കാരൂർ സോമൻ 

മലയാളികൾക്കിടയിൽ ആളിപടർന്നുകൊണ്ടിരിക്കുന്ന ഒരു ഭീതിയാണ് പോലീസ് സ്റ്റേഷനുകളിൽ നടക്കുന്ന ഭീകര മരണങ്ങൾ. പീരുമേട് പോലീസ് സ്റ്റേഷനിൽ രാജ് കുമാർ എന്ന മനുഷന്റെ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ ഇരുണ്ട നാളുകൾ എന്നറിയപ്പെട്ട അടിയന്തരാവസ്ഥ നമ്മുടെ മൗലികാവകാശങ്ങൾ നഷ്ടപ്പെടുത്തിയതിന്റ നാല്പത്തിനാലാം വാർഷികദിനത്തിലാണ് പോലീസ് സ്റ്റേഷനിലേക്ക് ആരോഗ്യമുള്ള ഒരു മനുഷ്യൻ നടന്നുപോയിട്ട് ജീവശ്ശവമായി ധാരാളം മുറിവുകളോടെ പുറത്തേക്ക് വരുന്നത്. അടിയന്തരാവസ്ഥയുടെ മാറാലകൾ ഇന്നും കേരളത്തിലെ പോലീസ് സ്റ്റേഷനുകളിലുണ്ടെന്നുള്ളതിന്റ് തെളിവാണിത്. അവിടെ ശുദ്ധി ചെയ്യാൻ ഭരണകൂടത്തിനാകുന്നില്ല. പോലീസ്‌കാരുടെ ഇഷ്ടവിഭങ്ങളാണ് ഇടി, തോഴി, ഉരുട്ടിക്കൊല, ലാത്തി, തോക്കു മുതലായവ. മദ്ദളംപോലെ മാനുഷന്റ ശരീരവും മർദ്ദനോപകരണമാകുന്നു. ഇത് അധികാര-ചൂഷകവർഗ്ഗത്തിന്റ രക്ഷാകവചങ്ങളാണ്. പോലീസിന്റ് ബോധമണ്ഡലത്തെ മരവിപ്പിക്കുന്നത് ചൂഷകവർഗ്ഗം തന്നെയാണ്. ഇംഗ്ലണ്ടിലെ സാഹിത്യകാരൻ ജോർജ് ബർണാഡ്ഷാ പറഞ്ഞത് “ജീവിതത്തിൽ രണ്ട് ദുരന്തങ്ങളെ ഉണ്ടാകാനുള്ള. ഒന്ന് നിങ്ങൾ ആഗ്രഹിക്കുന്നത് കിട്ടുക, രണ്ട് നിങ്ങൾ ആഗ്രഹിക്കുന്നത് കിട്ടാതിരിക്കുക”. ഇതിൽ കൊല്ലപ്പെട്ട രാജ്‌കുമാറിന്റ കൈവശമുണ്ടായിരുന്ന 300 കോടി ആരാണ് ആഗ്രഹിച്ചത്?

