അമൃത്‌സറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം പറക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടു. പറന്നുകൊണ്ടിരിക്കെ ഉണ്ടായ ശക്തമായ കുലുക്കത്തെ തുടര്‍ന്ന് മൂന്ന് യാത്രക്കാര്‍ക്ക് പരുക്കേറ്റു. തലമുകളില്‍ ചെന്ന് ഇടിക്കുകയും വിമാനത്തിന്റെ വിന്‍ഡോപാനല്‍ തകര്‍ന്നുവീണുമാണ് പരിക്കേറ്റത്. സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ ഇരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.

വിമാനം ആകാശച്ചുഴിയില്‍ (എയര്‍ ഗട്ടര്‍) വീഴുമ്പോഴാണ് സാധാരണ ഇങ്ങനെ സംഭവിക്കുന്നത്. സംഭവത്തെ കുറിച്ച് ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചു. എന്നാല്‍ എയര്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏതാണ്ട് 15 മിനിട്ടോളം വിമാനത്തില്‍ ശക്തമായ കുലുക്കം അനുഭവപ്പെടുകയായിരുന്നു.

32,000 അടി ഉയരത്തില്‍ പറന്നുകൊണ്ടിരിക്കെ വിമാനത്തില്‍ ശക്തമായ കുലുക്കം അനുഭവപ്പെടുകയായിരുന്നു. വിമാനത്തിനുള്ളിലെ വിന്‍ഡോ പാനലിന്റെ ഒരു ഭാഗം ഇളകിവീണു. യാത്രക്കാരില്‍ ചിലര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഓക്സിജന്‍ മാസ്‌ക് ധരിക്കേണ്ടി വന്നു. വിമാനം ഡല്‍ഹിയില്‍ ഇറക്കിയ ഉടന്‍ യാത്രക്കാര്‍ക്ക് അടിയന്തര ചികിത്സ നല്‍കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. 2014-ല്‍ സിംഗപ്പൂരില്‍ വന്ന വിമാനം മുംബയില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കുലുക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 22 പേര്‍ക്ക് പരിക്കേറ്റിരുന്നു.