ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനമായ എയര്‍ബസ് എ 380യുടെ പ്രതാപകാലം മങ്ങുന്നുവോ? എയര്‍ലൈന്‍ കമ്പനികള്‍ ഈ മോഡലുകള്‍ക്ക് പിന്നാലെ പായുന്നത് അവസാനിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2017 ഈ മോഡലുകള്‍ക്ക് അത്ര നല്ല വര്‍ഷമായിരുന്നില്ലെന്നാണ് എയര്‍ബസ് സെയില്‍സ് ടീം നല്‍കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. 2036വരെ പ്രതിവര്‍ഷം 70 വിമാനങ്ങള്‍ വിറ്റഴിക്കാമെന്നായിരുന്നു കമ്പനിയുടെ പ്രതീക്ഷ. എന്നാല്‍ കഴിഞ്ഞ വര്‍ഷം പുതിയ ഓര്‍ഡറുകള്‍ ലഭിച്ചില്ലെന്ന് മാത്രമല്ല, രണ്ട് ഓര്‍ഡറുകള്‍ റദ്ദാക്കപ്പെടുകയും ചെയ്തു.

കഴിഞ്ഞ മാസം 127 വിമാനങ്ങളാണ് എയര്‍ബസ് കൈമാറിയത്. അവയില്‍ ഭൂരിഭാഗവും എ 320 മോഡലുകളായിരുന്നു. വെറും ഒരു എ 380 മാത്രമാണ് വിറ്റുപോയത്. അതേ സമയം സൂപ്പര്‍ ജംബോ വിഭാഗത്തില്‍ എതിരാളിയായ ബോയിംഗിന്റെ 747-8 മോഡലുകളില്‍ കമ്പനിക്ക് 26 എണ്ണത്തിന്റെ ടാര്‍ജറ്റ് മാത്രമാണ് ഉള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ശാസ്ത്രത്തിന്റെയും എന്‍ജിനീയറിംഗിന്റെയും മനോഹരമായ സമന്വയമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്ന എ 380 വിമാനക്കമ്പനികള്‍ ഒഴിവാക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഹീത്രൂവില്‍ നിന്ന് ക്വലാലംപൂരിലേക്കുള്ള മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എ 380 സര്‍വീസ് താരതമ്യേന ചെറിയ വിമാനമായ എ 350 വിമാനത്തിലേക്ക് മാറ്റിയത് ഈ ചൊവ്വാഴ്ചയാണ്. ചെറിയ വിമാനമാണെങ്കിലും യാത്രക്കാര്‍ക്ക് കൂടുതല്‍ സ്ഥലസൗകര്യം ഇവയിലുണ്ടെന്നാണ് മലേഷ്യന്‍ വിശദീകരിക്കുന്നത്. എമിറേറ്റ്‌സ് മാത്രമാണ് നിലവില്‍ ഈ വിമാനങ്ങളോട് പ്രാമുഖ്യം കാണിക്കുന്നത്. എമിറേറ്റ്‌സുമായുള്ള ഇടപാടുകളെങ്കിലും നിലനിര്‍ത്തിയില്ലെങ്കില്‍ സംരംഭം അടച്ചുപൂട്ടേണ്ടി വരുമെന്ന് എയര്‍ബസ് നേതൃത്വം വിലയിരുത്തുന്നു.

സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ആയിരുന്നു എ 380 മോഡലിന്റെ ആദ്യ ഉപയോക്താവ്. പത്ത് വര്‍ഷത്തേക്ക് പാട്ടത്തിനായിരുന്നു ഈ വിമാനം നല്‍കിയത്. കാലാവധിക്കു ശേഷം എയര്‍ബസിന് തന്നെ തിരികെ നല്‍കിയ ഈ വിമാനത്തിന് സെക്കന്‍ഡ് ഹാന്‍ഡ് മാര്‍ക്കറ്റില്‍ ആവശ്യക്കാര്‍ എത്തേണ്ടതാണ്. എന്നാല്‍ നിലവില്‍ ലൂര്‍ദിലെ സ്റ്റോറേജില്‍ വെറുതെ കിടക്കുകയാണ് ഈ വിമാനമെന്നാണ് വിവരം. ആവശ്യക്കാര്‍ എത്തിയില്ലെങ്കില്‍ ഇത് പൊളിക്കാനാണ് കമ്പനിയുടെ തീരുമാനം.