ഒരു ഡോക്ടർക്ക് എങ്ങനെ രോഗികളോടെ ഉത്തരവാദിത്വമുണ്ടോ അത് തന്നെയാണ് പൊലീസ് കുറ്റവാളികൾ എന്ന് മുദ്രകുത്തിയവരോടും കാട്ടേണ്ടത്. അവർക്ക് എന്ത് മരുന്നുകൊടുക്കണം, എന്ത് ശസ്ത്രക്രിയ നടത്തണമെന്നൊക്കെ തിരുമാനിക്കുന്നത് കോടതിയാണ് പൊലീസല്ല. പക്ഷെ സംഭവിക്കുന്നത്പോലീസ് സ്റ്റേഷനിൽ അവർ തന്നെ ശസ്തക്രിയ ചെയ്യുന്നു. അത് ഹിംസയാണ്. ആ ഹിംസ വേട്ടനായ്കളെപ്പോലെ വഴിയിൽ മാത്രമല്ല വീട്, ഓഫീസ്, പോലീസ് സ്റ്റേഷനിലേക്കും അതിക്രമിച്ചു കടന്ന് നിരപരാധികളുടെ ജീവൻ കവർന്നെടുക്കുന്നു. ഇതിനൊക്കെ അവരെ പ്രേരിപ്പിക്കുന്നത് അത്യാഗ്രഹങ്ങൾ തന്നെയാണ്. ഒരു ഭരണകൂടത്തിന് പൗരന്മാർക്ക് പൂർണ്ണ സംരക്ഷണം കൊടുക്കാൻ സാധിക്കില്ലെങ്കിൽ ഈ ക്രൂരന്മാരായ പോലീസ് കൊലയാളികളെ ജനങ്ങൾ എന്തിന് തീറ്റിപ്പോറ്റണം? പോലീസ് സമീപനങ്ങൾ, കൈക്കൂലി, ലോക്കപ്പ് മരണം അസഹനീയമാംവിധം ക്രൂരമായിക്കൊണ്ടിരിക്കുന്നു. പോലീസ് വകുപ്പിനെ നിയന്ത്രിക്കാൻ ആരുമില്ലാതെ പോകുന്നു. സത്യസന്ധരായ പോലീസ്‌കാർക്കും ഇതൊക്കെ അപമാനകരമാണ്. ഭരണത്തിലുള്ളവർ എന്തിനാണ് കുറ്റവാളികൾക്ക് കുടപിടിക്കുന്നത്? നിയമങ്ങളെ പിഴുതെറിയാൻ ഈ കാക്കിധാരികൾക്ക് എന്തവകാശം? മനുഷ്യ നന്മകളെ മുൻനിർത്തി 1958 ൽ മുഖ്യമന്ത്രിയായിരുന്ന ഈ.എം.എസ്. ഭരണപരിഷ്കര കമ്മീഷന് ശുപാർശ ചെയ്തു. 1996 ൽ ജനകിയ ആസൂത്രണ പരിപാടികളും അധികാരം ജനങ്ങളിലെത്തിക്കാൻ ശ്രമം തുടർന്നു. ഒരു ഫലവുമുണ്ടായില്ല. പോലീസ് രാജ് പോലെ ഓരോ സർക്കാർ സ്ഥാപനങ്ങളിലും ഓരോരോ രാജ് നിലവിലുണ്ട്.

പാകിസ്താനിലെ ജിഹാദികളു൦ നമ്മുടെ പോലീസുമായി ഒരു വിത്യാസമാണുള്ളത്? അവർ തലവെട്ടുന്നു. നമ്മൾ ഉരുട്ടിക്കൊല്ലുന്നു. തല്ലികൊല്ലുന്നു. ഗൾഫ് രാജ്യങ്ങളിൽ ഒരാളെ കൊലപ്പെടുത്തിയാൽ അയാളെ അതുപോലെ കൊലപ്പെടുത്തും. അതിനാൽ കുറ്റവാളികളുടെ എണ്ണം കുറവാണ്. സൗദി ദമ്മാമിൽ ഒരു വെള്ളിയാഴ്ച ദിവസം കൊലക്കുറ്റത്തിന് ഒരു സൗദി-പാകിസ്ഥനിയടക്കം കഴുത്തറക്കുന്നത് ഞാൻ നേരിൽ കണ്ടതാണ്. നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചകളാണ് ഗൾഫ് -പാശ്ചാത്യ രാജ്യങ്ങളിലേക്ക് പാവപെട്ടവന്റ് നികുതി പണംമെടുത്ത്‌ സർക്കാരുകൾ അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്കും മറ്റും പല പേരുകളിൽ ധൂർത്തു നടത്തുന്നത്. ഇത്രമാത്രം യാത്രകൾ നടത്തിയിട്ടും നമ്മുടെ ഭരണാധികാരികൾ അവിടുത്തെ നിയമങ്ങൾ എങ്ങനെ പരിപാലിക്കപെടുന്നു, നഗരങ്ങൾ എങ്ങനെ അണിഞ്ഞൊരുങ്ങി നിൽക്കുന്നു, പുരോഗതി എങ്ങനെയുണ്ടാകുന്നു, വിടും പരിസരങ്ങളും, നദികളും എങ്ങനെ സുന്ദരമായി കിടക്കുന്നു അതൊക്കെ എങ്ങനെ നമ്മുക്ക് ഉപയോഗപ്പെടുത്താം എന്നതിനെപ്പറ്റി യാതൊരു ചിന്തയുമില്ല. ഇത്തരത്തിൽ സാമൂഹ്യ-രാഷ്ട്രീയ ജീർണ്ണതയിലമർന്നുപോയവർക്ക് മർദ്ദനത്തിന് ഇരയാകുന്നവന്റ് വേദനകളു൦ ഞരക്കങ്ങളും അറിയണമെന്നില്ല. മനുഷ്യത്വ൦ നിത്യവും ചവുട്ടിമെതിക്കപ്പെടുന്നു. ഇതങ്ങനെ ജനകിയജനാധിപത്യമാകും?

