യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍ വികസിപ്പിച്ചെടുത്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെസ്റ്റ് ആയിരക്കണക്കിനാളുകളുടെ ജീവന്‍ രക്ഷിക്കാന്‍ ഉതകുമെന്ന് റിപ്പോര്‍ട്ട്. രക്ത പരിശോധനയിലൂടെ രോഗ സാധ്യതയുള്ള ആളുകളെ കണ്ടെത്താന്‍ സാധിക്കുമെന്നതിനാല്‍ കൃത്യ സമയത്ത് ഡോക്ടര്‍മാര്‍ക്ക് ഇടപെടാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഇന്ത്യന്‍ വംശജനും ലണ്ടനിലെ റോയല്‍ ഫ്രീ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് അനസ്തറ്റിസ്റ്റുമായ ഡോ.വിശാല്‍ നന്‍ഗാലിയയുടെ ആശയത്തില്‍ വിരിഞ്ഞ സാങ്കേതികവിദ്യയാണ് ഇത്. 12 വര്‍ഷത്തിനിടെ യുകെയിലെ 20 ആശുപത്രികളില്‍ ശേഖരിക്കപ്പെട്ട നൂറു കോടിയിലേറെ രക്ത സാമ്പിളുകള്‍ വിശകലനം ചെയ്യുകയാണ് മെഷീന്‍ ലേണിംഗ് ഏര്‍ലി വാണിംഗ് സിസ്റ്റം സ്റ്റഡിയില്‍ ആദ്യമായി ചെയ്തത്. രക്ത സാമ്പിളുകള്‍ ക്രോസ് റഫറന്‍സ് നടത്തിക്കൊണ്ട് ഇതിന്റെ അതിസങ്കീര്‍ണ്ണമായ അല്‍ഗോരിതം ഓരോരുത്തര്‍ക്കും വരാന്‍ സാധ്യതയുള്ള രോഗങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് ചെയ്യുന്നത്.

വൃക്കരോഗങ്ങള്‍ സംബന്ധിച്ച് 95 ശതമാനം കൃത്യതയോടെയാണ് ഈ സംവിധാനം പ്രവചനം നടത്തിയത്. ജീവനുകള്‍ രക്ഷിക്കാന്‍ സഹായികുക മാത്രമല്ല, മാരക രോഗങ്ങള്‍ പ്രവചിക്കാന്‍ കഴിയുന്നതിലൂടെ ഹെല്‍ത്ത് സര്‍വീസിന് കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാനുള്ള സൗകര്യവും ഇത് നല്‍കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ നാഷണല്‍ ക്ലിനിക്കല്‍ ലീഡര്‍ ഫോര്‍ ഇന്നൊവേഷന്‍, പ്രൊഫ.ടോണി യുംഗ് പറഞ്ഞു. ഈ സംവിധാനം എന്‍എച്ച്എസ് ആശുപത്രികളില്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ്. എസെക്‌സിലെ ആശുപത്രികളില്‍ ഇതിന്റെ പൈലറ്റ് സ്‌കീം വിജയകരമായി നടപ്പാക്കി. വ്യവസായ വിപ്ലവത്തിന് സമാനമായ ഒന്നാണ് ഈ കണ്ടുപിടിത്തമെന്നാണ് പ്രൊഫ.യുംഗ് അഭിപ്രായപ്പെട്ടത്. യാഥാസമയത്ത് ആശുപത്രികളില്‍ എത്താന്‍ കഴിയാത്തതു മൂലം രോഗം സ്ഥിരീകരിക്കപ്പെടാതെ ആളുകള്‍ മരിക്കുന്നത് ഒഴിവാക്കാന്‍ ഈ സാങ്കേതികവിദ്യ സഹായിക്കും. ഹെല്‍ത്ത് സര്‍വീസിനെ സംബന്ധിച്ച് വന്‍ തുക ലാഭമുണ്ടാക്കാന്‍ കഴിയുന്ന ഒരു സംവിധാനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

രോഗം മൂര്‍ച്ഛിക്കുന്നതിന് സാധ്യത നല്‍കാതെ ആളുകള്‍ക്ക് നേരത്തേ ചികിത്സ നടത്താന്‍ ഇത് സഹായിക്കും. പതിനായിരക്കണക്കിനാളുകളുടെ ജീവന്‍ ഓരോ വര്‍ഷവും രക്ഷിക്കാന്‍ ഈ സാങ്കേതികവിദ്യ സഹായകമാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. എന്തു ചികിത്സ നല്‍കണമെന്ന് ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുകയല്ല ഈ സാങ്കേതികവിദ്യ ചെയ്യുന്നത്. പകരം രോഗ സാധ്യതയുള്ള രോഗികളെക്കുറിച്ച് ഡോക്ടര്‍മാര്‍ക്ക് അറിയിപ്പ് നല്‍കുക മാത്രമാണെന്ന് നോക്ടര്‍ നന്‍ഗാലിയ വ്യക്തമാക്കി.