ഫെയ്‌സ്ബുക്കില്‍ നാല് വരി കവിത കുറിച്ചിട്ട കോളജ് അധ്യാപകനെതിരെ സദാചാര പോലീസ്. അധ്യാപകനെ സദാചാരം എന്തെന്ന് പഠിപ്പിക്കാന്‍  ഇറങ്ങിത്തിരിച്ചവരുടെ കൂട്ടത്തില്‍ സ്വന്തം വിദ്യാര്‍ഥികളും ഉണ്ട്. സംഭവം നാട്ടിലും കോളജിലും വിവാദമായതോടെ ജോലി വിടാന്‍ തീരുമാനിച്ചിരിക്കുകയാണ് അധ്യാപകനായ അജിന്‍ ലാല്‍.

“സ്വപ്നം അതിന്റെ രതിമൂര്‍ച്ഛയില്‍ എത്തുമ്പോഴാണ്
സ്വപ്ന സ്ഖലനം സംഭവിക്കുന്നത്..
ഞാന്‍ ഇന്ന് അവളെ ശരിക്കും കണ്ടു.
എന്റെ തുടകള്‍ നനഞ്ഞു എന്നു
ഞാന്‍ തിരിച്ചറിയുന്നതുവരെയും
അത് അവള്‍ തന്നെ ആയിരുന്നു.”-

ഇതായിരുന്നു കോഴിക്കോട് നാദാപുരം എംഇടി കോളേജിലെ അധ്യാപകനായ അജിന്‍ ലാല്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയത്.

അധ്യാപകനായ അജിന്‍ ലാലിന്റെ വാക്കുകള്‍ അശ്ലീലമാണെന്ന് ഒരുപാട് പേര്‍ കമന്റില്‍ രേഖപ്പെടുത്തി. ഇതില്‍ അജിന്‍ ലാലിന്റെ വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. വിദ്യാര്‍ഥികളില്‍ ചിലര്‍ ഇന്‍ ബോക്‌സില്‍ എത്തി അജിന്‍ ലാലിനെ കണ്ണ് പൊട്ടുന്ന ചീത്ത വരെ വിളിച്ചു. സംഭവം വിവാദമായതോടെ അജിന്‍ ലാല്‍ വിശദീകരണവുമായി രംഗത്തെത്തി.

അജിന്‍ ലാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌:

പ്രിയപ്പെട്ട എന്റെ സുഹൃത്തുക്കളോടും വിദ്യാര്‍ഥികളോടും സംസാരിക്കേണ്ട ഉത്തരവാദിത്തമുള്ളതിനാല്‍ ഞാന്‍ പറയട്ടെ, പക്ഷെ എല്ലാവരും മുഴുവനായിട്ട് വായിക്കണം. പിന്നെ കഴിഞ്ഞ 2 ദിവസമായി ഫെയ്‌സ്ബുക്കിലും വാട്‌സ്ആപ്പിലുമായി നിങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പോസ്റ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് കടക്കും മുന്‍പ്, നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്റെ രാജി ആണെങ്കില്‍ അതിനു ഇത്രത്തോളം പ്രശ്‌നങ്ങള്‍ ഉണ്ടാക്കേണ്ട കാര്യമുണ്ടായിരുന്നില്ല.

നിങ്ങള്‍ക്ക് എന്നോട് പറയാമായിരുന്നു ഞങ്ങള്‍ക്ക് നിങ്ങളുടെ സേവനം ആവശ്യമില്ല എന്ന്. അതിനുള്ള ഒരു സ്‌പേസ് ഞാന്‍ നിങ്ങള്‍ക്ക് എന്നും തന്നിട്ടുണ്ട്. എന്നെ ആവശ്യമില്ല എന്നു തോന്നുനിടത്തു എവിടെ ആണെങ്കിലും നില്‍ക്കാന്‍ ആഗ്രഹിക്കാത്തൊരാളാണ് ഞാന്‍. ഈ ഒരു പോസ്റ്റിന്റെ പേരില്‍ മാത്രമാണ് നിങ്ങള്‍ എന്നെ പുറത്താക്കാന്‍ ആവിശ്യപ്പെടുന്നത് എന്നു ഇപ്പഴും വിശ്വസിക്കാന്‍ കഴിയുന്നില്ല.