ഇടത്തു-വലത്തു ഭരണകാലത്തു കസ്റ്റഡി മരണം, ഉരുട്ടികൊലപാതകം കേരളത്തിൽ സുഗമമായി നടക്കുന്ന യോഗമുറകളാണ്. ഈ കൊലയാളികൾ ഒരിക്കലും ശിക്ഷിക്കപ്പെടുന്നില്ല. വീണ്ടും അവർക്കു ശ്രെഷ്ടമായ പദവികൾ ലഭിക്കുന്നു. കുരക്കും പട്ടി കടിക്കില്ല എന്നപോലെ അപ്പോൾ കുറെ ബഹളങ്ങൾ. അതിനപ്പുറം ഒന്നും നടക്കുന്നില്ല. പോലീസ് സേന ജനങ്ങളുടെ ഘാതകരായി മാറുന്നത് അധികാരകേന്ദ്രങ്ങളിൽ നടക്കുന്ന ഗുഡാലോചനകളുടെ ഫലമായിട്ടാണ്. അവർ എന്തെല്ലാം ത്വാത്തികമായ വാദങ്ങൾ, വിഴുപ്പലക്കലുകൾ നടത്തിയാലും, വൻമ്പിച്ച ജാഥ നയിച്ചാലും ചുമതലപ്പെട്ട പൊലീസുകാരെ വെള്ളപ്പൂശിയാലും പോലീസ് കസ്റ്റഡിയിൽ ഒരാളുടെ ജീവൻ നഷ്ടപ്പെടുന്നത് ഭരണകൂടഭീകരത തന്നെയാണ്. ഇതൊക്കെ ആത്മാഭിമാനമുള്ള പൗരബോധമുള്ള ഏതൊരു മലയാളിയുടെ ജീവിതത്തിലും ഭീതിയുളവാക്കുന്നു. ഏത് പാർട്ടി ഭരിച്ചാലും എത്രമാത്രം പുരോഗമനവാദികളായാലും അവിടെയെല്ലാം നിലനിൽക്കുന്നത് സാംസ്‌കാരിക അധ:പതനമാണ്. ലോകത്തു് മൂർച്ചയേറിയ തൊഴിലാളി വർഗ്ഗസമരങ്ങൾ നടന്നിട്ടുണ്ട് അതൊന്നും ഉട്ടോപ്യൻ സോഷ്യലിസമായിരുന്നില്ല. ഈ പിൻതിരിപ്പൻ പ്രവണതകളെ സ്‌നേഹസഹോദര്യത്തോടെ പ്രതിരോധിക്കാൻ ബുദ്ധിജീവികൾക്കിടയിൽ നിന്നും ആരും വരുന്നില്ലയെന്നതും ഈ കൂട്ടരുടെ പിടിയിലമർന്നതിന്റ തെളിവാണ്. അവരും ഈ സമ്പന്ന വർഗ്ഗ അധികാരികളുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്നവരായി മാറുന്നു. ഇവിടെയെല്ലാം നടക്കുന്നത് സമ്പത്തും അധികാരവും തമ്മിലുള്ള സംഘര്ഷങ്ങളാണ്.

