ഭീഷണിയെ തുടര്‍ന്നാണ് മതം മാറേണ്ടി വന്നതെന്ന് കാസര്‍കോട്ട് നിന്നും മതം മാറിയ ആയിഷ എന്ന ആതിരയുടെ വെളിപ്പെടുത്തല്‍. സ്വന്തം ഇഷ്ടപ്രകാരം ഹിന്ദു മതത്തിലേക്ക് മടങ്ങുകയാണെന്നും ആതിര അറിയിച്ചു. എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തന്റെ മതം മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആതിര വെളിപ്പെടുത്തിയത്. സഹപാഠികളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മതം മാറാന്‍ തയ്യാറായതെന്നും ആതിര പറഞ്ഞു.

എറണാകുളം ആര്‍ഷ വിദ്യാ സമാജത്തില്‍ മതപഠനം നടത്തിയതിന്റെ വെളിച്ചത്തിലാണ് തന്റെ തീരുമാനം തെറ്റാണെന്ന് ബോധ്യപ്പെട്ടതെന്നും സനാധന ധര്‍മം തന്നെയാണ് ശരിയെന്ന് തനിക്കിപ്പോള്‍ വിശ്വാസമുണ്ടെന്നും ആതിര കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ജൂലൈ 10നാണ് ആതിരയെ ഉദുമയിലെ വീട്ടില്‍ നിന്നും കാണാതായത്. മതപഠനത്തിന് പോകുന്നുവെന്ന് പറഞ്ഞ് കത്തെഴുതി വെച്ചാണ് ആതിര വീടുവിട്ടത്. തുടര്‍ന്ന് പിതാവ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ജൂലൈ 27ന് രാവിലെ കണ്ണൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ആതിരയെ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കുകയും സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആതിരയെ പരവനടുക്കം മഹിളാ മന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ കോടതി ഉത്തരവിടുകയുമായിരുന്നു. ഇസ്ലാം മതം സ്വീകരിച്ച ആതിര പിന്നീട് ആയിഷ എന്ന പേര് സ്വീകരിച്ചിരുന്നു.

ഇതിനു പിന്നാലെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കവെ ആതിരയെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. കൂട്ടുകാരിയായ കണ്ണൂര്‍ ഇരിട്ടി തില്ലങ്കേരിയിലെ അനീസയ്‌ക്കൊപ്പം പോകാനാണ് ആതിര താല്‍പര്യം പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ അനീസയ്‌ക്കൊപ്പം പോയാല്‍ അനീസയുടെ സുഹൃത്തും ക്രിമിനല്‍ കേസില്‍ പ്രതിയായ അന്‍ഷാദിനൊപ്പം പോകാന്‍ സാധ്യതയുണ്ടെന്നും, ഇത് സുരക്ഷിതമല്ലെന്നും പോലീസ് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിരുന്നു.

ഇതേതുടര്‍ന്ന് ഇസ്ലാം മതാചാര പ്രകാരം ജീവിക്കാന്‍ വീട്ടില്‍ സൗകര്യം ഒരുക്കണമെന്ന് കോടതി മാതാപിതാക്കളോട് നിര്‍ദേശിച്ചു. ഇത് മാതാപിതാക്കള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ആതിരയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടിരുന്നത്. പിന്നീടാണ് എറണാകുളം ആര്‍ഷ വിദ്യാ സമാജത്തില്‍ മതപഠനത്തിനായി കൊണ്ടുപോയത്.