ഭൂമിക്ക് പുറത്ത് ജീവന്റെ കണിക തേടിയുള്ള യാത്രയിൽ മുതൽകൂട്ടായി നാസയുടെ പുതിയ െവളിപ്പെടുത്തൽ. ശുക്രനിൽ ജീവന്റെ സാന്നിധ്യം ഉണ്ടാകാമെന്നാണ് അമേരിക്കൻ ബഹിരാകാശ ഗവേഷണകേന്ദ്രമായ നാസ പുതിയതായി വെളിപ്പെടുത്തിയിരിക്കുന്നത്. ശുക്രന്റെ ഉപരിതലത്തിൽ കാണപ്പെടുന്ന കറുത്ത പ്രതലത്തിൽ ജീവന്റെ സാനിധ്യമുണ്ടാകാനുള്ള സാധ്യതയുള്ളതായി നാസ പറയുന്നു. സൗരയൂഥത്തിൽ വലിപ്പത്തിൽ ആറാമതുള്ള ഗ്രഹമാണ് ശുക്രൻ. നിറയെ പാറക്കൂട്ടങ്ങൾ ഉറഞ്ഞുകൂടിയ ശുക്രഗ്രഹം വാസയോഗ്യമാണെന്ന് ഇതുവരെ ഒരു പഠനങ്ങളിലും കണ്ടെത്തിയിട്ടില്ല. ഇതു നിലനിൽക്കെയാണ് നാസയുടെ പുതിയ വെളിപ്പടുത്തൽ.

ഉയർന്ന അന്തരീക്ഷ താപവും സള്‍ഫ്യൂരിക് ആസിഡ് മഴയായി പെയ്യുന്നതുമാണ് ശുക്രന്റെ പ്രത്യേകതയെന്ന് മുൻപ് ശാസ്ത്രജ്ഞർ വ്യക്തമാക്കിയിരുന്നത്. ഇൗ സാഹചര്യമുള്ളിടത്ത് ജീവനുണ്ടാകില്ലെന്നും ജീവന് നിലനിൽക്കാനുള്ള യാതൊരു സാഹചര്യവും അവിടില്ലെന്നുമായിരുന്നു ചില നിരീക്ഷണങ്ങൾ.

എന്നാൽ ശുക്രനിൽ ജീവന്റെ കണികതേടിയുള്ള ആധികാരിക പഠനങ്ങൾ മുൻപ് ഉണ്ടായിട്ടില്ല. നാസയുടെ പുതിയ പഠനം പുറത്തുവന്നതോടെ ജീവന്റെ കണിക തേടിയുള്ള ആകാംക്ഷയും വർധിച്ചിരിക്കുകയാണ്. അന്തരീക്ഷത്തിന്റെ ഉപരിതലത്തില്‍ ജീവിക്കുന്ന സൂഷ്മ ജീവാണുക്കള്‍ ശുക്രനിലുമുണ്ടെന്ന് ഇപ്പോള്‍ നാസയിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. പുതിയ പഠനത്തെ തുടര്‍ന്ന് ശുക്രന്റെ അന്തരീക്ഷത്തിലേക്ക് ഡെല്‍റ്റാ ചിറകുകളുള്ള വിമാനത്തെ അയക്കാന്‍ ഒരുങ്ങുകയാണ് അമേരിക്ക. എന്നാല്‍ ഒരു വര്‍ഷത്തെ തുടര്‍ച്ചയായ പഠനങ്ങള്‍ക്കുശേഷമാകും വിമാനത്തെ അയക്കുകയുള്ളുവെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.