പല കേസുകളും ബോധപൂർവ്വമായി അട്ടിമറിക്കുന്നു, മുടിവെക്കപ്പെടുന്നു. അതിൽ ചിലത് മാത്രം മാധ്യമങ്ങൾ കുത്തിപൊക്കിയെടുക്കുന്നു. അവരറിയാത്ത എത്രയോ കദനകഥകൾ അവശിഷ്ടങ്ങളായി മാറിയിരിക്കുന്നു. ഭരണാധികാര ദുർവിനിയോഗം, സാമ്പത്തിന്റ കരുത്തു, . സത്യം മുടിവെക്കുക, സ്വാർത്ഥതാല്പര്യങ്ങൾ സംരക്ഷിക്കുക, ബൂർഷ്വസികളുടെ വക്കാലത്തുകാരാകുക, കുറ്റവാളികളായ പൊലീസുകാരെ സംരക്ഷിക്കുക തുടങ്ങി എണ്ണമറ്റ നീതിനിഷേധങ്ങൾ കാലാകാലങ്ങളിലായി കേരളത്തിൽ നടക്കുന്നു. ക്രൂരതയുടെ ഈ മാർഗ്ഗം സമൂഹത്തിൽ ഭീതിയുടെ അന്തരീഷം സൃഷ്ട്രിക്കുന്നു. പാവങ്ങൾ കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ ഇടിയുടെ വേദനയാൽ അലറിക്കരയുന്നു. സ്വന്തം കാര്യസാധ്യത്തിനുവേണ്ടി പൊതു നിയമത്തെ ബലികഴിക്കുന്ന കുറെ സ്വാർത്ഥന്മാർ രാഷ്ട്രീയ-സാംസ്‌കാരിക -മത-പോലീസ് രംഗത്തുള്ളത് ജനാധിപത്യത്തിന് കളങ്കമാണ്. ഒരു പരാതിക്കാരൻ പോലീസ് സ്റ്റേഷനിൽ ചെന്നാൽ ആ വ്യക്തിയോട് സ്നേഹപുരസ്സരം പെരുമാറാൻ അറിയില്ലെങ്കിൽ അവർക്ക് പരിശീലനം കൊടുക്കേണ്ടത് കേരളാപോലീസല്ല. അവരെ നന്നാക്കിയെടുക്കാൻ നിയമ രംഗത്ത് മിടുക്കന്മാരുണ്ട്.

ബ്രിട്ടനിൽ നിന്നോ, അമേരിക്കയിൽ നിന്നോ പോലീസ് അച്ചടക്കം എന്തെന്നറിയാവുന്ന അധ്യാപകരെയാണ് അവരുടെ പഠനപരിശീലകരാക്കേണ്ടത്. അല്ലാതെ പാർട്ടികളുടെ ഗുണ്ടകളല്ല. നമ്മുടെ നിയമവ്യവസ്ഥിതിയിൽ ധാരാളം സംഭാവനകൾ ബ്രിട്ടീഷ്‌കാരുടെത് ഇപ്പോഴുമുണ്ട്. ഗൾഫ് രാജ്യങ്ങളെ ഇത്രമാത്രം സമ്പന്നതയിലെത്തിച്ചത് ബ്രിട്ടീഷ് അമേരിക്കൻസ്സാണ്. ഇപ്പോഴു൦ അവർ പല സ്ഥാപനങ്ങളിലും മേധാവികളായിരിക്കുന്നു. നമ്മുടെ പോലീസ് സേനയെ നന്നാക്കാൻ പോലീസ് രംഗത്തുള്ളവരെ കൊണ്ടുവന്ന് പരിശീലനം കൊടുക്കുന്നതും ഒരു തെറ്റല്ല.. പോലീസ് കസ്റ്റഡി മരണങ്ങൾ, ഉരുട്ടിക്കൊലകൾ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥകളൊന്നും അവരുടെ മുന്നിൽ വിലപ്പോവില്ല. ഗൾഫ് പാശ്ചാത്യ നിയമങ്ങൾ വളരെ കർക്കശമാണ്. ഒരു ഭരണാധികാരിക്കും, രാഷ്ട്രീയ വാലാട്ടികൾക്കും അവിടേക്ക് എത്തിനോക്കാൻ അത്രയെളുപ്പമല്ല. അവർ വന്നാൽ നിയമം എന്തെന്ന് നമ്മളറിയും. അത് നല്ലൊരു സമൂഹത്തെ രൂപാന്തരപ്പെടുത്തു൦. പോലീസ് സേനയുടെ ആത്മാഭിമാനം നഷ്ടപ്പെടുത്തുന്നവർ, പുരോഗമന൦ വരാൻ ആഗ്രഹിക്കുന്നവർ ഇതിനെപ്പറ്റി ചിന്തിക്കണം. ഇതിങ്ങനെ എത്രനാൾ തുടരും.?