ഇനി മറ്റുള്ളവര്‍ പറഞ്ഞതു പോലുള്ള ഏതെങ്കിലും കാര്യ കാരണങ്ങള്‍ ഉണ്ടെങ്കില്‍ അതിലേക്ക് ഒന്നും തന്നെ കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇനി പോസ്റ്റ് മാത്രമാണ് വിഷയമെങ്കില്‍ അതിലേക്ക് വരാം. പോസ്റ്റ് എല്ലാവരും നന്നായിട്ട് വായിച്ചതു കൊണ്ടു ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നില്ല. ആ പോസ്റ്റില്‍ ‘ഞാന്‍ ഇന്നവളെ ശരിക്കും കണ്ടു’ എന്നതിനു പകരം അവന്‍ കണ്ടു എന്നായിരുന്നെങ്കില്‍, എന്റെ തുടകള്‍ എന്നതിന് പകരം അവന്റെ തുടകള്‍ എന്നായിരുന്നു എങ്കില്‍ നിങ്ങള്‍ക്ക് എന്നെ ചോദ്യം ചെയ്യാന്‍ കഴിയില്ലായിരുന്നു.

അല്ലെങ്കില്‍ അവന്‍ ആരുമാകാം എന്ന ഉത്തരത്തില്‍ തീരുന്ന പ്രസ്‌നേ ഉണ്ടായിരുന്നുള്ളു. എന്നിട്ടും ഞാന്‍ ‘ഞാന്‍’ എന്നു തന്നെ എഴുതിയത് അതെനിക്ക് സംഭവിച്ചത് കൊണ്ടു മാത്രമായിരിക്കണം എന്നില്ല. ഞാന്‍ മുന്‍പും എഴുതാറുണ്ട് എം ഈ ടിയില്‍ വന്നതിനു ശേഷവും എഴുതിയിട്ടുണ്ട് അന്നൊന്നും ഇതുപോലൊരു കമെന്റ്‌സുമായി നിങ്ങള്‍ ആരും വന്നിട്ടില്ല. അതു കൊണ്ട് തന്നെ ഞാന്‍ ഇതെഴുതുമ്പോഴും എന്റെ എല്ലാ എഴുത്തു പോലെയുള്ള ഒന്നായിട്ടെ കരുതിയുള്ളൂ.

ഇനി അവള്‍ ആണ് പ്രശ്‌നമെങ്കില്‍ അവള്‍ എന്റെ കാമുകി മാത്രമാണ് അല്ലാതെ നിങ്ങളാരും പറഞ്ഞ സ്റ്റുഡന്‍സ് അല്ല. 8 വര്‍ഷത്തെ എന്റെ പ്രണയം അതു എം ഈ ടി യില്‍ പഠിപ്പിക്കുന്നതിന്റെയും പഠിക്കുന്നതിന്റെയും എത്രയോ മുന്നേ തുടങ്ങിയതാണ്. പ്രണയം എന്നു കേള്‍ക്കുമ്പോള്‍ എന്താണ് നിങ്ങളുടെ മനസിലേക്ക് വരുന്നത് കോളേജ് വരാന്തയില്‍ ഇരുന്നു ഒന്നിച്ചിരുന്നു സംസാരിക്കുന്നതു, കൈ പിടിച്ചു ഒപ്പം ചേര്‍ന്നു നടക്കുന്നതു, അല്ലെങ്കില്‍ കാന്റീനില്‍ ഇരുന്നു വാ തോരാതെ സംസാരിക്കുന്നവരുടെ ചിത്രങ്ങളാണോ?

