ചു. അപ്പോഴാണ് മമൗഡൗ ഗസാമ എന്ന ചെറുപ്പക്കാരന്‍ അത് വഴി വന്നത്. മാലിക്കാരനാണ് അയാള്‍. കുട്ടി ഇങ്ങനെ തൂങ്ങി കിടക്കുന്നത് കണ്ട അയാള്‍ ഉടന്‍ ആ കെട്ടിടത്തിന് മുകളിലേക്ക്, ഏണിയോ കയറോ മറ്റുപകരണങ്ങളോ ഒന്നുമില്ലാതെ വലിഞ്ഞു കയറാന്‍ തുടങ്ങി. തൂങ്ങിയും വലിഞ്ഞും ചാടിയുമൊക്കെ അയാള്‍ ഒരുവിധം കുട്ടി തൂങ്ങി കിടക്കുന്ന നാലാം നില ബാല്‍ക്കണിയില്‍, അയല്‍ക്കാരന്റെ അപാര്‍ട്ട്മെന്റിന്റെ വേലിക്കിപ്പുറം കുഞ്ഞിന്റെ അരികിലെത്തി. അവിടെ എത്തി ഒരു സെക്കന്റ് പോലും താമസിക്കാതെ ഒറ്റക്കൈയ്യാല്‍ കുഞ്ഞിനെ വലിച്ച് അകത്തേക്കെടുത്തു.

22-കാരനായ ഗസാമ ആറ് മാസം മുന്‍പാണ് പാരിസില്‍ എത്തിയത്. പാരീസ് മേയര്‍, ഗസാമയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. കൈ വഴുതി പോയിരുന്നെങ്കില്‍ സ്വന്തം ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്ന ഒരു കാര്യം ചെയ്തത് എന്താണ് എന്ന് ചോദിച്ചപ്പോള്‍ അതൊരു കൊച്ചു കുഞ്ഞായത് കൊണ്ടാണ് താന്‍ അങ്ങനെ ചെയ്തത് എന്നായിരുന്നു ഗസാമയുടെ മറുപടി. ഗസാമ കുഞ്ഞിനെ രക്ഷപ്പെടുത്തിയതിന് ശേഷമേ അഗ്‌നി ശമന പ്രവര്‍ത്തകര്‍ക്ക് എത്താനായുള്ളൂ.സംഭവത്തെ കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.