പ്രവാസി സാജൻറ് ആത്മഹത്യക്ക് പിന്നിൽ പ്രവർത്തിച്ചവരെ ഇതുവരെ പോലീസ് കണ്ടെത്തിയിട്ടില്ല. നെടുങ്കണ്ടം പീരുമേട് കസ്റ്റഡി മരണത്തിന്റ തിരക്കഥക്ക്‌
പിന്നിലെ ബിനാമികൾ ആരാണ്? അത് സത്യമാണോ? ഇതൊക്കെ ജനങ്ങൾ അറിയേണ്ട കാര്യമാണ്. ഒരാൾ അധികാരത്തിൽ വന്നാൽ, കാക്കി കുപ്പായമിട്ടാൽ ജങ്ങളോടെ ഇത്ര പുച്ഛഭാവം എന്താണ്? ഇത് വെളിപ്പെടുത്തുന്നത് സാമൂഹ്യ- സാംസ്‌കാരിക അരാജകത്വമാണ്. ഹിംസ, അഴിമതി, അനീതി നടത്തുന്ന പാർട്ടികളെ ജനങ്ങൾ എന്തുകൊണ്ടാണ് വീണ്ടും വീണ്ടും തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കുന്നത്? ഇത് കേരളജനത ഒരു വെല്ലുവിളിയായി ഏറ്റെടുക്കേണ്ടതാണ്. ജനങ്ങൾ അധികാരമേല്പിക്കുന്നത് പൗരന്മാരുടെ പൗര അവകാശങ്ങൾ സംരക്ഷിക്കാനാണ് അല്ലാതെ ഗുണ്ടകളുടെ, കള്ളകടത്തുകാരുടെ, സമ്പന്നരുടെ, ഓശാന പാടുന്ന പോലീസ്‌കാരുടെ സംരക്ഷകരാകാനല്ല. അതല്ല പുരുഷമേധാവിത്വംപോലെ അധികാര വ്യാപാരമാണോ?

രാജ്രാ കുമാറിന്റ കസ്റ്റഡിമരണത്തിൽ രാഷ്ട്രീയപാർട്ടികൾക്കും പോലീസ് ഉദ്യോഗസ്ഥർക്കുമുള്ള പങ്ക് എന്താണ്. ഈ കൊലപാതകത്തിന് പിന്നിൽ വലിയൊരു ഗുഡാലോചനയുണ്ട് എന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. ഇടത്-വലത് രാഷ്ട്രീയക്കാർ ഈ വിഷയത്തിൽ ഉരുട്ടിക്കൊലപോലെ ഉരുണ്ടു കളിച്ചിട്ട് കാര്യമില്ല. . ഇന്നും ഇന്നലെയും എത്രയോ ഭരണകൂടങ്ങൾ എത്രയോ പാവങ്ങളെ പോലീസ് നരനായാട്ടിൽ കൊലപ്പെടുത്തിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രി കരുണാകരൻ രാജൻ കൊലപാതകത്തിൽ മന്ത്രി കസേര നഷ്ടപ്പെട്ടില്ലേ? അതിന് ശേഷം പോലീസ് കൊലപാതകത്തിൽ ഒരു മന്ത്രിയും രാജിവെച്ചു പുറത്തുപോയതായി അറിവില്ല. അധികാരവും ചൂഷണവും ഇവരുടെ മുഖമുദ്രയായി മാറിയിരിക്കുന്നു. കൊല്ലുന്ന രജാവിനെ തിന്നുന്ന മന്ത്രിപോലെ കുറെ ജനങ്ങൾ വോട്ടു കൊടുത്തു ജയിപ്പിച്ചുകൊണ്ടിരിക്കുന്നു.