എങ്കില്‍ എന്റെ പ്രണയം ഇതൊന്നും ആയിരുന്നില്ല ഇതിനൊന്നുമുള്ള അവസരങ്ങളും കിട്ടിയിട്ടില്ല. എന്റെ പ്രണയം പല സ്റ്റേജ്‌സില്‍ കൂടെ കടന്നു പോയിട്ടുണ്ട് ഒരു വര്‍ഷം മുന്നേ ബ്രേക്ക് അപ്പും ആയി. നിങ്ങള്‍ക്ക് ആ പോസ്റ്റിലെ വരികള്‍ക്ക് മുകളിലൂടെ വായിച്ചപ്പോള്‍ തോന്നിയത് അതെന്റെ കര്‍മമാണ് എന്നാണെകില്‍ നിങ്ങള്‍ക്കാര്‍ക്കും വായിച്ചു തീര്‍ത്തു എടുക്കാന്‍ പറ്റാത്ത എന്റെ തീവ്ര നഷ്ട പ്രണയുമുണ്ടതില്‍. അതു കൊണ്ടാണ് നിങ്ങള്‍ ഈ പോസ്റ്റ് എത്ര വളച്ചൊടിച്ചിട്ടും ഞാന്‍ ഡിലീറ്റ് ചെയ്യാത്തത്. അതു കാമമല്ല പ്രണയമാണ് അതുകൊണ്ടു ഈ ഒരു കാര്യത്തില്‍ എനിക്ക് തെറ്റു പറ്റിയെന്നു ഞാന്‍ പറയാത്തതും.

ഞാന്‍ നിങ്ങളുടെ ആരുടേം ആസ്വാദന തലത്തെ കുറ്റപ്പെടുത്തുവാന്‍ വരുന്നില്ല. ഒരു കാര്യം സംഗ്രഹിക്കാന്‍ കഴിയുന്നില്ല എങ്കില്‍ അതിനെ വേറൊരു രീതിയില്‍ വളച്ചൊടിക്കുന്നത് എന്തിന്? വായിച്ചിട്ട് മനസ്സിലാവാത്ത എന്റെ പല സുഹൃത്തുക്കളും ഇന്‍ബോക്‌സില്‍ വന്നു ചോദിച്ചിട്ടുണ്ട്. ഞാന്‍ നിങ്ങള്‍ക്ക് കമലാ സുരയ്യയിനെയോ, ചുള്ളിക്കാടിനെയോ ബഷീറിനെയോ പുനത്തിലിനെയോ ഒന്നും സജസ്റ്റ് ചെയ്യുന്നില്ല. പ്രണയം അതിന്റെ എല്ലാ അര്‍ത്ഥത്തിലും മനസിലാക്കി പ്രണയിക്കുമ്പോള്‍ നമ്മളില്‍ എല്ലാവരിലും ഒരു കലാകാരന്‍ ജനിക്കും എന്നതാണ്.

ഇങ്ങനെ ഒക്കെ ആണേലും ഉള്ളില്‍ ഒരുപാടുണ്ട് ട്ടോ സങ്കടങ്ങള്‍ അതൊക്കെ നിങ്ങള്‍ അറിയുക തന്നെ വേണം. സെന്റിമെന്‌സ് എന്നു പറകുഞ്ഞു കളിയാക്കിക്കോളൂ, എങ്കിലും ചെയ്യാത്ത തെറ്റിന്റെ പേരില്‍ നിങ്ങള്‍ ഒക്കെ ഇങ്ങനെ ടാര്‍ഗറ്റ് ചെയ്തു ആക്രമിച്ചപ്പോള്‍ എനിക്ക് നഷ്ടപ്പെട്ടത് എന്റെ സ്വപ്നങ്ങളാണ്. 17 വര്‍ഷം ഞാന്‍ കഷ്ടപ്പെട്ടു പഠിച്ചു ഉണ്ടാക്കിയ എന്റെ കരിയര്‍ ആണ്.