ജനാധിപത്യത്തിൽ വോട്ടുകൊടുക്കുന്നവർക്ക് കൊലയാനകളുടെ സ്ഥാനമാണുള്ളത്. വോട്ടു കൊടുത്തുകഴിഞ്ഞാൽ അധികാരത്തിലെത്തി ജനങ്ങളെ കുഴിയാനകളാക്കുന്നുവെങ്കിൽ അവർ പത്തിവിടർത്തിയാടാൻ ഒരിക്കലും അനുവദിക്കരുത്. അങ്ങനെയെങ്കിൽ പാവങ്ങൾ വേട്ടയാടപ്പെടില്ല.
പോലീസ് പാവങ്ങളെ കൊല്ലുന്നു. സർക്കാർ വകുപ്പുകൾ പാവങ്ങളെ അഴിമതിയിൽ മുക്കികൊല്ലുന്നു അല്ലെങ്കിൽ ആത്മഹത്യയിൽ എത്തിക്കുന്നു. ധാരാളം പാവങ്ങൾ പോലീസ് കസ്റ്റഡിയിൽ ജീവൻ പൊലിഞ്ഞിട്ടുണ്ട്. ആ കേസുകളിൽ ആരും ശിക്ഷിച്ചതായി അറിയില്ല. കേരളത്തിലെ പോലീസ്,ഭരണകൂടങ്ങളുടെ ഗുണ്ടകളാണോ അതോ പോലീസ് യൂണിയനുകളോ? കേരളാപോലീസ് നല്ല പോലീസ് എന്നൊക്കെ നമ്മൾ മേനി പറയാറുണ്ട്. ഒറ്റപ്പെട്ട സംഭവം എന്നൊക്കെ പറഞ്ഞു രക്ഷപ്പെടാറുണ്ട്. അതിലൂടെ അവരുടെ കപട മുഖങ്ങളാണ് വെളിപ്പെടുന്നത്. പാവങ്ങളുടെ ജീവനെടുത്തൽ ഭരണകൂടം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ചെയ്യുന്ന ഒരു കാര്യമാണ് സ്ഥലം മാറ്റം അല്ലെങ്കിൽ സസ്പെൻഷൻ. ഓരോ യൂണിയനുകളും പോലീസും രാഷ്ട്രീയപാർട്ടികളുടെ പാദ സേവകരാകയാൽ ഏതാനം മാസങ്ങൾ കഴിയുമ്പോൾ ഒരു ശിക്ഷയുമില്ലാതെ അവർ ജോലിയിൽ പ്രവേശിക്കും. ഇവിടെ പരാജയപ്പെടുന്നത് അധികാരികൾ മാത്രമല്ല ഭരണഘടനയും നിയമങ്ങളുമാണ്. ഇതിനെ പെറ്റിബൂർഷ്വാ ജനാധിപത്യമെന്ന് വിളിക്കാം. അധികാരികളുടെ രാഷ്ട്രിയതാപം എരിച്ചുതീർക്കേണ്ടത് പാവങ്ങളുടെ ജീവൻ എടുത്തുകൊണ്ടല്ല. കാട്ടിലെ വേടർ ഭക്ഷണത്തിനായി കാടിനുള്ളിൽ ഇരകളെത്തേടുമ്പോൾ നാട്ടിലെ വേട്ടനായ്ക്കൾ പാവങ്ങളുടെ ജീവനെ ഇരകളാക്കുന്നു.

അധികാരികളുടെ കൂരമ്പുകളേറ്റു എത്രയോ കുടുംബങ്ങൾ തകർന്നു. എത്രയോ പാവങ്ങൾ മിണ്ടാപ്രാണികളെപോലെ ജീവിക്കുന്നു. മുൻകാലങ്ങളിൽ പാടത്തും വരമ്പത്തും വരേണ്യവർഗ്ഗത്തിന്റ പീഡനങ്ങളേറ്റ് ഹൃദയനൊമ്പരങ്ങൾ അനുഭവിച്ചതുപോലെയാണ് ഭരണത്തിലുള്ളവർ പോലീസിനെ കയറൂരി വിട്ടിരിക്കുന്നത്. തെരുവുഗുണ്ടകളെപോലെ നിയമങ്ങളുടെ ബാലപാഠമറിയാത്ത കുറെ കാക്കിധാരികൾ. ഇന്ത്യൻ നിയമത്തിൽ ഒരിടത്തും പറയുന്നില്ല കസ്റ്റഡിയിൽ എടുക്കുന്ന പ്രതികളുടെ ശരീരത്തുതൊടാൻ. ഒരു കുറ്റവാളിയെ കസ്റ്റഡിയിലെടുത്താൽ 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കണം, ഉയർന്ന പോലീസ് അധികാരിയെ അറിയിക്കണം, വൈദ്യപരിശോധന അങ്ങനെ എന്തെല്ലമുണ്ട്. കേരളാപോലീസിനു അതൊന്നും ബാധകമല്ല. ഗുണ്ടകളെപോലെ പണത്തിന്റ കനമനുസരിച്ചു കാലൊടിക്കണോ, കൊല്ലണോ അതവർ ചെയ്തുകൊള്ളും. രാജ്‌കുമാറിനെ വീട്ടുകാരുടെ മുന്നിൽവെച്ച് ഇടിക്കുക പിന്നീട് ധാരാളം മുറിവുകൾ കാണുക ഇതെല്ലം ഓരോ മലയാളിയുടെ ആത്മഭിമാനത്തെ ചോദ്യം ചെയ്യുന്ന കാര്യങ്ങളല്ലേ?

കേരളത്തിലെ പോലീസ് കാട്ടിലെ കടുവാകളാണോ? ഇത് എന്തുകൊണ്ട് തുടർക്കഥയാകുന്നു. കേരളീയർ ധാരാളം ഭീഷണികൾ നേരിടുന്നുണ്ട്. ജനങ്ങളുടെ ആകെയുള്ള പ്രതീക്ഷയാണ് പോലീസ്, ഭരണകൂടങ്ങൾ. ജനങ്ങളുടെ ജീവിതം സങ്കീർണ്ണമാക്കിയാൽ എല്ലാവരും മൗനികളാകില്ല. പ്രവാസികളടക്കമുള്ളവർക്ക് വേണ്ടത് സുരക്ഷിതത്വമാണ് അല്ലാതെ അരക്ഷിതത്വമല്ല. പോലീസ് സേനയിൽ മാത്രമല്ല എല്ലാ രംഗത്തും സമഗ്രമായ ഒരു മാറ്റം, അഴിച്ചുപണി കേരളത്തിനാവശ്യമാണ് അത് സംഭവിച്ചില്ലെങ്കിൽ ദൈവത്തിന്റ സ്വന്തം നാട്, സാക്ഷരതയിൽ ഒന്നാമത് എന്നൊക്കെ പൊങ്ങച്ചം പറഞ്ഞു നടന്നിട്ട് കാര്യമില്ല. ഭാവി തലമുറകളെ ഇരുളിലേക്ക് തള്ളിവിടുന്നു. . ഭയവും ജാഗ്രതയും ജനത്തിന് മാത്രമല്ല ഭരണകൂടങ്ങൾക്കും വേണം. അതിന് ആദ്യം ചെയ്യേണ്ടത് കടുവകളായ പോലീസിനെ കൂട്ടിലടക്കുക (പിരിച്ചുവിടുക), കുറ്റവാളികളെ ശിക്ഷിക്കുക. ആ കുടുംബത്തിന്റ സംരക്ഷണം ഏറ്റെടുക്കുക.