ഈ ഒരു പ്രൊഫഷന്‍ അല്ലാതെ വേറെ ഒന്നിനെ പറ്റിയും ഇതുവരെ സ്വപ്നങ്ങള്‍ കണ്ടിട്ടില്ല. ഈ ഒരു ജോലിയിലേക്ക് എത്തുന്നതിനു മുന്‍പ് പല ജോലിയും ചെയ്തിട്ടുണ്ട് പകുടിക്കാരന്‍. കണ്‍സ്ട്രക്ഷന്‍, വീഡിയോ വര്‍ക്, ബലൂണ്‍ ഡക്കറേഷന്‍ etc etc .. എന്നിട്ടും ഞാന്‍ ഒരു മാഷ് ആയതു ചെറുപ്പത്തില്‍ തൊട്ടു കണ്ട സ്വപ്നം ഏത് സാഹചര്യത്തിലും നെഞ്ചോട് ചേര്‍ത്തു പിടിച്ചത് കൊണ്ടാണ്. വീട്ടിലെ ഏക സ്ഥിര വരുമാനക്കാരന്‍, പോണ്ടി ബാച്ചില്‍ കഴിഞ്ഞ വര്‍ഷം പഠിച്ചിറങ്ങിയതിലെ ആദ്യ ജോലിക്കാരന്‍. ദേ ഇപ്പൊ ആദ്യം ജോലി പോയ ആള്‍.

ഇതെഴുതുമ്പോഴും എന്റെ മുന്നില്‍ നിന്നു എന്നെ നോക്കി ചിരിക്കുന്ന 2 ഫോര്‍മല്‍ ഷര്‍ട്ടും പാന്റും ഉണ്ട്.. ആദ്യമായി വാങ്ങിച്ചവ. ഇനിയും എന്റെ പോസ്റ്റിനെ പറ്റി അഗാധമായി ചിന്തിക്കുന്നവര്‍ നാളെ മുതല്‍ രാവിലെ ഞാന്‍ എങ്ങോട്ടിറങ്ങും എന്നുള്ള എന്റെ ചിന്തകള്‍ കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ട്. പിന്നെ ഇതിലൊക്കെ ഉപരി നിങ്ങള്‍ എനിക്ക് നഷ്ടപ്പെടുത്തിയത് ഫോമല്‍ ഡ്രെസ്സില്‍ ഞാന്‍ ഇറങ്ങി പോവുന്നത് എന്നും അടുക്കളയുടെ വാതിലിലൂടെ ഞാന്‍ മറയുന്നതുവരെ നോക്കി നില്‍ക്കുന്ന എന്റെ അമ്മയുടെ നോട്ടത്തെയാണ്. എനിക്ക് കിടക്കുന്ന എന്റെ സാലറിയേക്കാളും വലിയ എന്റെ സമ്പാദ്യം.

എങ്കിലും സമയം കിട്ടുമ്പോഴൊക്കെ വീട്ടിലേക്ക് വരണം ഈ അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവന്റെ അമ്മയും പെങ്ങളും എങ്ങനെ ആണെന്ന് അറിയണം. നിങ്ങള്‍ ആരായാലും എപ്പോ വീട്ടിലേക്ക് വന്നാലും ഒരു ഗ്ലാസ് കട്ടന്‍ കിട്ടും. ഇന്നലെ വരെ മാഷേന്നു വിളിച്ച ഇന്ന് എന്റെ ഇന്‌ബോക്‌സിലേക് വന്നു ചീത്ത വിളിച്ച ഞാന്‍ പഠിപ്പിക്കുന്നതും പഠിപ്പിക്കാത്തതുമായ എല്ലാ സ്റ്റുഡന്‍സിനോടും സ്‌നേഹം മാത്രം.